ജിദ്ദ: ഇന്ത്യയുടെ ഹജ് ക്വാട്ടയില്‍ മാറ്റമില്ല, 2026-ലെ സൗദി-ഇന്ത്യ ഹജ്ജ് ഉഭയകക്ഷികരാറില്‍ ഇരു രാജ്യങ്ങളും ജിദ്ദയില്‍ നടന്ന ചടങ്ങില്‍ ഒപ്പുവെച്ചു. ഇന്ത്യന്‍ പാര്‍ലമെന്ററികാര്യ-ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരണ്‍ റിജിജുവും സൗദി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് ബിന്‍ ഫൗസാന്‍ അല്‍ റബിഅയുമാണ് ഹജ്ജ് കരാറില്‍ ഒപ്പുവെച്ചത്. കഴിഞ്ഞ വര്‍ഷത്തേതുപോലെ 1,75,025 തീര്‍ഥാടകരാണ് ഈ വര്‍ഷവും ഇന്ത്യയില്‍നിന്ന് ഹജ്ജിനെത്തുക. ഇതില്‍ 70 ശതമാനം അതായത് 122,518 തീര്‍ഥാടകര്‍ ഇന്ത്യന്‍ ഹജ് കമ്മിറ്റി വഴിയും , 30 ശതമാനം സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയുമാണ് എത്തുക. അടുത്ത വര്‍ഷം മുതല്‍ 20 ദിവസത്തെ പാക്കേജു കൂടി പരിചയപ്പെടുത്തുന്നുണ്ട്. ഇന്ത്യയില്‍നിന്നുള്ള ഹജ് സര്‍വീസ് ഏപ്രില്‍ 18 ഓടെ ആരംഭിക്കും. മെയ് 5 മുതലാണ് കേരളത്തില്‍നിന്നുള്ള വിമാന സര്‍വീസ്. കോഴിക്കോട്, കൊച്ചി കണ്ണൂര്‍ ഉള്‍പ്പടെ ഇന്ത്യയില്‍നിന്ന് 18 പുറപ്പെടല്‍ കേന്ദ്രങ്ങളാണുള്ളത്. ഹജ് കരാര്‍ ഒപ്പിടല്‍ ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡനര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍, കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി എന്നിവര്‍ പങ്കെടുത്തു.
ഇന്ത്യന്‍ തീര്‍ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍, ഗതാഗതം, താമസം, ആരോഗ്യ സേവനങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും ഇരു മന്ത്രിമാരും ചര്‍ച്ച ചെയ്തു. തീര്‍ഥാടനം സുഗമവും സുഖകരവുമാക്കാന്‍ ആവശ്യമായ ഏകോപനവും ലോജിസ്റ്റിക് പിന്തുണയും ശക്തിപ്പെടുത്തുന്നതും ചര്‍ച്ചാ വിഷയമായി.
ഹജ്ജ് ഒരുക്കം വിലയിരുത്തുന്നതിനായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു നേരത്തെ റിയാദിലെ ഇന്ത്യന്‍ എംബസിയിലെയും ജിദ്ദ കോണ്‍സുലേറ്റിലെയും ഉദ്യോഗസ്ഥരുമായി അവലോകന യോഗം നടത്തിയിരുന്നു. ഹജ്ജ്, ഉംറയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട സ്ഥലങ്ങളായ ജിദ്ദ വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്ന്, ഹറമൈന്‍ റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലും തായിഫിലെ വിവിധ പ്രദേശങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തുകയും തീര്‍ഥാടകര്‍ക്കായി ഒരുക്കിയിട്ടുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കുകയും ചെയ്തു.
Related News