റിയാദ്: സൗദി അറേബ്യ രാജ്യത്തുടനീളമുള്ള വിനോദസഞ്ചാര മേഖലയില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതിനായി പുതിയ നയങ്ങള്‍ അവതരിപ്പിച്ചു. ടൂറിസം മന്ത്രി അഹമ്മദ് അല്‍-ഖതീബ് പുതിയ നടപടികള്‍ക്ക് അംഗീകാരം നല്‍കിയതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
എല്ലാ ടൂറിസം ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളിലും പ്രവൃത്തി സമയങ്ങളില്‍ ഒരു സൗദി റിസപ്ഷനിസ്റ്റ് ഉണ്ടായിരിക്കണമെന്നതാണ് പുതിയ നയങ്ങളില്‍ പ്രധാനം.
ടൂറിസ്റ്റ് സ്ഥാപനങ്ങള്‍ എല്ലാ ജീവനക്കാരെയും അവര്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് മനുഷ്യവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യണം. കരാര്‍ അടിസ്ഥാനത്തിലുള്ളതോ, ഡെപ്യൂട്ടേഷനിലുള്ളതോ , സീസണല്‍ ആയതോ ആയ എല്ലാ ജീവനക്കാരുടെയും കരാറുകള്‍ അജീര്‍ പ്ലാറ്റ്ഫോം വഴിയോ മറ്റ് അംഗീകൃത പ്ലാറ്റ്ഫോമുകള്‍ വഴിയോ രേഖപ്പെടുത്തണം.
ഒന്നിലധികം ലൈസന്‍സുള്ള ശാഖകളുള്ള സ്ഥാപനങ്ങള്‍ ഓരോ ടൂറിസം ലൈസന്‍സുമായി ബന്ധിപ്പിച്ച സ്ഥാപനത്തിന്റെ ഫയലില്‍ ജീവനക്കാരെ പ്രത്യേകമായി രജിസ്റ്റര്‍ ചെയ്യണം. സ്വദേശിവല്‍ക്കരണ നയങ്ങള്‍ക്ക് വിധേയമായ തസ്തികകള്‍ രാജ്യത്തിന് പുറത്തുള്ള സ്ഥാപനങ്ങളെയോ തൊഴിലാളികളെയോ ഉപയോഗിച്ച് ഔട്ട്‌സോഴ്‌സ് ചെയ്യാനോ കൈമാറ്റം ചെയ്യാനോ പാടില്ല. അത്തരം ജോലികള്‍ ടൂറിസം മന്ത്രാലയം ലൈസന്‍സ് നല്‍കിയ സ്ഥാപനങ്ങളെ ഏല്‍പ്പിക്കുകയോ അല്ലെങ്കില്‍ മനുഷ്യവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം സൗദി പൗരന്മാരെ നിയമിക്കാന്‍ ലൈസന്‍സ് നല്‍കിയ സ്ഥാപനങ്ങള്‍ക്ക് കൈമാറ്റം ചെയ്യുകയോ ചെയ്യണം.
ഈ നയങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുകയും പിഴ ചുമത്തുകയും ചെയ്യും. പൗരന്മാര്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും മൊത്തത്തിലുള്ള സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണിതെന്ന് ടൂറിസം മന്ത്രാലയം വ്യക്തമാക്കി.
സൗദി വിഷന്‍ 2030-ന് അനുസൃതമായി, ഈ മേഖലയിലേക്കുള്ള പൗരന്മാരുടെ സംഭാവന വര്‍ദ്ധിപ്പിക്കാനും, നേതൃസ്ഥാനങ്ങളും ബിരുദധാരികള്‍ക്കുള്ള തസ്തികകളും ഉള്‍പ്പെടെ പ്രോത്സാഹജനകമായ ജോലികള്‍ നല്‍കാനും ഇവ ലക്ഷ്യമിടുന്നു.
Related News