അറിവിന്റെയും സത്യത്തിന്റെയും പാതയില്‍ വിട്ടുവീഴ്ചയില്ലാത്ത ജീവിതം നയിച്ച സൗദി അറേബ്യയുടെ ഗ്രാന്‍ഡ് മുഫ്തിയും മുതിര്‍ന്ന പണ്ഡിതന്മാരുടെ സമിതി അധ്യക്ഷനുമായ ഷെയ്ഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല അല്‍ ഷെയ്ഖ് വിടവാങ്ങി. എട്ട് പതിറ്റാണ്ടോളം നീണ്ട അദ്ദേഹത്തിന്റെ ജീവിതം ഇസ്ലാമിനും മുസ്ലിം ലോകത്തിനും സമര്‍പ്പിച്ച ഒന്നായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അദ്ദേഹത്തിന്റെ മരണം.
പണ്ഡിതരുടെ കുടുംബ പാരമ്പര്യം
റിയാദില്‍ 1362 AH (1943 AD) ല്‍ ജനിച്ച ഷെയ്ഖ് അബ്ദുല്‍ അസീസ്, അറേബ്യന്‍ ഉപദ്വീപിലെ പ്രമുഖ പരിഷ്‌കര്‍ത്താവായിരുന്ന മുഹമ്മദ് ഇബ്‌നു അബ്ദുല്‍ വഹാബുമായി അടുത്ത ബന്ധമുള്ള അല്‍ മുഷ്‌രിഫ് കുടുംബത്തില്‍ നിന്നുള്ളയാളാണ്. ചെറുപ്പത്തില്‍ തന്നെ അദ്ദേഹത്തിന് കാഴ്ചശക്തി നഷ്ടപ്പെട്ടെങ്കിലും, അത് അറിവ് നേടുന്നതിനും സത്യത്തിന്റെ പാതയില്‍ സഞ്ചരിക്കുന്നതിനും അദ്ദേഹത്തിന് കൂടുതല്‍ കരുത്തേകി.
അറിവിന്റെ പാതയും ഖുര്‍ആന്‍ മനഃപാഠമാക്കലും
പന്ത്രണ്ടാം വയസ്സില്‍ അദ്ദേഹം വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കി. ഇമാം അദ്ദാവാ സയന്റിഫിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം, ഇമാം മുഹമ്മദ് ഇബ്‌നു സൗദ് ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയിലെ ശരീഅത്ത് കോളേജില്‍ ചേര്‍ന്നു. ഹിജ്‌റ വര്‍ഷം 1383 ല്‍ അവിടെ നിന്ന് ബിരുദം നേടി. മുഹമ്മദ് ഇബ്‌നു ഇബ്രാഹിം അല്‍ ഷെയ്ഖ്, ഇമാം അബ്ദുല്‍ അസീസ് ഇബ്‌നു ബാസ് തുടങ്ങിയ പ്രമുഖ പണ്ഡിതന്മാരുടെ കീഴില്‍ അദ്ദേഹം പഠിച്ചു.
അധ്യാപനത്തില്‍ നിന്ന് ഫത്‌വയിലേക്ക്
1974 മുതല്‍ ഇമാം ദാവ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മത ഉപദേഷ്ടാവായി അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് ശരീഅത്ത് കോളേജില്‍ അധ്യാപകനായി. നിരവധി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുകയും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗവേഷണ പ്രബന്ധങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും ചെയ്തു. പിന്നീട് മുതിര്‍ന്ന പണ്ഡിതന്മാരുടെ സമിതിയില്‍ അംഗമായി. 1412 മതപരമായ ഗവേഷണത്തിനും ഫത്വകള്‍ക്കുമുള്ള സ്ഥിരം സമിതിയില്‍ മുഴുസമയ അംഗമായി നിയമിതനായി. 1420 ല്‍ റോയല്‍ ഉത്തരവിലൂടെ അദ്ദേഹം സൗദി അറേബ്യയുടെ ഗ്രാന്‍ഡ് മുഫ്തിയായി തിരഞ്ഞെടുക്കപ്പെട്ടു.
