ഗാസ: ഇസ്രയേല്‍-ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഹമാസ് ഭാഗികമായി അംഗീകരിച്ചതോടെ, രണ്ട് വര്‍ഷം നീണ്ട ആക്രമണങ്ങള്‍ അവസാനിപ്പിക്കാനുള്ള സാധ്യതയില്‍ ലോകമെമ്പാടും പ്രതീക്ഷയുടെ തിരയിളക്കം. എല്ലാ ബന്ദികളെയും വിട്ടയക്കാനും, ഗാസയുടെ അധികാരം മറ്റ് ഫലസ്തീന്‍ ഗ്രൂപ്പുകള്‍ക്ക് കൈമാറാനും തയാറാണെന്ന് വെള്ളിയാഴ്ച രാത്രി വൈകി ഹമാസ് അറിയിച്ചു. എന്നാല്‍, പദ്ധതിയിലെ മറ്റ് ചില ഘടകങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും അവര്‍ വ്യക്തമാക്കി.
സമാധാന ചര്‍ച്ചകളില്‍ പ്രധാന പങ്കുവഹിക്കുന്ന രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ലോകനേതാക്കള്‍ ഹമാസിന്റെ ഈ നീക്കത്തെ സ്വാഗതം ചെയ്തു.
എല്ലാ ബന്ദികളെയും മോചിപ്പിക്കാനുള്ള സന്നദ്ധത പ്രഖ്യാപിച്ചുകൊണ്ടുള്ള ഹമാസിന്റെ പ്രസ്താവനയെ ഖത്തര്‍ സ്വാഗതം ചെയ്തു.'ബന്ദികളെ സുരക്ഷിതമായും വേഗത്തിലും മോചിപ്പിക്കുന്നതിനും ഫലസ്തീന്‍ ജനതയുടെ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കുന്നതിനും ഉടനടി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനുള്ള പ്രസിഡന്റിന്റെ ആഹ്വാനത്തെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു,' വിദേശകാര്യ മന്ത്രാലയ വക്താവ് മാജെദ് അല്‍-അന്‍സാരി എക്‌സില്‍ കുറിച്ചു.
സംഭവവികാസത്തില്‍ 'പോസിറ്റീവായ വളര്‍ച്ച' പ്രതീക്ഷിക്കുന്നു എന്നും, ഗാസയില്‍ ശാശ്വത വെടിനിര്‍ത്തലിനായി അറബ് രാജ്യങ്ങളോടും യുഎസ്, യൂറോപ്യന്‍ രാജ്യങ്ങളോടും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഈജിപ്ത് അറിയിച്ചു. ഹമാസിന്റെ പ്രതികരണം 'ഗാസയില്‍ ഉടനടി വെടിനിര്‍ത്തല്‍ സ്ഥാപിക്കുന്നതിന് അവസരം നല്‍കുന്നതായി തുര്‍ക്കി വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു.
ബന്ദികളുടെ മോചനവും ഗാസയിലെ വെടിനിര്‍ത്തലും 'കൈയെത്തും ദൂരത്താണ്' എന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ എക്‌സില്‍ കുറിച്ചു. സമാധാനത്തിലേക്ക് നിര്‍ണ്ണായകമായ പുരോഗതി നേടാനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രിക്ക് മെര്‍സ് ഈ പദ്ധതിയെ സംഘര്‍ഷത്തില്‍ 'സമാധാനത്തിനുള്ള മികച്ച അവസരം' എന്ന് വിശേഷിപ്പിക്കുകയും ട്രംപിന്റെ ആഹ്വാനത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഹമാസിന്റെ അംഗീകാരം 'സുപ്രധാനമായ ചുവടുവെപ്പാണ്' എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ വിശേഷിപ്പിക്കുകയും ഉടമ്പടി നടപ്പിലാക്കാന്‍ എല്ലാ കക്ഷികളോടും ആവശ്യപ്പെടുകയും ചെയ്തു.
ഹമാസിന്റെ പ്രസ്താവനയെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് സ്വാഗതം ചെയ്തു എന്നും, ''ഗാസയിലെ ദുരന്തപൂര്‍ണ്ണമായ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഈ അവസരം ഉപയോഗിക്കണം'' എന്ന് അദ്ദേഹം കക്ഷികളോട് അഭ്യര്‍ത്ഥിച്ചതായും വക്താവ് സ്റ്റെഫാന്‍ ഡുജാറിക് അറിയിച്ചു.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗാസയിലെ സമാധാന ശ്രമങ്ങളിലെ ട്രംപിന്റെ 'നേതൃത്വത്തെ' പ്രശംസിച്ചു. ബന്ദികളുടെ മോചനത്തിനുള്ള സൂചനകള്‍ ഒരു സുപ്രധാന ചുവടുവെയ്പ്പാണ്. ''ശാശ്വതവും നീതിയുക്തവുമായ സമാധാനത്തിനായുള്ള എല്ലാ ശ്രമങ്ങളെയും ഇന്ത്യ ശക്തമായി പിന്തുണയ്ക്കുന്നത് തുടരും,'' അദ്ദേഹം എക്‌സില്‍ കുറിച്ചു.
യുഎസ് അവതരിപ്പിച്ച സമാധാന പദ്ധതി 'പൂര്‍ണതയുള്ളതല്ല' എന്നും പല വിഷയങ്ങളിലും വിയോജിപ്പുണ്ടെന്നും മലേഷ്യന്‍ പധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം പറഞ്ഞു. ''എങ്കിലും പലസ്തീന്‍ ജനതയുടെ ജീവന്‍ രക്ഷിക്കുക എന്നതാണ് നിലവിലെ പ്രഥമ പരിഗണന,'' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്രംപിന്റെ സമാധാന പദ്ധതി ഹമാസ് അംഗീകരിച്ചതിന് പിന്നാലെ, ഇസ്രയേല്‍ 'ഉടന്‍ ബോംബാക്രമണം നിര്‍ത്തണം' എന്ന ട്രംപിന്റെ ആവശ്യം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ 'ഞെട്ടിച്ചു' എന്ന് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, എല്ലാ ബന്ദികളെയും മോചിപ്പിക്കാനുള്ള ട്രംപിന്റെ പദ്ധതിയുടെ ആദ്യ ഘട്ടം ഉടന്‍ നടപ്പിലാക്കാന്‍ സൈന്യം ഒരുങ്ങുകയാണെന്ന് നെതന്യാഹുവിന്റെ ഓഫീസ് പിന്നീട് പ്രഖ്യാപിച്ചു.
ട്രംപിന്റെ പദ്ധതിയിലെ ഒരു പ്രധാന ആവശ്യം ഹമാസിന്റെ നിരായുധീകരണം ആയിരുന്നു. എന്നാല്‍, ഇത് സംബന്ധിച്ച് ഹമാസിന്റെ പ്രസ്താവനയില്‍ പരാമര്‍ശമൊന്നുമില്ല. അതിനാല്‍, ശാശ്വത സമാധാനം ലക്ഷ്യമിട്ടുള്ള ചര്‍ച്ചകളില്‍ പ്രധാന തര്‍ക്കവിഷയമായി ഈ വിഷയം തുടരും.
Related News