അറാർ : കഴിഞ്ഞ മാസം 26 ന് അറാർ പ്രിൻസ് അബ്ദുൾ അസീസ് ആശുപത്രിയിൽ ഹൃദയാഘാതം മൂലം മരണപെട്ട തമിഴ്‌നാട് വെല്ലൂര് അംബേദ്ക്കർ നഗർ സ്വദേശി എയിഞ്ചലിന്റെ (26 ) മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തികരിച്ച് അറാർ പ്രവാസി സംഘം നാട്ടിൽ എത്തിച്ചു സംസ്കരിച്ചു.
പ്രിൻസ് അബ്ദുൾ അസീസ് ആശുപത്രി സ്റ്റാഫ് നഴ്സായ എയ്ഞ്ചൽ സൗദിയിൽ എത്തിയിട്ട് പത്തു മാസം മാത്രമായിട്ടുള്ളു. അടുത്ത ഡിസംബറിൽ വിവാഹം നടക്കാനിരിക്കെ നാട്ടിൽ പോകാനുള്ള തയ്യാറെടുപ്പിനിടയിലാണ് പനിയും ,ഛർദിയും വന്നതും തുടർന്നുണ്ടായ ഹൃദയാഘാതത്തിൽ മരണം സംഭവിച്ചതും.
ഇതേ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തി കരിക്കുന്നതിനു നേതൃത്വം നൽകിയ ലോക കേരള സഭ മെമ്പറും അറാർ പ്രവാസി സംഘം കേന്ദ്ര കമ്മിറ്റി പ്രസിഡണ്ടുമായ സക്കീർ താമരത്ത് ഏറ്റു വാങ്ങി അറാർ എയർപോർട്ടിൽ എത്തിച്ചു.
മുഖ്യ രക്ഷാധികാരി ബക്കർ കരിമ്പ ,കേന്ദ്ര കമ്മിറ്റി ജോയിന്റ് സെക്രട്ടറി അനു ജോൺ ,കേന്ദ്ര കമ്മിറ്റി അംഗം റെജി ആലപ്പുഴ ,വിനോദ് കവളങ്ങാട് ,ആശുപത്രിയിലെ എയിഞ്ചലിന്റെ സഹപ്രവർത്തകരായ നഴ്സ്മാരും ,ഡോക്ടർമാരും ,ആശുപത്രി ജീവനക്കാരും കൂടെ ഉണ്ടായിരുന്നു
അറാർ എയർ പോർട്ടിൽ നിന്നും സൗദി എയർ ലൈൻസ് വിമാനത്തിൽ റിയാദിൽ എത്തിച്ച മൃതദേഹം റിയാദിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സിൽ ബോംബെയിലും അവിടെ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സിൽ ബാഗ്ലൂർ വിമാന താവളത്തിലും എത്തിച്ചു.
അവിടെ നിന്നും ബന്ധുവായ സതീഷ് ഏറ്റു വാങ്ങി വീട്ടിൽ എത്തിച്ച മൃതദേഹം വെല്ലൂര് അംബേദ്ക്കർ നഗർ ഗാർഡൻ സെമിത്തേരിയിൽ അടക്കം ചെയ്തു
റോബിൻസൺ എയിഞ്ചലിന്റെ പിതാവും കല മാതാവുമാണ്.
എബിനേസർ പോൾ ഏക സഹോദരനുമാണ്
മൂന്നു ദിവസം കൊണ്ട് മൃതദേഹം അറാറിൽ നിന്നും നാട്ടിൽ എത്തിക്കാനുള്ള എല്ലാ രേഖകളും തയ്യാറാക്കി എങ്കിലും സൗദി മിനിസ്ട്രി ഓഫ് ഹെൽത്തിന്റെ സ്റ്റാഫ് നഴ്സിന്റെ ബോഡി നാട്ടിൽ എത്തിക്കാനുള്ള സാമ്പത്തികം അനുവദിച്ചു കിട്ടാൻ പത്ത് ദിവസം ഹോസ്പിറ്റൽ ,ക്ലസ്റ്റർ തുടങ്ങി എല്ലാ ഒഫിസുകളും നിരവധി തവണ കയറി ഇറങ്ങി അവസാനം ഒരു പാസഞ്ചർ ടിക്കറ്റ് ആണ് അനുവദിച്ച് തന്നത്. പിന്നീട് പിരിവ് എടുത്താണ് ബോഡി നാട്ടിൽ എത്തിച്ചത്.
സൗദിയിൽ നിന്നും മൃതദേഹത്തോടൊപ്പം കൊടുത്തയച്ച ഡോക്കിമെന്റുകൾ ബോംബെ എയർ പോർട്ടിൽ നിന്നും ബാഗ്ലൂരിലേക്ക് അയക്കാതിരുന്നതിനാൽ എയർഇന്ത്യയുടെ അനാസ്ഥ ഒന്ന് കൊണ്ടു മാത്രം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കാതിരിക്കുയും
അടുത്ത ഫ്ലൈറ്റിൽ ഡോക്യുമെൻ്റുകൾ എത്തിയതിന് ശേഷം മാത്രമെ ബോഡി വിട്ടു തരു എന്ന് എയർ പോർട്ട് ഒഫിസർമാർ നിർബന്ധം പിടിക്കുകയും ചെയ്തു. തുടർന്ന് കാര്‍ഗോ ഏജൻസികളുമായി നടത്തിയ ചര്‍ച്ചകൾക്ക് ഒടുവിൽ അഞ്ചര മണിക്കൂർ കഴിഞ്ഞാണ് മൃതദേഹം വിട്ടുകിട്ടിയത്.
എയർ ഇന്ത്യയുടെ ഈ അനാസ്ഥക്കെതിരെ മുഴുവൻ ആളുകളും പ്രതിഷേധിക്കണമെന്നും അധികാരികളെ അറാർ പ്രവാസി സംഘം ശക്തമായ പ്രതിഷേധം അറിയിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു
Related News