ദോഹ: ദോഹയിലെ ഇസ്രായേല്‍ ആക്രമണങ്ങളോട് പ്രതികരിക്കാന്‍ ഖത്തര്‍ വിളിച്ചുചേര്‍ത്ത അറബ്, ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടി ഇസ്രയേലിനെതിരെ ശക്തമായി പ്രതികരിക്കുന്നതില്‍ പരാജയപ്പെട്ടതായി വിലയിരുത്തല്‍. ഇന്നലെ സമാപിച്ച ഉച്ചകോടിയില്‍ 57 രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തിരുന്നു.
ഏതൊരു രാജ്യത്തിന്റെയും സുരക്ഷയ്ക്കുമേലുള്ള കടന്നുകയറ്റത്തെ ശക്തമായി നിരസിക്കുന്നതായും അവരെ ലക്ഷ്യം വച്ചുള്ള ഏതൊരു ആക്രമണത്തെയും ശക്തമായി അപലപിക്കുന്നതായും അവരുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന എല്ലാത്തിനെയും നേരിടുന്നതില്‍ ഞങ്ങളുടെ സമ്പൂര്‍ണ്ണവും ദൃഢവുമായ ഐക്യദാര്‍ഢ്യം ഉറപ്പിക്കുന്നതായും ഉച്ചകോടി പ്രമേയം പാസ്സാക്കി.
ഖത്തറിന് അഭൂതപൂര്‍വമായ പിന്തുണയാണ് ഉച്ചകോടിയില്‍ ലഭിച്ചത്. എന്നാല്‍ പതിവ് പ്രസ്താവനകളില്‍ നിന്ന് വിഭിന്നമായി ഇസ്രയേലിനെതിരെ എന്തെങ്കിലും നടപടി പ്രഖ്യാപിക്കാന്‍ ഉച്ചകോടിക്ക് സാധിച്ചില്ല. അറബ്-ഇസ്ലാമിക് ഉച്ചകോടിയും ജിസിസി നേതാക്കളുടെ യോഗവും ഗള്‍ഫ്, അറബ്, ഇസ്ലാമിക രാജ്യങ്ങളുടെ ഐക്യം പ്രതിഫലിപ്പിക്കുന്ന ചരിത്ര സംഭവമാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മജീദ് ബിന്‍ മുഹമ്മദ് അല്‍-അന്‍സാരി പറഞ്ഞു.
അതേസമയം ദോഹയില്‍ നടന്ന ഉച്ചകോടിയുടെ കരട് പ്രമേയത്തിനെതിരെ അറബിക് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായ വിമര്‍ശനമുയര്‍ന്നു.
പ്രമേയം സാഹചര്യത്തിന്റെ ഗൗരവവുമായി പൊരുത്തപ്പെടുന്നില്ലെന്നും ഖത്തറിനെതിരായ ഇസ്രായേല്‍ ആക്രമണത്തോടുള്ള വ്യാപകമായ രോഷത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്നും നിരവധി പേര്‍ പറഞ്ഞു.
വിദേശത്തുള്ള ഹമാസ് നേതാക്കളെ ഇനിയും ടാര്‍ഗറ്റ് ചെയ്യുമെന്ന് ഇസ്രായേലി പ്രധാനമന്ത്രി നേതന്യാഹു വീണ്ടും പ്രസ്താവിച്ചു. അതേസമയം ഹമാസ് നേതാക്കളെ ഖത്തറില്‍ ആക്രമിക്കാനുള്ള പദ്ധതി ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു ട്രംപിനെ വളരെ മുമ്പുതന്നെ അറിയിച്ചിരുന്നു എന്ന് ഇസ്രായേലി വൃത്തങ്ങള്‍ അറിയിച്ചു. മിസൈലുകള്‍ വിക്ഷേപിച്ചതിന് ശേഷമാണ് തങ്ങളെ അറിയിച്ചതെന്ന് വൈറ്റ് ഹൗസ് അവകാശപ്പെട്ടിരുന്നു. ആക്രമണം തടയുന്നതിന് ട്രംപ് ശ്രമിച്ചില്ല എന്ന് മാത്രമല്ല അതിനെ പിന്തുണക്കുകയും ചെയ്തു.
ഹമാസ് നേതാക്കള്‍ ദോഹയില്‍ തുടരുന്നതിനാല്‍, നെതന്യാഹു അവരെ ഇല്ലാതാക്കാന്‍ വീണ്ടും ശ്രമിക്കുമെന്ന് വ്യക്തമാണ്. ലോകത്തിന്റെ ഏത് ഭാഗത്തും മൊബൈല്‍ ഫോണ്‍ കൈവശം വച്ചിരിക്കുന്ന ആരെയും ലക്ഷ്യമിടാന്‍ സാധിക്കുമെന്ന് നെതന്യാഹു ഇന്നലെ ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞു.
നിങ്ങളുടെ കൈവശം ഒരു മൊബൈല്‍ ഫോണ്‍ ഉണ്ടെങ്കില്‍, നിങ്ങളുടെ കൈവശം ഇസ്രായേലിന്റെ ഒരു കഷണം ഉണ്ട്,' നെതന്യാഹു പറഞ്ഞു.
ഉച്ചകോടിയില്‍ നിന്നും പ്രതീക്ഷിച്ച പ്രതികരണം ഉണ്ടായില്ലെങ്കിലും ഒരു കാര്യം വ്യക്തമാണ്: ഇസ്രായേലിന്റെ ആക്രമണം ഒരു വഴിത്തിരിവാണ്, അത് യുഎസ്-ഗള്‍ഫ് ബന്ധങ്ങളെ എന്നെന്നേക്കുമായി മാറ്റിമറിക്കും. അമേരിക്കയെ വിശ്വസിക്കാന്‍ സാധിക്കില്ലെന്നും സ്വയം രക്ഷക്കായി മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടിവരുമെന്നും ഖത്തറും മറ്റു ഗള്‍ഫ് രാജ്യങ്ങളും മനസ്സിലാക്കി.
Related News