കെയ്‌റോ: രണ്ടു വര്‍ഷങ്ങള്‍ നീണ്ട യുദ്ധത്തിനു ശേഷം മധ്യേഷയില്‍ സമാധാനത്തിന്റെ പുലരി വിരിയുന്നു. ഗസ്സ യുദ്ധത്തിന് പര്യവസാനം. ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി, യുഎസ് എന്നി രാജ്യങ്ങളുടെ തലവന്‍മാര്‍ സമാധാന കരാറില്‍ ഒപ്പുവെച്ചതോടെയാണ് യുദ്ധം അവസാനിച്ചത്. അമേരിക്കയും ഈജിപ്തും സംയുക്തമായി നടത്തിയ ഉച്ചകോടിയിലാണ് നിര്‍ണായക തീരുമാനം. എന്നാല്‍ ഇസ്രായേല്‍, ഹമാസ് നേതാക്കള്‍ രണ്ട് വര്‍ഷത്തെ യുദ്ധത്തിന് ശേഷം ഗസ്സയില്‍ ഉണ്ടായ വെടിനിര്‍ത്തല്‍ കരാര്‍ കരാറില്‍ ഒപ്പുവെച്ചില്ല.
കരാര്‍ ഒപ്പിട്ടശേഷം ഒന്നാംഘട്ട സമാധാന ഉടമ്പടിയിലെ പ്രധാന വ്യവസ്ഥയായ ബന്ദി മോചന നടപടികള്‍ക്ക് തുടക്കമായി. ഗസ്സയില്‍ ഹമാസ് തടവിലാക്കിയവരില്‍ അവശേഷിച്ച 20 ഇസ്രായേല്‍ പൗരന്മാരെയും വിട്ടയച്ചു. തിങ്കളാഴ്ച രണ്ട് ഘട്ടമായിട്ടായിരുന്നു ബന്ദി മോചനം. ഇസ്രായേല്‍ ജയിലുകളിലുള്ള 250 ഫലസ്തീനികളുടെ മോചനം സംബന്ധിച്ച നടപടി പുരോഗമിക്കുകയാണ്. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നവരടക്കമുള്ള ഇവരുടെ മോചനം ഇന്ന് ഉച്ചക്ക് മുമ്പുണ്ടാകുമെന്നാണ് കരുതുന്നത്. അതേസമയം, ഇസ്രായേല്‍ സൈന്യം ഗസ്സയില്‍ നിന്ന് പിടികൂടിയ രണ്ടായിരത്തോളം ഫലസ്തീനികളില്‍ പലരെയും വിട്ടയച്ചു.
''വേദനാജനകമായ ഒരു പേടിസ്വപ്നത്തിന്'' അറുതി വരുത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.''വൈറ്റ് ഹൗസില്‍ ഇസ്രായേലിന് ഇതുവരെ ഉണ്ടായിരുന്നതില്‍ വച്ച് ഏറ്റവും വലിയ സുഹൃത്ത്'' എന്നായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ട്രംപിനെ പ്രശംസിച്ചത്. ഗസ്സയെ പുനര്‍നിര്‍മ്മിക്കുന്നതില്‍ താന്‍ മുഖ്യ പങ്കാളിയാകുമെന്നും ഡോണള്‍ഡ് ട്രംപ് ഇസ്രയേല്‍ പാര്‍ലമെന്റില്‍ പറഞ്ഞു.
ഒക്ടോബര്‍ ഏഴിനാണ്, ഇസ്രയേിലിനെ ഞെട്ടിച്ച ആക്രമണം നടന്നത്. ഇതിന് പിന്നാലെ 251 പേരെ ബന്ദികളാക്കിയത്. നേരത്തെ വെടിനിര്‍ത്തലിന്റെ ഭാഗമായി പ്രായമായവരേയും സ്ത്രീകളെയും കുഞ്ഞുങ്ങളേയും ഹമാസ് മോചിപ്പിച്ചിരുന്നു. ശേഷിച്ചവര്‍ 48 പേര്‍. ഇതില്‍ ജീവിച്ചിരിക്കുന്ന ഇരുപത് പേരെയാണ് ഇന്ന് മോചിപ്പിച്ചത്.
Related News