ജിദ്ദ: ആറാം നൂറ്റാണ്ടില്‍ ഉത്ഭവിച്ച ഒരാദര്‍ശമല്ല ഇസ്ലാമെന്നും ഈ പ്രപഞ്ചത്തില്‍ മനുഷ്യന്‍ ഉണ്ടായത് മുതല്‍ തന്നെയുള്ളതാണെന്നും ഇസ്ലാഹീ പ്രഭാഷകന്‍ നൗഷാദ് ഉപ്പട അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹീ സെന്ററില്‍ 'ഇസ്ലാം : ആത്മാഭിമാനത്തിന്റെ അനുഗ്രഹീത ദര്‍ശനം' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യനിര്‍മ്മിതമായ പ്രത്യയശാസ്ത്രങ്ങളെല്ലാം ഓരോ കാലഘട്ടത്തിന് മാത്രം യോജിച്ചതാണ്. എന്നാല്‍ ദൈവിക ദര്‍ശനമായ ഇസ്ലാം ആദ്യ മനുഷ്യനായ പ്രവാചകന്‍ ആദമിന്റെ (അ) കാലം മുതല്‍ ലോകാവസാനം വരെ പ്രസക്തമാണ്. ഇസ്ലാമിലെ ശിക്ഷാവിധികള്‍ മോശമാണെന്ന് ഇന്നും ആത്മാര്‍ത്ഥമായി പറയാന്‍ ഒരാള്‍ക്കും കഴിയില്ല. ഒരാണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നും സൃഷ്ടിക്കപ്പെട്ട മനുഷ്യവര്‍ഗത്തെ പരസ്പരം തിരിച്ചറിയാന്‍ വേണ്ടി മാത്രമാണ് വിവിധ ഗോത്രങ്ങളാക്കിയതെന്നാണ് ഖുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നത്. ഈ ആദര്‍ശബോധത്തില്‍ അഭിമാനം കൊള്ളുന്നവരായത് കൊണ്ടാണ് പ്രവാചകന്റെ അനുയായികള്‍ക്ക് അന്നത്തെ വലിയ ചക്രവര്‍ത്തിമാരുടെ കൊട്ടാരങ്ങളില്‍ വരെ സധൈര്യം കയറിച്ചെല്ലാനും ഈ ആദര്‍ശം വിളിച്ചുപറയാനും സാധിച്ചിരുന്നത്.
ഖലീഫ ഉമറിന്റെ (റ) കാലഘട്ടത്തില്‍ ഫലസ്തീനടക്കമുള്ള പ്രദേശങ്ങള്‍ ഇസ്ലാമിന് ലഭിച്ചപ്പോള്‍ അവിടെ ഭരണമേറ്റെടുക്കാന്‍ ഖലീഫ തന്നെ നേരിട്ട് എത്തണമെന്ന് അവിടുത്തെ ജനങ്ങള്‍ ആവശ്യപ്പെട്ടതിനാല്‍ ഫലസ്തീന്‍ സന്ദര്‍ശിച്ച സമയത്ത് പോലും ഒരു സാധാരണക്കാരനെപ്പോലെ തന്റെയൊരു കൂട്ടുകാരന്റെ കൂടെ ഓരൊട്ടകപ്പുറത്ത് രണ്ടാളും ഊഴം വെച്ചുകൊണ്ട് മാറി മാറി യാത്ര ചെയ്തായിരുന്നു അദ്ദേഹം അവിടെയെത്തിയത്.
ഇസ്ലാമിക ആദര്‍ശം പകര്‍ന്നു നല്‍കിയിരുന്ന അഭിമാനബോധംകൊണ്ടായിരുന്നു പ്രവാചക അനുയായികളെല്ലാം വളരെ ലളിതമായി ജീവിച്ചത്. ഇതുപോലെ ഇസ്ലാം ജീവിതത്തില്‍ കൊണ്ടുനടന്ന ഒരു തുര്‍ക്കി ഗ്രാമീണന്റെയും കുടുംബത്തിന്റെയും സ്വഭാവഗുണങ്ങള്‍ നേരിട്ട് അനുഭവിച്ചതിന് ശേഷം ഇസ്ലാമിനെക്കുറിച്ച് പഠിക്കുകയും പിന്നീട് ഈ ആദര്‍ശത്തിലേക്ക് കടന്നുവരികയും അതിന്റെ പ്രചാരകനായി മാറുകയും ചെയ്ത റോമാനിയക്കാരന്‍ മുഹമ്മദ് സ്റ്റീഫന്‍സ് എന്ന വ്യക്തിയുടെ ചരിത്രം നമ്മള്‍ കേട്ടതാണ്. ജനങ്ങള്‍ക്ക് പ്രചോദനമാകുന്ന രീതിയില്‍ ഇസ്ലാം നമ്മുടെ ജീവിതത്തില്‍ ഉണ്ടാകണമെന്നും അത് നമുക്ക് അഭിമാനം നല്‍കുന്നതായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി മുന്‍ ജനറല്‍ സെക്രട്ടറി അബ്ദുറസാക് കൊടുവള്ളി ചടങ്ങില്‍ സംബന്ധിച്ചു. നൂരിഷ വള്ളിക്കുന്ന് സ്വാഗതം പറഞ്ഞ ചടങ്ങില്‍ അബ്ബാസ് ചെമ്പന്‍ അധ്യക്ഷത വഹിക്കുകയും ഷിഹാബ് സലഫി നന്ദിയറിയിക്കുകയും ചെയ്തു.
Related News