ടെല്‍ അവീവ്: ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഇസ്രായേല്‍ ഏറ്റെടുത്തു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
'ഹമാസിന്റെ പ്രധാന ഭീകര നേതാക്കള്‍ക്കെതിരെ ഇന്നത്തെ നടപടി പൂര്‍ണ്ണമായും ഇസ്രായേലിന്റെ ഓപ്പറേഷനായിരുന്നു,' നെതന്യാഹുവിന്റെ ഓഫീസ് ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു. 'ഇസ്രായേലാണ് ഇത് ആരംഭിച്ചത്, ഇസ്രായേല്‍ ഇത് നടപ്പാക്കി, ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഇസ്രായേലിനാണ്.'
ഇസ്രായേല്‍ സൈന്യമോ നെതന്യാഹുവോ ആക്രമണസ്ഥലം ഖത്തറിന്റെ തലസ്ഥാനമാണെന്ന് ഔദ്യോഗികമായി പരാമര്‍ശിച്ചിട്ടില്ല.
ഖത്തറിന്റെ പരമാധികാരത്തിന് നേരെയുണ്ടായ 'ദുഷ്ടമായ' ഇസ്രായേല്‍ ആക്രമണത്തെ പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ അപലപിച്ചു. 'ഇത് അന്താരാഷ്ട്ര നിയമത്തിന്റെയും ഖത്തര്‍ രാഷ്ട്രത്തിന്റെ പരമാധികാരത്തിന്റെയും ഗുരുതരമായ ലംഘനമാണ്,' പി.എല്‍.ഒ സെക്രട്ടറി ജനറല്‍ ഹുസൈന്‍ അല്‍-ഷെയ്ഖ് പ്രസ്താവനയില്‍ പറഞ്ഞു.
ഇസ്രായേല്‍ പ്രതിപക്ഷം പ്രശംസിച്ചു
ഇസ്രായേല്‍ പ്രതിപക്ഷ നേതാവ് യായര്‍ ലാപിഡ് ദോഹയിലെ ആക്രമണത്തെ പ്രശംസിച്ചു. 'നമ്മുടെ ശത്രുക്കളെ തകര്‍ക്കാന്‍ നടത്തിയ അസാധാരണമായ ഓപ്പറേഷന് എയര്‍ഫോഴ്‌സ്, IDF, ഷിന്‍ ബെറ്റ്, മറ്റ് സുരക്ഷാ സേന എന്നിവരെ അഭിനന്ദിക്കുന്നു,' ലാപിഡ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഇറാന്റെ പ്രതികരണം
ദോഹയിലെ ഇസ്രായേല്‍ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ 'അപകടകരമായ' ലംഘനമാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് അഭിപ്രായപ്പെട്ടു. ഇത് ഖത്തറിന്റെ ദേശീയ പരമാധികാരത്തെയും അഖണ്ഡതയെയും ലംഘിക്കുന്ന ഗുരുതരമായ കുറ്റകൃത്യമാണെന്ന് ഇറാന്‍ സ്റ്റേറ്റ് ടിവിയോട് അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ എംബസിയുടെ സുരക്ഷാ നിര്‍ദ്ദേശം
ദോഹയിലെ യുഎസ് എംബസി തങ്ങളുടെ ജീവനക്കാര്‍ക്ക് 'ഷെല്‍ട്ടര്‍-ഇന്‍-പ്ലേസ്' നിര്‍ദ്ദേശം നല്‍കി. ഖത്തറിലെ യുഎസ് പൗരന്മാര്‍ക്കും സമാനമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ആക്രമണത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് തയ്യാറായിട്ടില്ല. യുഎസ് പ്രസിഡന്റ് വിഷയത്തില്‍ ഉടന്‍ പ്രതികരിച്ചേക്കുമെന്ന് വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി അന്ന കെല്ലി അറിയിച്ചു.
ഒരു മാസത്തിനിടെ ആറ് അറബ് രാജ്യങ്ങളില്‍ ഇസ്രായേല്‍ ആക്രമണം
കഴിഞ്ഞ ഒരു മാസത്തിനിടെ ഇസ്രായേല്‍ ഗാസ, സിറിയ, യെമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ആക്രമണം നടത്തി. ഇന്നലെ, ഗാസയിലേക്കുള്ള മാനുഷിക സഹായ കപ്പല്‍ തുനീഷ്യയില്‍ വെച്ച് ഇസ്രായേല്‍ ഡ്രോണ്‍ ആക്രമിച്ചതായും സംശയിക്കുന്നു. ദോഹയിലെ ആക്രമണം മേഖലയിലെ ഇസ്രായേലിന്റെ സൈനിക നീക്കങ്ങള്‍ വര്‍ദ്ധിക്കുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.
Related News