നാല് പതിറ്റാണ്ടായി അറഫയിലെ പ്രഭാഷകന്‍
ഹജ്ജ് വേളകളില്‍ അറഫ ദിനത്തിലെ പ്രഭാഷകന്‍ എന്ന നിലയില്‍ ഷെയ്ഖ് അബ്ദുല്‍ അസീസ് അല്‍ ഷെയ്ഖിന്റെ പേര് ശ്രദ്ധേയമാണ്. 1402 AH മുതല്‍ 1436 AH വരെയുള്ള 35 വര്‍ഷം തുടര്‍ച്ചയായി അദ്ദേഹം നമിറ പള്ളിയില്‍ പ്രഭാഷണം നടത്തി. അറഫ ദിനത്തില്‍ ഏറ്റവും കൂടുതല്‍ കാലം പ്രഭാഷണം നടത്തിയ വ്യക്തിയെന്ന ഖ്യാതിയും അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ ശ്രദ്ധിച്ചിരുന്നു.
വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍
ശബ്ദമുയര്‍ത്താനും സത്യം പറയാനും അദ്ദേഹത്തിന് യാതൊരു മടിയുമുണ്ടായിരുന്നില്ല. സാമൂഹിക മാധ്യമങ്ങള്‍ അറിവിനും മതത്തിനും ഭീഷണിയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കൂടാതെ, നടന്‍മാര്‍ മതപരമായ കാര്യങ്ങളില്‍ അഭിനയിക്കുന്നതിനെ എതിര്‍ക്കുകയും, സക്കാത്ത് ഫിത്വര്‍ ഭക്ഷണത്തിന്റെ രൂപത്തില്‍ നല്‍കണമെന്ന് ഊന്നിപ്പറയുകയും ചെയ്തു. സിറിയയിലെ യുദ്ധം പോലുള്ള പ്രാദേശിക പ്രതിസന്ധികളില്‍ അദ്ദേഹം നീതിക്ക് വേണ്ടി നിലകൊണ്ടു.
കുടുംബ ജീവിതം
അബ്ദുല്ല, മുഹമ്മദ്, ഉമര്‍, അബ്ദുല്‍റഹ്‌മാന്‍ എന്നിങ്ങനെ നാല് മക്കളാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. അറിവും നല്ല സ്വഭാവവും പകര്‍ന്നു നല്‍കി അവരെ വളര്‍ത്തുന്നതില്‍ അദ്ദേഹം അതീവ ശ്രദ്ധ പുലര്‍ത്തി.
ഇന്ന് അസര്‍ നമസ്‌കാരത്തിന് ശേഷം റിയാദിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല മസ്ജിദില്‍ അദ്ദേഹത്തിന്റെ മയ്യിത്ത് നമസ്‌കാരം നടക്കും. മക്ക, മദീന എന്നിവിടങ്ങളിലെ പള്ളികളിലും രാജ്യത്തുടനീളമുള്ള എല്ലാ പള്ളികളിലും അസര്‍ നമസ്‌കാരത്തിന് ശേഷം അദ്ദേഹത്തിനുവേണ്ടി മയ്യിത്ത് നമസ്‌കാരം നടത്താന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് നിര്‍ദ്ദേശിച്ചു.
ഷെയ്ഖ് അബ്ദുല്‍ അസീസ് അല്‍ ഷെയ്ഖിന്റെ നിര്യാണത്തോടെ ഇസ്ലാമിക ലോകത്തിന് ഒരു വലിയ പണ്ഡിതനെയാണ് നഷ്ടമായത്. അദ്ദേഹത്തിന്റെ ഫത് വകളും പ്രഭാഷണങ്ങളും അറിവിന്റെ വിളക്കുകളായി ഭാവി തലമുറകള്‍ക്ക് വഴികാട്ടും. ശരീരം നശിച്ചാലും പണ്ഡിതരുടെ അറിവ് എന്നും നിലനില്‍ക്കുമെന്നതിന്റെ ഉദാഹരണമാണ് അദ്ദേഹത്തിന്റെ ജീവിതം.
Related News