ജറൂസലം: രണ്ടാഴ്ച നീണ്ട വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രായേല്‍ ഗസ്സയില്‍ വീണ്ടും വന്‍ വ്യോമാക്രമണം നടത്തി. ഈ ആക്രമണങ്ങളില്‍ 33 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 50-ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ഗസ്സയിലെ മൂന്ന് ഇടങ്ങളിലാണ് ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്. അല്‍ ശിഫാ ആശുപത്രിക്ക് സമീപവും മിസൈല്‍ പതിച്ചു. ഇതോടെ, നിലവിലുണ്ടായിരുന്ന വെടിനിര്‍ത്തല്‍ കരാറിന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
ഗസ്സയില്‍ വീണ്ടും ആക്രമണം നടത്താനായി ഇസ്രായേല്‍ വ്യാജ കഥകള്‍ മെനയുകയാണെന്ന് ഹമാസ് ആരോപിച്ചു. കൂടാതെ, യുദ്ധാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ബന്ദികളുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ കൂടുതല്‍ സമയവും സന്നാഹങ്ങളും ആവശ്യമാണെന്നും ഹമാസ് പ്രസ്താവനയില്‍ വ്യക്തമാക്കി. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ 13 ബന്ദികളുടെ മൃതദേഹങ്ങള്‍ കൈമാറുന്നതില്‍ കാലതാമസം നേരിടുന്നു എന്ന് ആരോപിച്ചാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു ആക്രമണത്തിന് ഉത്തരവിട്ടത്. തിങ്കളാഴ്ച ഹമാസ് കൈമാറിയ മൃതദേഹ പേടകത്തില്‍ ബന്ദിയുടെ മൃതദേഹമല്ല, 2023-ല്‍ കണ്ടെടുത്ത മറ്റൊരു ബന്ദിയുടെ ശരീര ഭാഗങ്ങളാണ് ഉണ്ടായിരുന്നതെന്നും നെതന്യാഹു ആരോപിച്ചു. റഫയില്‍ സൈനികര്‍ക്കുനേരെ ഹമാസ് ആക്രമണം നടത്തിയതായും ഇസ്രായേല്‍ ആരോപിക്കുന്നുണ്ട്.
ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്സ്, കാണാതായ തടവുകാരുടെ മൃതദേഹങ്ങള്‍ കൈമാറുന്നത് തല്‍ക്കാലത്തേക്ക് മാറ്റിവയ്ക്കുമെന്ന് അറിയിച്ചു. ഇസ്രായേലിന്റെ ആക്രമണം തിരച്ചിലിന് തടസ്സമുണ്ടാക്കുമെന്നും ഇത് ശേഷിക്കുന്ന 13 തടവുകാരുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കുന്നതില്‍ കാലതാമസമുണ്ടാക്കുമെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ ഖത്തര്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ഒക്ടോബര്‍ 10-നാണ് ഗസ്സയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്. ഇതിന് പിന്നാലെ 20 ഇസ്രായേലി ബന്ദികളെ ഹമാസ് വിട്ടയച്ചു. പകരമായി 250 ഫലസ്തീന്‍കാരെയും ഗസ്സയില്‍നിന്ന് തടവിലാക്കിയ 1718 പേരെയും ഇസ്രായേലും വിട്ടയച്ചിരുന്നു.
Related News