കൊച്ചി: പി.എം ശ്രീ പദ്ധതിയില്‍ വര്‍ഗീയ അജണ്ട തിരുകിക്കയറ്റാന്‍ ആര് തന്നെ ശ്രമിച്ചാലും കേരളത്തില്‍ നടപ്പില്ലെന്ന് സി.പി.എം അഖിേലന്ത്യാ ജനറല്‍ സെക്രട്ടറി എം.എ ബേബി. കുട്ടികളെ എന്താണ് പഠിപ്പിക്കേണ്ടതെന്ന സിലബസ് തയാറാക്കുന്നത് അതാത് സംസ്ഥാനങ്ങളാണ്. കുട്ടികളുെട മനസ് മലിനീകരിക്കുന്ന ഒന്നും ഇവിടെ നടപ്പിലാക്കാമെന്ന് ആരും കരുതേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രൊഫ. കെ.വി തോമസ് വിദ്യാധനം ട്രസ്റ്റ് തേവര സേക്രട്ട് ഹാര്‍ട്ട് കോളജില്‍ സംഘടിപ്പിച്ച 'മീറ്റ് ദ ഗ്രേറ്റ് ലീഡേഴ്‌സ്' പരിപാടി ഉദ്ഘാടനം ചെയ്തശേഷം കുട്ടികളോട് സംവദിക്കുകയായിരുന്നു അദ്ദേഹം.
സ്‌കൂള്‍ വിദ്യാഭ്യാസ ചെലവിലേക്ക് കേന്ദ്രഫണ്ട് ലഭിക്കുന്നതിന് ഉപാധി മുന്നോട്ട് വെക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. പി.എം ശ്രീ മുന്നോട്ട് വെക്കുന്നതിനപ്പുറം നേട്ടങ്ങള്‍ കേരളത്തിലെ വിദ്യാഭ്യാസ രംഗം പതിറ്റാണ്ടുകള്‍ക്ക് മുന്നേ ആര്‍ജിച്ചെടുത്തിട്ടുണ്ട്. ചോദ്യം ചോദിച്ചശേഷമേ അത് ശരിയായ ചോദ്യമാണോ അല്ലയോയെന്ന് തീര്‍ച്ചപ്പെടുത്താന്‍ കഴിയൂ. രാജ്യം നേരിടുന്ന ഗുരുതരമായ പ്രശ്‌നം ഇന്ന് ചോദ്യം ചോദിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതാവുന്നുവെന്നതാണ്. ജനാധിപത്യം ദുര്‍ബലമാവുന്നതിന്റെ ലക്ഷണമാണത്. എന്നാലും ചോദ്യം ചോദിച്ചുകൊണ്ടേയിരിക്കണം.
ഭരണലഭ്യതക്ക് വേണ്ടി മതത്തെ രാഷ്ട്രീയവത്ക്കരിച്ചതാണ് ജനാധിപത്യ ഇന്ത്യ ഇന്ന് നേരിടുന്ന ദുരന്തം. മതം രാഷ്ട്രീയത്തിലോ, രാഷ്ട്രീയം മതത്തിലോ ഇടപെടരുത്. മതം മതമായും രാഷ്ട്രീയം രാഷ്ട്രീയമായും നിലകൊള്ളണം. വോട്ട് ചെയ്യുന്നതോടെ പൗരന്റെ ജനാധിപത്യ ഉത്തരവാദിത്വം അവസാനിക്കുന്നില്ല. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഉത്തരവാദിത്തം നിറവേറ്റാത്ത സാഹചര്യത്തില്‍ അവരെ തിരിച്ചുവിളിക്കാനുള്ള അവകാശവും ജനത്തിന് വേണം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട് ഇതാണെന്നും അദ്ദേഹം പ്രതികരിച്ചു.
മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള ഉത്തരവാദിത്തം ജെന്‍സി തലമുറക്കുണ്ട്. നിങ്ങള്‍ അത് നിറവേറ്റണമെന്നും അദ്ദേഹം വിദ്യാര്‍ഥികളോട് ആഹ്വാനം ചെയ്തു.
ചടങ്ങില്‍ കേരളത്തിന്റെ ദല്‍ഹി പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ്, കോജള് പ്രിന്‍സിപ്പല്‍ ഫാ. ഡോ. സി.എസ്. ബിജു, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ജേക്കബ് ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. മികച്ച ചോദ്യങ്ങള്‍ ഉന്നയിച്ച നന്ദകുമാര്‍, വൈഷ്ണവി, ഫാത്തിമ എന്നിവര്‍ക്ക് സമ്മാനദാനവും നടത്തി.
Related News