ദോഹ: ഖത്തറില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ നേതാക്കളാരും കൊല്ലപ്പെട്ടിട്ടില്ലെന്ന് ഹമാസ്. ഇസ്രയേല്‍ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കൊല്ലപ്പെട്ടവരില്‍ നേതാക്കളില്ലെന്ന് ഹമാസ് വ്യക്തമാക്കി. ഒരു ഖത്തര്‍ ഉദ്യോഗസ്ഥനും ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യയുടെ മകനും കൊല്ലപ്പെട്ടെന്നും ഹമാസ് അറിയിച്ചു.
കരാറിലെത്താന്‍ ഇസ്രയേലിന് താത്പര്യമില്ലാത്തതിന്റെ തെളിവാണ് ദോഹ ആക്രമണമെന്നും ഹമാസ് വിമര്‍ശിച്ചു. ഹമാസിനെ ഉദ്ധരിച്ച് അല്‍ജസീറയാണ് വാര്‍ത്ത പുറത്തുവിട്ടത്. അതേസമയം ആക്രമണത്തെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ന്യായീകരിച്ചു. എന്നാല്‍ അറബ് രാജ്യങ്ങളില്‍ പ്രത്യേകിച്ച് ഖത്തറില്‍ ആക്രമണം നടത്തിയത് നിര്‍ഭാഗ്യകരമെന്നും ട്രംപ് പറഞ്ഞു. ഗസ്സയില്‍ താമസിക്കുന്നവരുടെ ദുരിതത്തില്‍ നിന്ന് ലാഭം കൊയ്ത ഹമാസിനെ ഇല്ലാതാക്കുന്നത് ഒരു മൂല്യവത്തായ ലക്ഷ്യമാണെന്നായിരുന്നു ആക്രമണത്തിന് പിന്നാലെയുള്ള യുഎസ് നിലപാട്.
ഇസ്രയേല്‍ ആക്രമണത്തെപ്പറ്റി ഖത്തറിനെ അറിയിച്ചതെന്ന് വൈറ്റ് ഹൗസ് വക്താവ് കരോളിന്‍ ലീവിറ്റ് പറഞ്ഞിരുന്നു. അതേസമയം ഖത്തറിനെ അറിയിച്ച ശേഷമാണ് ആക്രമണം നടന്നതെന്ന വാര്‍ത്ത തെറ്റെന്ന് ഖത്തര്‍ വിദേശകാര്യ വക്താവ് മജീദ് അല്‍ അന്‍സാരി വ്യക്തമാക്കി. ഒരു പരമാധികാര രാഷ്ട്രവും സഖ്യകക്ഷിയുമായ ഖത്തറിനുള്ളില്‍ ഏകപക്ഷീയമായി ബോംബാക്രമണം നടത്തുന്നത് ഇസ്രായേലിന്റെയോ അമേരിക്കയുടെയോ ലക്ഷ്യങ്ങളെ മുന്നോട്ട് കൊണ്ടുപോകില്ലെന്ന് ഖത്തര്‍ വ്യക്തമാക്കി.
ഖത്തറിന്റെ മണ്ണില്‍ ഇനി ആക്രമണമുണ്ടാകില്ലെന്ന് യുഎസ് പ്രസിഡന്റ് ഖത്തര്‍ അമീറിന് ഉറപ്പ് നല്‍കി. ആക്രമണം ശേഷം ഡോണള്‍ഡ് ട്രംപ് ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ഥാനിയുമായി ഫോണില്‍ സംസാരിച്ചു. ഖത്തര്‍ അമേരക്കിയുടെ എക്കാലത്തേയും അടുത്ത സുഹൃത്താണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇസ്രയേലിന്റെ ആക്രമണം പ്രാദേശിക സുരക്ഷയ്ക്ക് തന്നെ ഭീഷണിയെന്ന് ചൂണ്ടിക്കാടി ഖത്തര്‍ യുഎന്‍ രക്ഷാസമിതിക്ക് കത്തയച്ചു. ഇസ്രയേല്‍ ആക്രമണത്തെ ലോക രാഷ്ട്രങ്ങള്‍ അപലപിച്ചു. അറബ് രാഷ്ട്രങ്ങള്‍ക്കു പുറമെ ബ്രിട്ടന്‍ ,ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ ഇസ്രയേല്‍ നടപടിയെ വിമര്‍ശിച്ചു.
Related News