റിയാദ്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ (എംബിഎസ്) ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ഇന്ന് യുഎസിലെത്തും. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കിരീടാവകാശി കൂടിക്കാഴ്ച നടത്തും. ഇസ്രായേല്‍-സൗദി ബന്ധം സ്ഥാപിക്കുന്നതിനും പ്രതിരോധ സഹകരണത്തിനുമാണ് സന്ദര്‍ശനത്തില്‍ പ്രാധാന്യം നല്‍കുന്നത്.
ട്രംപിന്റെ നേതൃത്വത്തില്‍ 'അബ്രഹാം ഉടമ്പടി' വിപുലീകരിച്ച് കൂടുതല്‍ അറബ് രാജ്യങ്ങളെ ഇസ്രായേലുമായി അടുപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് കിരീടാവകാശിയുടെ ഈ സുപ്രധാന സന്ദര്‍ശനം. ചര്‍ച്ചകള്‍ക്ക് മുന്നോടിയായി, സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിന് വഴിയൊരുങ്ങാതെ ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കില്ലെന്ന് സൗദി അറേബ്യ യുഎസിനെ ഔദ്യോഗികമായി അറിയിച്ചു. ഒക്ടോബര്‍ ഏഴിന് ശേഷമുള്ള നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍, മറ്റ് രാജ്യങ്ങള്‍ ഒപ്പിട്ടതുപോലെ ഉപാധികളില്ലാതെ അബ്രഹാം ഉടമ്പടിയില്‍ പങ്കുചേരാന്‍ സൗദിക്ക് സാധിക്കില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഫലസ്തീന്‍ രാഷ്ട്രം സാധ്യമല്ലെന്ന് ഇസ്രായേല്‍ ഭരണകൂടം ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍, സൗദി തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കാനാണ് സാധ്യത. ഇതോടെ, ഇസ്രായേലുമായി വീണ്ടും വിട്ടുവീഴ്ചകള്‍ക്കായി ട്രംപ് സംസാരിച്ചേക്കുമെന്നാണ് സൂചന.
ഇസ്രായേലുമായി ബന്ധം സ്ഥാപിച്ചാല്‍ മാത്രം സൗദിക്ക് ലഭിക്കുമായിരുന്ന ആധുനിക ആയുധങ്ങള്‍, ബന്ധം സ്ഥാപിക്കാതെ തന്നെ സൗദിക്ക് നല്‍കാന്‍ യുഎസ് തയ്യാറായേക്കും. ഫലസ്തീന് വഴിയൊരുങ്ങാതെ ഇസ്രായേലുമായി ബന്ധത്തിലേക്ക് പോയാല്‍ അത് സൗദിക്ക് ദേശസുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന വിലയിരുത്തല്‍ യുഎസിനുമുണ്ട്. ഈ സാഹചര്യത്തില്‍, ചര്‍ച്ചയുടെ ഫലമായി എഫ്-35 ഉള്‍പ്പെടെയുള്ള വന്‍ ആയുധ പാക്കേജുകള്‍ ഉള്‍പ്പെടുന്ന പ്രതിരോധ കരാറുകള്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെക്കാന്‍ സാധ്യതയുണ്ട്.
പ്രതിരോധ മേഖലയ്ക്ക് പുറമെ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), റിയല്‍ എസ്റ്റേറ്റ്, വിനോദം, ബഹിരാകാശം ഉള്‍പ്പെടെയുള്ള ഏഴ് പ്രധാന മേഖലകളിലെ വിവിധ കരാറുകളും സന്ദര്‍ശന വേളയില്‍ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദിയുടെ വിഷന്‍ 2030 പദ്ധതിക്ക് ഊര്‍ജ്ജം പകരുന്ന സാമ്പത്തിക സഹകരണത്തിനാണ് ഈ കരാറുകളിലൂടെ ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്.
Related News