വാഷിങ്ടണ്‍: ട്രംപ് മുന്നോട്ടുവെച്ച 20 ഇന ഗസ്സ സമാധാന പദ്ധതിയിലെ മിക്ക നിര്‍ദേശങ്ങളും അംഗീകരിക്കുന്നുവെന്നും തങ്ങളുടെ പക്കലുള്ള മുഴുവന്‍ ഇസ്രായേലി ബന്ദികളെയും വിട്ടയക്കാന്‍ തയാറാണെന്നും ഹമാസ് അറിയിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ ചില വ്യവസ്ഥകളില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്നും ഹമാസ് മധ്യസ്ഥരെ അറിയിച്ചു.
ഗസ്സയുടെ ഭരണം സ്വതന്ത്ര ടെക്‌നോക്രാറ്റുകളുടെ നേതൃത്വത്തിലുള്ള ഒരു ഫലസ്തീന്‍ സമിതിക്ക് കൈമാറാനും ഹമാസ് സന്നദ്ധത അറിയിച്ചു. ഫലസ്തീന്‍ സമവായത്തോടെയും അറബ്, ഇസ്‌ലാമിക പിന്തുണയോടെയും ആയിരിക്കും ഇത്. ഞായറാഴ്ച വൈകിട്ട് ആറ് മണിക്കകം ഗസ്സ സമാധാന പദ്ധതി അംഗീകരിക്കണമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഹമാസിന്റെ പ്രതികരണം. പദ്ധതി അംഗീകരിച്ചില്ലെങ്കില്‍ ഹമാസിന് നേരിടേണ്ടിവരിക നരകമായിരിക്കുമെന്നും വെള്ളിയാഴ്ച സാമൂഹിക മാധ്യമത്തിലൂടെ അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. മൂന്നോ നാലോ ദിവസത്തിനകം പദ്ധതി അംഗീകരിക്കണമെന്ന് കഴിഞ്ഞ ചൊവ്വാഴ്ച ട്രംപ് ഹമാസിനോട് ആവശ്യപ്പെട്ടിരുന്നതിനു പിന്നാലെയായിരുന്നു വീണ്ടും മുന്നറിയിപ്പ്. ഹമാസിന്റെ പിടിയിലുള്ള ബന്ദികളെ മോചിപ്പിക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനുമുള്ള പദ്ധതി അംഗീകരിക്കാന്‍ അറബ്, തുര്‍ക്കി നേതാക്കള്‍ ഹമാസില്‍ സമ്മര്‍ദം ചെലുത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഹമാസ് ട്രംപിന്റെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ തായറായിട്ടുള്ളത്.
അതിനിടെ ഗസ്സയില്‍ ആക്രമണം കുറയ്ക്കാന്‍ ഇസ്രായേല്‍ രാഷ്ട്രീയ നേതൃത്വം, സേനക്ക് നിര്‍ദേശം നല്‍കിയെന്ന് ഇസ്രായേലി ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി വെളിപ്പെടുത്തി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഗസ്സ സമാധാന പദ്ധതിയിലെ പല നിര്‍ദേശങ്ങളും ഹമാസ് അംഗീകരിച്ചതിന് പിന്നാലെയാണ് ഇസ്രായേലിന്റെ നിര്‍ദേശം. ഹമാസിന്റെ പ്രതികരണം മുന്‍നിര്‍ത്തി ട്രംപിന്റെ ഇരുപതിന പദ്ധതിയുടെ ആദ്യഘട്ടം ഉടന്‍ നടപ്പാക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഓഫീസും അറിയിച്ചു.
ഹമാസ് സമാധാനത്തിന് തയ്യാറാണെന്നും ഇസ്രായേല്‍ ഉടന്‍ വെടിനിര്‍ത്തലിന് തയ്യാറാകണമെന്നും ട്രംപ് നിര്‍ദേശം നല്‍കി. സമാധാന വഴിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചതിന് എല്ലാവര്‍ക്കും നന്ദിയെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.
Related News