ജിദ്ദ: വ്യക്തിഗത പരിചരണ ഉത്പന്നങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ ഉത്പാദന കേന്ദ്രങ്ങളിലൊന്ന് സൗദി അറേബ്യ ആരംഭിച്ചു. പ്രതിവര്‍ഷം 30 ദശലക്ഷം യൂണിറ്റുകള്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഈ പുതിയ ഉത്പാദന ലൈന്‍. ഇതിന്റെ 80 ശതമാനവും കയറ്റുമതിക്കായി വിനിയോഗിക്കുമെന്ന് വ്യവസായ, ധാതുവിഭവ മന്ത്രാലയത്തിലെ വ്യവസായ വികസന വിഭാഗം അണ്ടര്‍സെക്രട്ടറി എന്‍ജിനീയര്‍ അബ്ദുള്‍ അസീസ് അല്‍-അഹമ്മദി അറിയിച്ചു.
ജിദ്ദയില്‍ യൂണിലീവറിന്റെ ബിന്‍ സാഗര്‍ ഫാക്ടറി വിപുലീകരണത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഈ പദ്ധതിയിലൂടെ സൗദി അറേബ്യയില്‍ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങളും അസംസ്‌കൃത വസ്തുക്കളും ഉപയോഗിച്ച് ആഗോള വിപണിയിലേക്ക് 'മെയ്ഡ് ഇന്‍ സൗദി അറേബ്യ' ലേബലില്‍ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ സാധിക്കും. ലോകത്തെ അഞ്ച് ഭൂഖണ്ഡങ്ങളിലെ 26 രാജ്യങ്ങളിലേക്ക് ഇവിടെ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ എത്തിക്കും.
രാജ്യത്തിന്റെ ദേശീയ വ്യവസായ തന്ത്രത്തിന് ഈ വിപുലീകരണം വലിയ സംഭാവന നല്‍കുമെന്ന് യൂണിലീവര്‍ ഗള്‍ഫ്, തുര്‍ക്കി, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളിലെ കസ്റ്റമര്‍ ഓപ്പറേഷന്‍സ് മേധാവി അഹമ്മദ് ഖദൂസ് പറഞ്ഞു. വ്യാവസായിക മേഖലയുടെ ദേശീയ ഉത്പാദനത്തിലെ പങ്ക് വര്‍ദ്ധിപ്പിക്കുക, എണ്ണയിതര കയറ്റുമതി കൂട്ടുക, മികച്ച നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുക, വിതരണ ശൃംഖലകള്‍ ശക്തിപ്പെടുത്തുക, പൗരന്മാര്‍ക്ക് ഗുണമേന്മയുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഈ പദ്ധതി സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക ഡിയോഡറന്റ് വിപണിയില്‍ 40 ശതമാനത്തിലധികം വിഹിതവുമായി യൂണിലീവര്‍ മുന്‍പന്തിയിലാണെന്നും, ഡൗവ്, റെക്‌സോണ തുടങ്ങിയ ബ്രാന്‍ഡുകളാണ് ഇതിന് പ്രധാന പങ്കുവഹിക്കുന്നതെന്നും അഹമ്മദ് ഖദൂസ് ചൂണ്ടിക്കാട്ടി. ആഗോള ഡിയോഡറന്റ് വിപണി 2024-ല്‍ 27 ബില്യണ്‍ ഡോളറില്‍ നിന്ന് 2032-ഓടെ 42 ബില്യണ്‍ ഡോളറായി വളരുമെന്ന് പ്രതീക്ഷിക്കുന്നു. സൗദി അറേബ്യയില്‍ ഈ വളരുന്ന വിപണിയില്‍ യൂണിലീവറിന് 27% വിഹിതമുണ്ട്. പുതിയ ഉത്പാദന കേന്ദ്രത്തിലൂടെ ഈ വിഹിതത്തിന്റെ മൂന്നിലൊന്ന് പ്രാദേശികമായി ഉത്പാദിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
Related News