ഗസ്സയിലെ വെടിനിര്‍ത്തല്‍ കരാറിന് ഒടുവില്‍ ഇസ്രായേല്‍ യുദ്ധ കാബിനറ്റ് അംഗീകാരം നല്‍കി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് 24 മണിക്കൂറിലേറെ നീണ്ട വലിയ അനിശ്ചിതത്വത്തിനും ഭിന്നതകള്‍ക്കും ശേഷമാണ് ഇസ്രായേല്‍ മന്ത്രിസഭയുടെ അനുമതി ലഭിച്ചത്.
വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടം ഇന്നലെ ഉച്ചയോടെ പ്രാബല്യത്തില്‍ വരേണ്ടതായിരുന്നുവെങ്കിലും, സുരക്ഷാ മന്ത്രിസഭയുടെ അംഗീകാരം വൈകി. മന്ത്രിമാര്‍ക്കിടയിലെ കടുത്ത അഭിപ്രായ ഭിന്നത കാരണം പലവട്ടം മന്ത്രിസഭാ യോഗം ചേര്‍ന്നു.
തുടര്‍ന്ന്, യുഎസ്സിന്റെ ഇടപെടല്‍ നിര്‍ണായകമായി. യുഎസ് പശ്ചിമേഷ്യന്‍ ദൂതന്‍ സ്റ്റിവ് വിറ്റ്കോഫ്, ട്രംപിന്റെ ഉപദേശകന്‍ ജറെദ് കുഷ്നര്‍ എന്നിവര്‍ ഇസ്രായേലിലെത്തി പ്രധാനമന്ത്രി നെതന്യാഹുവുമായി പ്രത്യേക ചര്‍ച്ച നടത്തി. തുടര്‍ന്ന് മന്ത്രിസഭാ യോഗത്തിലും ഇരുവരും പങ്കെടുത്തു. വെടിനിര്‍ത്തലില്‍നിന്ന് പിന്നോക്കം പോയാലുള്ള വലിയ അപകടങ്ങളെക്കുറിച്ച് ഇവര്‍ നെതന്യാഹുവിനെയും മന്ത്രിമാരെയും ബോധ്യപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.
ബന്ദികള്‍ക്കു പകരം രണ്ടായിരത്തോളം പലസ്തീന്‍ തടവുകാരെ വിട്ടയക്കുന്നതിനെ ഇതാമര്‍ ബെന്‍ ഗവിര്‍, സ്മോട്രിക് പോലുള്ള തീവ്ര വലതുപക്ഷ മന്ത്രിമാര്‍ രൂക്ഷമായി എതിര്‍ത്തു. ഹമാസിനെ നിരായുധീകരിക്കാതെ യുദ്ധം അവസാനിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അവര്‍ നിലപാടെടുത്തു.
ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാറിന് അംഗീകാരമായത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, തിങ്കളാഴ്ചയോടെ ഇസ്രായേലി ബന്ദികളെ വിട്ടയക്കും. 24 മണിക്കൂറിനുള്ളില്‍ ഗസ്സയില്‍ നിന്ന് സൈന്യം പിന്‍വാങ്ങിത്തുടങ്ങും.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉടന്‍ തന്നെ ഈജിപ്തും ഇസ്രായേലും സന്ദര്‍ശിക്കും. ഇസ്രായേല്‍ പാര്‍ലമെന്റിനെയും അദ്ദേഹം അഭിസംബോധന ചെയ്യും. ഗസ്സയില്‍ നിന്ന് ആരെയും പുറന്തള്ളില്ലെന്നും സമഗ്രമായ വെടിനിര്‍ത്തലാണ് ലക്ഷ്യമെന്നും ട്രംപ് പ്രതികരിച്ചു.
മോചിപ്പിക്കേണ്ട ബന്ദികളുടെയും തടവുകാരുടെയും പട്ടിക കഴിഞ്ഞ ദിവസം തന്നെ ഹമാസും ഇസ്രായേലും കൈമാറിയിരുന്നു. എന്നാല്‍, ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹ്യ സിന്‍വാറിന്റെയും സഹോദരന്‍ മുഹമ്മദ് സിന്‍വാറിന്റെയും മൃതദേഹങ്ങള്‍ ഇസ്രായേല്‍ തിരികെ നല്‍കിയേക്കില്ലെന്ന സൂചനകളുണ്ട്.
വ്യവസ്ഥകള്‍ അട്ടിമറിക്കാന്‍ ഇസ്രായേലിനെ അനുവദിക്കരുതെന്ന് ഹമാസ് മധ്യസ്ഥ രാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കരാറിന് അംഗീകാരം ലഭിച്ച ശേഷവും ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണങ്ങള്‍ തുടര്‍ന്നു. രാത്രി നടന്ന ആക്രമണത്തില്‍ നാല് പലസ്തീനികള്‍ കൊല്ലപ്പെട്ടു.
Related News