ഗസ്സ സിറ്റി: ഗസ്സയിലെ ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ പുറപ്പെട്ട 'ഗ്ലോബല്‍ സുമൂദ് ഫ്‌ലോട്ടില' ഇസ്രായേല്‍ തടഞ്ഞ നടപടിയില്‍ ലോകമെങ്ങും ശക്തമായ പ്രതിഷേധമുയരുന്നു. ഈ നടപടി ഭീകരകൃത്യവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് സ്‌പെയിന്‍, കൊളംബിയ, ഇറ്റലി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തുറന്നടിച്ചു. ഇറ്റലിയിലെ ഏറ്റവും വലിയ തൊഴിലാളി യൂണിയനായ സി.ജി.ഐ.എല്‍. ഇസ്രായേലിന്റെ കപ്പല്‍ തടയലില്‍ പ്രതിഷേധിച്ചു രാജ്യവ്യാപകമായി ഇന്ന് പൊതുപണിമുടക്ക് പ്രഖ്യാപിച്ചു.
ഫ്‌ലോട്ടിലയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫലസ്തീന്‍ പതാകയുമായി ഡസന്‍ കണക്കിന് തുര്‍ക്കി ബോട്ടുകള്‍ ഹതായി തീരത്ത് യാത്ര ചെയ്തു. ആക്രമണത്തിന് പിന്നാലെ കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ രാജ്യത്തെ മുഴുവന്‍ ഇസ്രായേലി നയതന്ത്ര പ്രതിനിധികളെയും പുറത്താക്കാന്‍ ഉത്തരവിട്ടു.
അതിനിടെ, ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ ഉപരോധ മേഖല മറികടന്ന് ഫ്‌ലോട്ടിലയിലെ ഒരു കപ്പല്‍ ഗസ്സ തീരത്തേക്ക് നീങ്ങിയത് വലിയ വാര്‍ത്തയായി. ഇതാദ്യമായാണ് ഒരു കപ്പല്‍ ഇസ്രായേലിന്റെ ഉപരോധം ഭേദിക്കുന്നത്. എന്നാല്‍, 44 ചെറുകപ്പലുകളും പിടിച്ചെടുത്ത് അസ്‌ദോദ് തുറമുഖത്തേക്ക് നീക്കിയതായി ഇസ്രായേല്‍ അവകാശപ്പെട്ടു. ഓഗസ്റ്റ് 31-ന് സ്‌പെയിന്‍, ടുണീഷ്യ, ഇറ്റലിയിലെ സിസിലി എന്നിവിടങ്ങളിലെ തുറമുഖങ്ങളില്‍ നിന്നാണ് ഈ കപ്പലുകള്‍ പുറപ്പെട്ടത്.
പിടികൂടിയ കപ്പലുകളില്‍ 40-ല്‍ അധികം രാജ്യങ്ങളില്‍നിന്നുള്ള 500-ഓളം ആക്ടിവിസ്റ്റുമാരുണ്ട്. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ തുംബര്‍ഗ്, ഫ്രാന്‍സില്‍നിന്നുള്ള യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് അംഗം എമ്മ ഫോറ്യൂ, ബാഴ്‌സലോണ മേയര്‍ അഡാ കോലോവ് എന്നിവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. ഇവരെ അസ്‌ദോദ് തുറമുഖത്തോട് ചേര്‍ന്നുള്ള തടങ്കല്‍ പാളയത്തിലേക്ക് മാറ്റി. ആക്ടിവിസ്റ്റുകളെ ചോദ്യം ചെയ്യുന്നത് കാണാനായി തീവ്ര വലതുപക്ഷ മന്ത്രി ഇതാമര്‍ ബെന്‍ ഗവിര്‍ സ്ഥലത്തെത്തി. ഇവരെ ഉടന്‍ അതത് രാജ്യങ്ങളിലേക്ക് തിരിച്ചയക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
മറ്റൊരു സംഭവത്തില്‍, ഗസ്സ സിറ്റിയിലും പരിസരങ്ങളിലും ഇസ്രായേല്‍ ആക്രമണം വിപുലമാക്കുകയും ഇന്നലെ മാത്രം 48 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. അതേസമയം, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ട് വെച്ച ദ്വിരാഷ്ട്ര പദ്ധതിക്ക് യൂറോപ്യന്‍ യൂണിയനും റഷ്യയും പിന്തുണ പ്രഖ്യാപിച്ചു. തുര്‍ക്കി, ഈജിപ്ത്, ഖത്തര്‍ എന്നീ രാജ്യങ്ങളുമായി ചര്‍ച്ച തുടരുന്ന ഹമാസ്, ഇരുപതിന പദ്ധതിയില്‍ തങ്ങളുടെ നിലപാട് ഉടന്‍ അറിയിക്കുമെന്നും വ്യക്തമാക്കി.
Related News