മദീന: ഉംറ തീര്‍ഥാടകരുമായി സഞ്ചരിച്ച ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തിയമര്‍ന്നുണ്ടായ ദാരുണമായ അപകടത്തില്‍ 45 പേര്‍ മരിച്ച ദുരന്തത്തില്‍ ഹൈദരാബാദ് വിദ്യാനഗര്‍ സ്വദേശിയായ റിട്ടയേര്‍ഡ് റെയില്‍വേ ജീവനക്കാരന്‍ സയ്യിദ് റാഷിദിന് നഷ്ടമായത് തന്റെ കുടുംബത്തിലെ 18 അംഗങ്ങളെയാണ്. അവസാനമായി വിമാനത്താവളത്തില്‍ വെച്ച് വിട നല്‍കിയ നിമിഷങ്ങള്‍ വേദനയോടെ റാഷിദ് പങ്കുവെച്ചു.
അപകടത്തില്‍ മരിച്ചവരില്‍ ഭൂരിഭാഗവും ഹൈദരാബാദിലെ ആസിഫ് നഗര്‍, ഝിറ, മെഹദിപട്ടണം, ടോളിചൗക്കി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. മരിച്ചവരില്‍ 65 വയസ്സുള്ള ശൈഖ് നസീറുദ്ദീന്‍, 60 വയസ്സുള്ള അഖ്തര്‍ ബീഗം, നസീറുദ്ദീന്റെ സഹോദരന്‍, അദ്ദേഹത്തിന്റെ ഭാര്യയും മൂന്ന് മക്കളും, അമേരിക്കയില്‍ താമസിച്ചിരുന്ന സിറാജുദ്ദീന്‍, അദ്ദേഹത്തിന്റെ ഭാര്യ സന, അവരുടെ മൂന്ന് മക്കള്‍, അമീന ബീഗം, മകള്‍ ഷമീന ബീഗം, മകന്‍, റിസ്വാന ബീഗം, അവരുടെ രണ്ട് മക്കള്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്നു.
സംഭവത്തില്‍ 24-കാരനായ അബ്ദുല്‍ ശുഐബ് മുഹമ്മദ് മാത്രമാണ് നിലവില്‍ രക്ഷപ്പെട്ടതായി അറിയുന്നത്. ആസിഫ് നഗര്‍ സ്വദേശിയായ ഇദ്ദേഹം മദീനയിലെ ജര്‍മന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
സംഭവത്തെ തുടര്‍ന്ന് ദുരന്തത്തിനിരയായവരുടെ ബന്ധുക്കള്‍ അധികൃതരോട് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഉംറ തീര്‍ഥാടനത്തിനിടെയുണ്ടായ ഈ ദാരുണ സംഭവം ഒരു നാടിനെയാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
Related News