ജിദ്ദ- മദീനക്കടുത്ത് ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് മരിച്ചവരുടെ അമ്പതോളം കുടുംബാംഗങ്ങള്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി ഹൈദരാബാദില്‍നിന്ന് ഇന്നും നാളെയുമായി സൗദിയിലെത്തും. ഖബറടക്കം വ്യാഴാഴ്ച നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അപകടത്തില്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനക്കായി സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കളെത്തി അവരുടെ രക്തസാമ്പിളില്‍നിന്ന് ഡി.എന്‍.എ പരിശോധന നടത്തി തിരിച്ചറിഞ്ഞ ശേഷമായിരിക്കും ഖബറടക്കം. മരണ സര്‍ട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യാനും ഡി.എന്‍.എ പരിശോധന ആവശ്യമാണ്.
ഖബറടക്കം ഉള്‍പ്പെടെയുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തെലങ്കാന സര്‍ക്കാര്‍ സംഘം, ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തില്‍ സൗദി അറേബ്യയില്‍ എത്തിയിട്ടുണ്ട്. ഡിഎന്‍എ പൊരുത്തപ്പെട്ടാല്‍ മാത്രമേ മരണ സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറൂവെന്ന് അദ്ദേഹം വ്യക്തമാക്കി.
തെലങ്കാന സര്‍ക്കാരിന്റെ സഹായധനത്തിന് പുറമെ സൗദി സര്‍ക്കാരും മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സാധ്യതയുണ്ടെന്നും യാത്രക്കൂലി സൗജന്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ഡി.എന്‍.എ പൊരുത്തപ്പെടുത്തല്‍ നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാന സര്‍ക്കാരിന്റെ റവന്യൂ വകുപ്പും കുടുംബാംഗങ്ങള്‍ക്ക് ആവശ്യമായ രേഖകള്‍ നല്‍കേണ്ടതുണ്ട്.
മരിച്ചവരുടെ ഓരോ കുടുംബത്തില്‍നിന്നും രണ്ട് അംഗങ്ങളെ സൗദി അറേബ്യയിലേക്ക് കൊണ്ടുപോകുമെന്ന് തെലങ്കാന സര്‍ക്കാര്‍ തിങ്കളാഴ്ച അറിയിച്ചിരുന്നു.
തെലങ്കാനയില്‍നിന്നുള്ള 45 തീര്‍ഥാടകരാണ് മരിച്ചത്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ആശ്വാസ ധനം നല്‍കാനും തെലങ്കാന സര്‍ക്കാര്‍ തീരുമാനിച്ചു.
ക്യാപ്
ഉംറ തീര്‍ഥാടനത്തിനായി ജിദ്ദയിലേക്ക് തിരിക്കുന്നതിന് മുമ്പ് ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍ സയ്യിദ് നസീറുദ്ദീനും കുടുംബാംഗങ്ങളും പകര്‍ത്തിയ ചിത്രം ബന്ധും പോലീസിനെ കാണിക്കുന്നു. കുടുംബത്തിലെ 18 അംഗങ്ങളാണ് മദീനയിലെ അപകടത്തില്‍ മരിച്ചത്.
Related News