ദോഹ: ഗാസയില്‍ തുടരുന്ന നിരന്തര ആക്രമണത്തിലൂടെ വംശീയ ഉന്മൂലനമാണ് ഇസ്രായേല്‍ ലക്ഷ്യംവെക്കുന്നതെന്ന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍-താനി. വഞ്ചനാപരമായ ആക്രമണമാണ് ഖത്തറിന് നേരെയുണ്ടായത്. ഭീരുത്വം നിറഞ്ഞ ഈ ആക്രമണം ഗാസയ്ക്കെതിരായ യുദ്ധം അവസാനിപ്പിക്കുന്നതിനുളള ചര്‍ച്ചകളെ ദുര്‍ബലപ്പെടുത്താനെന്നും അമീര്‍ ആരോപിച്ചു. ദോഹയില്‍ അടിയന്തര അറബ് -ഇസ്ലാമിക് ഉച്ചകോടിയെ അഭിസംബോധനചെയ്യുകയായിരുന്നു അദ്ദേഹം.
തടവിലാക്കപ്പെട്ട ബന്ദികളെപ്പറ്റി ഇസ്രായേലിന് ഒരു വേവലാതിയുമില്ല. ഗാസയെ തകര്‍ക്കുക വഴി ഒരു പ്രദേശത്തെയാകെ വാസയോഗ്യമല്ലാതാക്കി മാറ്റാനാണ് അധിനിവേശ സേന ശ്രമിക്കുന്നത്. ഹമാസ് നേതാക്കളുടെയും കുടുംബത്തെയും ലക്ഷ്യമിട്ട് നടത്തിയ ആക്രമണം ഹീനവും നീചവുമാണ്. ഇസ്രായേലും ഹമാസുമായും മധ്യസ്ഥ ചര്‍ച്ച നടത്തുന്ന രാജ്യമാണ് ഖത്തര്‍. ഹമാസിന്റെയും ഇസ്രായേലിന്റെയും പ്രതിനിധി സംഘങ്ങള്‍ ചര്‍ച്ചക്കായി ദോഹയില്‍ എത്തിയിരുന്നു. ഹമാസ് നേതൃത്വത്തെ വധിക്കാന്‍ ഇസ്രായേല്‍ ആഗ്രഹിച്ചിരുന്നുവെങ്കില്‍ പിന്നെ എന്തിനാണ് അവരുമായി ചര്‍ച്ച നടത്തുന്നത്. അറബ് സമാധാന ശ്രമം ഇസ്രായേല്‍ അംഗീകരിച്ചിരുന്നെങ്കില്‍ പല ദുരന്തങ്ങളും ഒഴിവാക്കാമായിരുന്നുവെന്നും അമീര്‍ ചൂണ്ടിക്കാട്ടി.
അധികാരത്തിന്റെ ഹുങ്കും ദുരുപയോഗവുമാണ് ഇസ്രായേലിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. സ്ഥിരമായ ഒരു വെടിനിര്‍ത്തല്‍ നടപ്പില്‍ വരുത്താനാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്, എല്ലാ ബന്ദികളുടെ മോചനവും. ഗാസ മുനമ്പില്‍ നിന്ന് ഇസ്രായേല്‍ പിന്‍വാങ്ങുന്നതിനും മാനുഷിക സഹായങ്ങള്‍ ലഭ്യമാക്കുന്നതിനും മധ്യസ്ഥ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഇതിനിടയിലാണ് ആക്രമണം. അഹന്ത നിറഞ്ഞ ഇത്തരം അധികാര ദുര്‍വിനിയോഗങ്ങള്‍ക്കും കടന്നാക്രമണങ്ങള്‍ക്കുമെതിരെ അന്താരാഷ്ട്ര തലത്തില്‍ പ്രതികരണം ഉയര്‍ന്നു വരണമെന്നും ഖത്തര്‍ അമീര്‍ കൂട്ടിച്ചേര്‍ത്തു.
Related News