റിയാദ് : സൗദി അറേബ്യയുടെ ടൂറിസം മന്ത്രാലയം ലൈസന്‍സുള്ള ടൂറിസം സ്ഥാപനങ്ങളില്‍ സൗദി പൗരന്മാരുടെ നിയമനത്തിന് പ്രഥമ പരിഗണന നല്‍കുന്ന പുതിയ തൊഴിലാളി രജിസ്‌ട്രേഷന്‍ നിയമങ്ങള്‍ക്ക് അംഗീകാരം നല്‍കി. ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതിനും തദ്ദേശീയരായ തൊഴിലാളികളെ ശാക്തീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സുപ്രധാന തീരുമാനമാണിത്.
പുതിയ നിയമമനുസരിച്ച് സൗദിവല്‍ക്കരണ നയങ്ങള്‍ക്ക് ബാധകമായ ജോലികള്‍ രാജ്യത്തിന് പുറത്തുള്ള സ്ഥാപനങ്ങള്‍ക്കോ തൊഴിലാളികള്‍ക്കോ ഔട്ട്‌സോഴ്‌സ് ചെയ്യുന്നതിനോ ഉപകരാര്‍ നല്‍കുന്നതിനോ കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മന്ത്രാലയത്തിന്റെ ലൈസന്‍സോടെ സൗദി പൗരന്മാരെ മാത്രം ജോലിക്കെടുക്കുന്ന സ്ഥാപനങ്ങള്‍ വഴിയുള്ള ഔട്ട്സോഴ്സിംഗിന് മാത്രമാണ് ഇതില്‍ ഇളവുള്ളത്.
രാജ്യത്തെ എല്ലാ ടൂറിസം, ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളിലും പ്രവൃത്തി സമയങ്ങളില്‍ ഒരു സൗദി പൗരനായ റിസപ്ഷനിസ്റ്റ് നിര്‍ബന്ധമായും ഡ്യൂട്ടിയില്‍ ഉണ്ടായിരിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
മേഖലയിലെ തൊഴിലാളികളുടെ കാര്യക്ഷമത ഉറപ്പാക്കാന്‍ കര്‍ശനമായ പരിശോധനകള്‍ നടത്തും. തൊഴില്‍ദാതാക്കള്‍ ജീവനക്കാരെ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് മനുഷ്യവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നല്‍കുന്ന പ്ലാറ്റ്ഫോമുകള്‍ വഴി രജിസ്റ്റര്‍ ചെയ്യണം.
കരാര്‍, സീസണല്‍ ജോലികള്‍ എന്നിവയുടെ കരാറുകള്‍ അജീര്‍ (Ajeer) സംവിധാനം വഴിയോ മറ്റ് അംഗീകൃത പ്ലാറ്റ്ഫോമുകള്‍ വഴിയോ സമര്‍പ്പിക്കണം. ഒരേ സ്ഥാപനത്തിന് വിവിധ തരം ലൈസന്‍സുള്ള സൗകര്യങ്ങള്‍ ഉണ്ടെങ്കില്‍ ഓരോന്നിനും തൊഴിലാളികളെ വെവ്വേറെ രജിസ്റ്റര്‍ ചെയ്യണമെന്നും മന്ത്രാലയം വ്യക്തമാക്കി.
പുതിയ നിയമങ്ങള്‍ പാലിക്കാന്‍ എല്ലാ സംരംഭകരോടും സ്ഥാപനങ്ങളോടും മന്ത്രാലയം ആവശ്യപ്പെടുകയും, നിയമ ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.
സൗദിവല്‍ക്കരണ നയങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനുള്ള ഈ നീക്കം, രാജ്യത്തെ ടൂറിസം മേഖലയില്‍ സൗദി പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.
Related News