കൊച്ചി: വിദേശത്ത് ജോലി നല്‍കാമെന്ന പത്ര പരസ്യത്തിലെ വാഗ്ദാനങ്ങളില്‍ കുടുങ്ങി അപേക്ഷ നല്‍കിയ പെണ്‍കുട്ടിക്കും കുടുംബത്തിനും നഷ്ടം 350 ദിര്‍ഹം. പറ്റിച്ചവരുടെ നാടോ, വിലാസമോ ഒന്നും അറിയില്ല. ഇത്തരത്തില്‍ പത്ര പരസ്യങ്ങളില്‍ കാണുന്ന വാഗ്ദാനങ്ങളില്‍ കുടുങ്ങി, കമ്പനിയുടെ വിവരങ്ങളോ, രജിസ്‌ട്രേഷനോ, ഗവണ്‍മെന്റ് അംഗീകരിച്ച രേഖകളോ പരിശോധിക്കാതെ വിദേശരാജ്യങ്ങളിലേക്ക് പോകാന്‍ ഒരുങ്ങുന്നവരില്‍ ഭൂരിഭാഗവും വഞ്ചിതരാവുകയാണെന്ന് പ്രവാസി കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് സോഫി തോമസ് പറഞ്ഞു. കാക്കനാട് സിവില്‍ സ്റ്റേഷനില്‍ നടന്ന അദാലത്തിനുശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു പ്രവാസി കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍. അംഗീകാരമില്ലാത്ത ഏജന്‍സികളെ കുറിച്ച് പൊതുജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കേണ്ടതുണ്ട്. ഇതിന് മാധ്യമങ്ങളും കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് അവര്‍ പറഞ്ഞു.
പ്രവാസി കമ്മീഷന്‍ അദാലത്തില്‍ 49 കേസുകളാണ് പരിഗണിച്ചത്. അഞ്ച് കേസുകള്‍ പരിഹരിച്ചു. മറ്റു കേസുകള്‍ വിശദമായ അന്വേഷണത്തിനും തുടര്‍ നടപടികള്‍ക്കുമായി മാറ്റിവെച്ചു. 40 പുതിയ കേസുകളും ഇന്ന് ലഭിച്ചു.
എല്ലാ മാസത്തെയും രണ്ടാമത്തെ ചൊവ്വാഴ്ച്ച വിവിധ ജില്ലകളിലായി പ്രവാസി കമ്മീഷന്‍ അദാലത്ത് നടക്കും. അടുത്ത അദാലത്ത് ഒക്ടോബര്‍ 14 ന് കോട്ടയത്താണ് നടക്കുക.
പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കണ്ടെത്തുക എന്നതാണ് ഇത്തരം അദാലത്തുകള്‍ ലക്ഷ്യമാക്കുന്നത്. പ്രവാസികള്‍ ആയിരുന്നവരുടെയും പ്രവാസികളായി തുടരുന്നവരുടെയും പരാതികളാണ് പരിഗണിക്കുന്നത് -ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.
എല്ലാ ജില്ലകളില്‍ നിന്നുമുള്ള പരാതികള്‍ ഇന്നു നടന്ന അദാലത്തില്‍ പരിഗണിച്ചു. കമ്മീഷന്‍ അംഗങ്ങളായ പി.എം. ജാബിര്‍, ഡോ. മാത്യൂസ് കെ. ലൂക്കോസ്, എം.എം. നയീം, ജോസഫ് ദേവസ്യ പൊന്മാങ്കല്‍ എന്നിവര്‍ പങ്കെടുത്തു.
Related News