റിയാദ്- സൗദി ദേശീയ ദിനാഘോഷത്തില്‍ രാജ്യത്തിന് അഭിമാനിക്കാം, അന്തര്‍ദേശീയ രാഷ്ട്രീയത്തില്‍ സൗദിയുടെ ഏറ്റവും വലിയ സംഭാവനയായി ഫലസ്തീന്‍ വിഷയത്തിലെ നിലപാടിനെ ലോകരാജ്യങ്ങള്‍ അംഗീകരിക്കുന്ന വേളയാണിത്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ ഇന്നലെ, 2025 സെപ്റ്റംബര്‍ 22 വരെ സൗദി അറേബ്യ ഫലസ്തീന്‍ ജനതയ്ക്ക് നല്‍കിയ പിന്തുണയുടെ ചരിത്രം യു.എന്‍ ആസ്ഥാനത്ത് വെച്ച് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ലോക നേതാക്കളെ അഭിസംബോധന ചെയ്തപ്പോള്‍ വീണ്ടും ഓര്‍ത്തെടുത്തു. ഫലസ്തീന്‍ രാഷ്ട്രത്തിന് അംഗീകാരം ലഭിച്ചതോടെ, അറബ്-ഇസ്ലാമിക ലോകത്തിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാവുകയായിരുന്നു.
ബ്രിട്ടീഷ് ഭരണകാലത്ത് ജൂത കുടിയേറ്റം വര്‍ധിച്ചതോടെ, ഫലസ്തീന്‍ പ്രശ്‌നം മേഖലയിലെ ഏറ്റവും സങ്കീര്‍ണ്ണമായ ഒന്നായി മാറി. 1947 നവംബര്‍ 29-ന് യു.എന്‍ ജനറല്‍ അസംബ്ലി ഫലസ്തീനെ അറബ്, ജൂത രാഷ്ട്രങ്ങളായി വിഭജിക്കാന്‍ തീരുമാനിച്ചെങ്കിലും, അത് ഫലപ്രാപ്തിയിലെത്തിയില്ല. തുടര്‍ന്ന് നടന്ന യുദ്ധങ്ങളില്‍ ഫലസ്തീന്‍ പ്രദേശങ്ങളില്‍ ഇസ്രായേലിന്റെ നിയന്ത്രണം വര്‍ധിച്ചു. ഈ സാഹചര്യത്തിലാണ് സൗദി അറേബ്യ തങ്ങളുടെ വിദേശനയത്തില്‍ ഫലസ്തീന്‍ വിഷയത്തിന് മുന്‍ഗണന നല്‍കിയത്.
അന്തരിച്ച അബ്ദുല്‍ അസീസ് രാജാവിന്റെ കാലം മുതല്‍ സൗദി അറേബ്യ ഫലസ്തീന്‍ ജനതക്ക് ശക്തമായ പിന്തുണ നല്‍കി. 1939-ലെ ലണ്ടന്‍ കോണ്‍ഫറന്‍സില്‍ സൗദി പങ്കെടുത്തു. 1948-ലെ യുദ്ധത്തില്‍ ഫലസ്തീനെ സംരക്ഷിക്കാന്‍ സൗദി സൈന്യവും പങ്കെടുത്തു. സൗദ് രാജാവിന്റെ കാലത്ത് രാഷ്ട്രീയവും ധാര്‍മ്മികവുമായ പിന്തുണ നല്‍കി. യുദ്ധത്തില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് സഹായം എത്തിക്കുകയും സൗദിയില്‍ തൊഴിലും താമസ സൗകര്യങ്ങളും നല്‍കുകയും ചെയ്തു.
ഫൈസല്‍ രാജാവിന്റെ കാലത്ത് ഫലസ്തീന്‍ പ്രശ്‌നത്തെ അറബ് ലോകത്തിന് പുറത്തേക്ക്, വിശാലമായ ഇസ്ലാമിക പ്ലാറ്റ്‌ഫോമിലേക്ക് എത്തിക്കാന്‍ ശ്രമിച്ചു. 1969-ലെ റാബത്ത് ഉച്ചകോടിയില്‍ പങ്കെടുത്ത അദ്ദേഹം, ജറുസലേമിന്റെ സംരക്ഷണം ഒരു ഇസ്ലാമിക വിഷയമാണെന്ന് പ്രഖ്യാപിച്ചു. പിന്നീട് ഖാലിദ് രാജാവിന്റെ കാലത്തും ഈ പിന്തുണ തുടര്‍ന്നു.
1981-ല്‍ ഫഹദ് രാജാവ് ഒരു സമാധാന ശ്രമം മുന്നോട്ട് വെച്ചു. ഇത് 1982-ല്‍ മൊറോക്കോയില്‍ നടന്ന ഫെസ് ഉച്ചകോടിയില്‍ അറബ് സമാധാന പദ്ധതിയായി മാറി. ഇതിലൂടെ അന്താരാഷ്ട്ര നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു ഒത്തുതീര്‍പ്പ് രൂപപ്പെടുത്തി. കൂടാതെ, മാധ്യമങ്ങളെ ഫലസ്തീന്‍ വിഷയത്തില്‍ അണിനിരത്തുകയും സാമ്പത്തികവും മാനുഷികവുമായ സഹായങ്ങള്‍ നല്‍കുകയും ചെയ്തു.
2000-ല്‍ കൈറോയില്‍ നടന്ന അറബ് ഉച്ചകോടിയില്‍ അന്നത്തെ കിരീടാവകാശി അബ്ദുള്ള രാജാവ്, 'ജറുസലേം ഇന്‍തിഫാദ'യ്ക്കും 'അല്‍-അഖ്‌സ'യ്ക്കും വേണ്ടി ഓരോ ബില്യണ്‍ ഡോളര്‍ വീതം സഹായം പ്രഖ്യാപിച്ചു. 2002-ലെ ബെയ്‌റൂട്ട് ഉച്ചകോടിയില്‍ അദ്ദേഹം 'അറബ് സമാധാന ശ്രമം' മുന്നോട്ട് വെച്ചു. ഇതിലൂടെ 1967-ലെ യുദ്ധത്തില്‍ പിടിച്ചെടുത്ത പ്രദേശങ്ങളില്‍നിന്ന് ഇസ്രായേല്‍ പൂര്‍ണ്ണമായി പിന്‍വാങ്ങണമെന്നും കിഴക്കന്‍ ജറുസലേം തലസ്ഥാനമായി ഒരു സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.
ഈ സമാധാന ശ്രമങ്ങളുടെയെല്ലാം തുടര്‍ച്ചയായാണ് ഇന്ന് ഫലസ്തീന്‍ രാഷ്ട്രം യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ഫലസ്തീന്‍ പതാക ഉയര്‍ത്തുന്നതിലൂടെ അറബ്-ഇസ്ലാമിക ലോകത്തിന്റെ വര്‍ഷങ്ങളായുള്ള സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെട്ടത്.
Related News