ഗസ്സ സിറ്റി: പലസ്തീനില്‍ ദേശീയ ഐക്യം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പിലേക്ക് നീങ്ങാന്‍ ആഗ്രഹിക്കുന്നതായി ഹമാസ് നേതാവ് ഖലീല്‍ അല്‍-ഹയ്യ. ഗസ്സയുടെ ഭരണം കൈകാര്യം ചെയ്യുന്നതില്‍ ഗസ്സയില്‍ താമസിക്കുന്ന വ്യക്തികളെ ഉള്‍പ്പെടുത്തുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അല്‍ ജസീറക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹമാസ് നേതാവ് ഈ നിലപാട് വ്യക്തമാക്കിയത്.
തിരഞ്ഞെടുക്കപ്പെടുന്ന ഒരു പലസ്തീനി ഭരണസമിതിക്ക് അധികാരം കൈമാറാന്‍ ഹമാസ് തയ്യാറാണ്. അതിര്‍ത്തി നിരീക്ഷിക്കാനും വെടിനിര്‍ത്തല്‍ ഉറപ്പുവരുത്താനും യുഎന്‍ സേന ഗസ്സയില്‍ ഉണ്ടാകുന്നതിന് എതിര്‍പ്പില്ല. യുദ്ധം പുനരാരംഭിക്കാന്‍ ഇസ്രായേലിന് ഒരു കാരണവും നല്‍കില്ല. വെടിനിര്‍ത്തലിന് ശേഷം 72 മണിക്കൂറിനുള്ളില്‍ 20 ഇസ്രായേലി തടവുകാരെ കൈമാറിയിട്ടുണ്ട്. ഇസ്രായേലി ജയിലുകളിലെ പലസ്തീന്‍ തടവുകാരുടെ ദുരിതം അവസാനിപ്പിക്കാന്‍ ശ്രമം തുടരുകയാണ്. തടവുകാരുടെ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ ഇസ്രായേല്‍ വൈരുധ്യമുള്ള നിലപാടാണ് സ്വീകരിക്കുന്നത്. മുന്‍പ് നടന്ന ചര്‍ച്ചകളില്‍ അമേരിക്കയുടെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫിനോടും ട്രംപിന്റെ മരുമകനും വൈറ്റ് ഹൗസ് ഉപദേശകനുമായ ജരെഡ് കുഷ്നറോടും താന്‍ സ്ഥിരതയുടെ വക്താക്കളാണെന്ന് പറഞ്ഞിട്ടുള്ള കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഹമാസ് ബന്ദികളാക്കിയിരിക്കെ ഇസ്രായേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ ഗസ്സയില്‍ തുടരുകയാണ്. ഇതിനായി ഈജിപ്തില്‍ നിന്ന് വലിയ ബുള്‍ഡോസറുകള്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങള്‍ എത്തിച്ചിട്ടുണ്ട്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയിലാണ് മൃതദേഹങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയെന്ന് ഹമാസ് പറയുന്നു. മൃതദേഹങ്ങള്‍ കണ്ടെത്തി കൈമാറാന്‍ പരമാവധി ശ്രമിക്കുമെന്നും അവര്‍ വ്യക്തമാക്കി.
ഗസ്സ മുനമ്പിലേക്ക് എത്തുന്ന മാനുഷിക സഹായത്തിന്റെ അളവില്‍ തൃപ്തരല്ലെന്ന് ഹയ്യ അറിയിച്ചു. ഗസ്സക്ക് ഒരു ദിവസം 600 ട്രക്കുകളല്ല, 6,000 സഹായ ട്രക്കുകളാണ് വേണ്ടതെന്നും, ആവശ്യത്തിന് സഹായം എന്‍ക്ലേവിലേക്ക് എത്തിക്കുന്നതിന് മധ്യസ്ഥര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ, 15,000-ത്തോളം രോഗികള്‍ക്ക് അടിയന്തര വൈദ്യസഹായം ആവശ്യമാണെന്നും, രോഗികളുടെയും പരിക്കേറ്റവരുടെയും കേസുകള്‍ ആയിരക്കണക്കിനുണ്ടെന്നും ലോകാരോഗ്യ സംഘടന (WHO) വ്യക്തമാക്കിയിരുന്നു.
Related News