തിരുവനന്തപുരം: ഒ.ജെ ജനീഷ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍. ബിനു ചുള്ളിയിലിനെ വര്‍ക്കിങ് പ്രസിഡാന്റായും നിയമിച്ചു. ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ചതോടെയാണ് യൂത്ത് കോണ്‍ഗ്രസില്‍ അധ്യക്ഷ സ്ഥാനത്തേക്ക് ഒഴിവു വന്നത്. സംസ്ഥാന ഉപാധ്യക്ഷനായ അബിന്‍ വര്‍ക്കിയുടെ പേരായിരുന്നു സജീവമായി പരിഗണിച്ചിരുന്നതെങ്കിലും ഒടുവില്‍ ഒജെ ജനീഷിലേക്ക് എത്തുകയായിരുന്നു.
ഷാഫി പറമ്പില്‍ മുന്നോട്ടുവെച്ച പേരായിരുന്നു ഒജെ ജനീഷിന്റേത്. യൂത്ത് കോണ്‍ഗ്രസിലെ നിലവിലെ സംസ്ഥാന ഭാരവാഹികളില്‍ നിന്ന് തന്നെ അധ്യക്ഷ പദവിയിലേക്ക് എത്തണമെന്ന അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. കെഎസ് യുവിന്റെ യൂണിറ്റ് പ്രസിഡന്റായായിരുന്നു ഒജെ ജനീഷിന്റെ രാഷ്ട്രീയ പ്രവേശനം. പിന്നീട് തൃശൂര്‍ ജില്ലാ പ്രസിഡന്റായി.
സംസ്ഥാന അധ്യക്ഷ പ്രഖ്യാപനത്തിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുണ്ടായിരിക്കുകയാണ്. ഒ.ജെ ജനീഷിനെ സംസ്ഥാന പ്രസിഡന്റായി നിയമിച്ചതില്‍ കടുത്ത എതിര്‍പ്പാണ് ഐ ഗ്രൂപ്പില്‍ നിലനില്‍ക്കുന്നത്. ഇന്ന് രാവിലെ അബിന്‍ വര്‍ക്കിയുടെ വാര്‍ത്താ സമ്മേളനം ഉണ്ടായേക്കുമെന്ന് സൂചനയുണ്ട്.
അബിന്‍ വര്‍ക്കി എതിര്‍പ്പ് പരസ്യമാക്കിയാല്‍ യൂത്ത് കോണ്‍ഗ്രസ് വലിയ പ്രതിസന്ധിയിലേക്ക് പോകും. അബിന്‍ വര്‍ക്കിയെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കാത്തത് മാത്രമല്ല ഐ ഗ്രൂപ്പിന്റെ പരാതി. നിലവിലുണ്ടായിരുന്ന വൈസ് പ്രസിഡന്റ് സ്ഥാനം തിരികെ എടുത്തു. പകരം രണ്ട് വര്‍ഷം മുന്‍പ് നിരസിച്ച ദേശീയ സെക്രട്ടറി സ്ഥാനം അടിച്ചേല്‍പ്പിച്ചു. സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് അപ്രസക്തമാക്കാനുള്ള നീക്കം ആണിതെന്നാണ് അബിന്‍ വര്‍ക്കിയുടെ പരാതി.
അതേസമയം, രമേശ് ചെന്നിത്തലയും നിലവിലുള്ള തീരുമാനത്തില്‍ കടുത്ത എതിര്‍പ്പിലാണുള്ളത്. രാഹുല്‍ ഗാന്ധി മുന്നോട്ടുവച്ച സംഘടന തിരഞ്ഞെടുപ്പ് എന്ന ആശയത്തെ തകര്‍ക്കുന്ന നിലപാടെന്നാണ് ഐ ഗ്രൂപ്പിന്റെ പരാതി. ഒപ്പം കെ സി വേണുഗോപാലിന് എതിരെയും പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം ആരംഭിച്ചു. കെ.സി വേണുഗോപാല്‍ തന്നിഷ്ടം നടപ്പാക്കുന്നു എന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. കെ സി വേണുഗോപാലിനോട് അടുത്തുനില്‍ക്കുന്ന ഒ.ജെ ജനീഷ് സംസ്ഥാന അധ്യക്ഷനായി എന്ന് മാത്രമല്ല കടുത്ത കെ സി ഗ്രൂപ്പുകാരനായ ബിനു ചുള്ളിയിലിന് ഇല്ലാത്ത പദവി ഉണ്ടാക്കി നല്‍കി എന്നും ഇക്കൂട്ടര്‍ വാദിക്കുന്നു.
Related News