വാഷിങ്ടണ്‍: ഇസ്രായേലും ഹമാസും തമ്മില്‍ നടക്കുന്ന ഗസ്സ യുദ്ധം അവസാനിപ്പിക്കാനും മേഖലയില്‍ ശാശ്വത സമാധാനം കൊണ്ടുവരാനുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവതരിപ്പിച്ച സമാധാന പദ്ധതിക്ക് ലോകശ്രദ്ധ. 20-പോയിന്റ് പ്ലാന്‍ എന്നറിയപ്പെടുന്ന ഈ നിര്‍ദ്ദേശങ്ങള്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പിന്തുണച്ചതോടെയാണ് കൂടുതല്‍ ചര്‍ച്ചയായത്. സൗദി അറേബ്യ അടക്കമുള്ള അറബ് രാജ്യങ്ങളും ഇതിനെ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍, ഹമാസിന്റെ അംഗീകാരമാണ് പദ്ധതിയുടെ വിജയത്തിന് നിര്‍ണായകം. അതുണ്ടാകുമോ എന്നാണ് ലോകം ഉറ്റു നോക്കുന്നത്.
പദ്ധതിയിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍:
ട്രംപ് ഭരണകൂടം മുന്നോട്ടുവെച്ച സമാധാന പദ്ധതിയിലെ സുപ്രധാന നിര്‍ദേങ്ങള്‍ ഇവയാണ്.
*അടിയന്തിര വെടിനിര്‍ത്തലും ബന്ദി കൈമാറ്റവും: കരാര്‍ അംഗീകരിച്ചാല്‍ ഉടനടി സൈനിക നടപടികള്‍ നിര്‍ത്തിവെക്കും. ഹമാസ് കൈവശമുള്ള എല്ലാ ബന്ദികളെയും 72 മണിക്കൂറിനുള്ളില്‍ വിട്ടയക്കണം. ഇതിന് പകരമായി, ഇസ്രായേല്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന 250 പേരടക്കം 1,950 പലസ്തീന്‍ തടവുകാരെ മോചിപ്പിക്കും.
* ഗസ്സ നിരായുധീകരണം: ഗസ്സയെ 'ഭീകരമുക്തമായ, സൈനികവല്‍ക്കരണം ഇല്ലാത്ത മേഖലയായി' നിലനിര്‍ത്തണം. ഹമാസിന്റെ എല്ലാ ആക്രമണ ശേഷികളും ഇല്ലാതാക്കണം.
* ഭരണമാറ്റം: ഹമാസിന് ഭാവി ഭരണത്തില്‍ ഒരു പങ്കുമുണ്ടായിരിക്കില്ല. ഗസ്സയുടെ താത്കാലിക ഭരണം നിര്‍വ്വഹിക്കുന്നതിന് ഒരു പലസ്തീനിയന്‍ ടെക്‌നോക്രാറ്റ് സമിതിക്ക് രൂപം നല്‍കും. ഇതിന് മേല്‍നോട്ടം വഹിക്കുന്ന 'സമാധാന ബോര്‍ഡിന്' (Board of Peace) ഡൊണാള്‍ഡ് ട്രംപ് നേതൃത്വം നല്‍കും.
* ഇസ്രായേലിന്റെ പിന്‍മാറ്റം: അന്താരാഷ്ട്ര സുരക്ഷാ സേനയെ വിന്യസിക്കുകയും ഹമാസ് നിരായുധരാവുകയും ചെയ്യുന്ന മുറയ്ക്ക് ഇസ്രായേല്‍ സൈന്യം ഘട്ടംഘട്ടമായി ഗസ്സയില്‍ നിന്ന് പിന്‍വാങ്ങും. എന്നാല്‍, ഇസ്രായേലിന് അതിര്‍ത്തിയില്‍ 'സുരക്ഷാ ചുറ്റളവ് സാന്നിധ്യം' നിലനിര്‍ത്താന്‍ അനുമതിയുണ്ട്.
* പുനര്‍നിര്‍മ്മാണവും സഹായവും: ഗസ്സയുടെ പുനര്‍നിര്‍മ്മാണത്തിനായി 'ട്രംപ് സാമ്പത്തിക വികസന പദ്ധതി' നടപ്പാക്കും. അടിസ്ഥാന സൗകര്യ വികസനത്തിനായി ഉടനടി സഹായം എത്തിക്കും.
* പൊതുമാപ്പ്: സമാധാനപരമായ സഹവര്‍ത്തിത്വത്തിന് തയ്യാറാവുകയും ആയുധം ഉപേക്ഷിക്കുകയും ചെയ്യുന്ന ഹമാസ് അംഗങ്ങള്‍ക്ക് പൊതുമാപ്പ് നല്‍കും.
എന്നാല്‍ ഈ പദ്ധതിക്ക് പശ്ചിമേഷ്യയില്‍ ശാശ്വത സമാധാനം കൊണ്ടുവരാന്‍ കഴിയുമോ എന്നതില്‍ വലിയ സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതില്‍ പ്രധാനം ഹമാസ് വെല്ലുവിളിയാണ്. ഹമാസ് തങ്ങളുടെ ആയുധങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വ്യവസ്ഥ അംഗീകരിക്കാതെ പദ്ധതി മുന്നോട്ട് പോകില്ല. ഇസ്രായേലി സൈന്യത്തിന് സുരക്ഷാ ചുറ്റളവ് സാന്നിധ്യം നിലനിര്‍ത്താന്‍ അനുമതി നല്‍കുന്നത് ഗസ്സയില്‍ നിന്നുള്ള പൂര്‍ണ്ണമായ പിന്‍മാറ്റമായി പലസ്തീന്‍ വിഭാഗങ്ങള്‍ അംഗീകരിക്കാന്‍ സാധ്യതയില്ല. പലസ്തീന്‍ രാഷ്ട്ര രൂപീകരണത്തെക്കുറിച്ച് വ്യക്തമായ സമയപരിധിയോ ഉറപ്പോ ഈ പദ്ധതി നല്‍കുന്നില്ല.
പദ്ധതിക്ക് ലോകരാജ്യങ്ങളില്‍ നിന്ന് ലഭിച്ചത് സമ്മിശ്ര പ്രതികരണങ്ങളാണ്. പ്രധാനമന്ത്രി നെതന്യാഹു പദ്ധതിക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഇത് തങ്ങളുടെ യുദ്ധലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുമെന്നും ഹമാസിന്റെ ഭരണം ഇല്ലാതാക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു. സൗദി അറേബ്യ, ഖത്തര്‍, യു.എ.ഇ., ഈജിപ്ത്, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങള്‍ പദ്ധതിയെ തത്വത്തില്‍ സ്വാഗതം ചെയ്യുകയും നടപ്പാക്കാന്‍ സഹകരിക്കാന്‍ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. പലസ്തീന്‍ അതോറിറ്റി (PA) പദ്ധതിയെ പൂര്‍ണ്ണമായി തള്ളിയിട്ടില്ലെങ്കിലും, ദ്വിരാഷ്ട്ര പരിഹാരത്തിന് വ്യക്തമായ രൂപരേഖ ഇല്ലാത്തതിലും തങ്ങളെ ഒഴിവാക്കി ഭരണമാറ്റം നിര്‍ദ്ദേശിച്ചതിലും അതൃപ്തി രേഖപ്പെടുത്തി.
ഹമാസ് പദ്ധതിയിലെ പ്രധാന വ്യവസ്ഥകള്‍, പ്രത്യേകിച്ച് നിരായുധീകരണം, തള്ളിക്കളഞ്ഞു. തങ്ങളുടെ ബന്ദികളെ മോചിപ്പിക്കണമെങ്കില്‍ ഇസ്രായേല്‍ ഗസ്സയില്‍ നിന്ന് പൂര്‍ണ്ണമായി പിന്‍മാറണം എന്നതാണ് അവരുടെ ആവശ്യം. ട്രംപിന്റെ ഈ 'സമാധാന നീക്കം' പശ്ചിമേഷ്യയില്‍ ഒരു പുതിയ അദ്ധ്യായം തുറക്കുമോ അതോ മുന്‍പ് പരാജയപ്പെട്ട മറ്റ് ശ്രമങ്ങളെപ്പോലെ ഒടുങ്ങുമോ എന്നത് ഹമാസിന്റെ അന്തിമ തീരുമാനത്തെ ആശ്രയിച്ചിരിക്കും.
Related News