പട്ന: ബിഹാര്‍ രാഷ്ട്രീയത്തില്‍ പുതിയ സമവാക്യങ്ങള്‍ക്ക് തിരികൊളുത്തി എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. തങ്ങളുടെ ശക്തികേന്ദ്രമായ സീമാഞ്ചല്‍ മേഖലയോട് നീതി കാണിച്ചാല്‍ നിതീഷ് കുമാര്‍ നയിക്കുന്ന എന്‍.ഡി.എ സര്‍ക്കാറിനെ പിന്തുണയ്ക്കാന്‍ മടിയില്ലെന്നാണ് ഉവൈസിയുടെ പ്രഖ്യാപനം. മഹാസഖ്യത്തിന്റെ കോട്ടകളില്‍ വിള്ളല്‍ വീഴ്ത്തി അഞ്ച് സീറ്റുകള്‍ നേടിയ ശേഷം, അമോറില്‍ നടന്ന പൊതുയോഗത്തിലാണ് ഉവൈസി ഈ നിര്‍ണ്ണായക പ്രഖ്യാപനം നടത്തിയത്. പതിവ് വികസന മാതൃകകളെ വിമര്‍ശിച്ച ഉവൈസി, കോസി നദിയിലെ വെള്ളപ്പൊക്കവും സീമാഞ്ചലിലെ പിന്നാക്കാവസ്ഥയും പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അമോറില്‍ നടന്ന റാലിയില്‍ ആവശ്യപ്പെട്ടു.
തലസ്ഥാനമായ പട്‌നയിലും രാജ്ഗീറിലും മാത്രം ഒതുങ്ങുന്ന വികസനമല്ല, മറിച്ച് സീമാഞ്ചലിലെ മണ്ണൊലിപ്പും കുടിയേറ്റവും അഴിമതിയും പരിഹരിക്കുന്ന നടപടികളാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണ എന്‍.ഡി.എയുടെ വിജയത്തിന് പരോക്ഷമായി വഴിയൊരുക്കിയ ഉവൈസിയുടെ ഈ നിലപാട് മാറ്റം ബിഹാര്‍ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമാണ്.
അതേസമയം, സ്വന്തം പാളയത്തില്‍ വിള്ളല്‍ വീഴാതിരിക്കാന്‍ കര്‍ശനമായ 'സര്‍വൈലന്‍സ്' രീതികളും പാര്‍ട്ടി നടപ്പിലാക്കുന്നുണ്ട്. കഴിഞ്ഞ തവണത്തെ കൂറുമാറ്റം ആവര്‍ത്തിക്കാതിരിക്കാന്‍ എം.എല്‍.എമാരുടെ വാട്‌സ്ആപ് ലൊക്കേഷന്‍ പരിശോധനയും ആഴ്ചയില്‍ രണ്ടുദിവസത്തെ നിര്‍ബന്ധിത ഓഫീസ് പ്രവര്‍ത്തനവും ഉവൈസി പ്രഖ്യാപിച്ചു കഴിഞ്ഞു. സീമാഞ്ചല്‍ ജനത 'പട്ടത്തിനൊപ്പം' (എ.ഐ.എം.ഐ.എം ചിഹ്നം) തന്നെയാണെന്ന് തെളിയിക്കുകയാണ് ഉവൈസിയുടെ ലക്ഷ്യം.
സാധാരണഗതിയില്‍ ബി.ജെ.പി ഉള്‍പ്പെടുന്ന എന്‍.ഡി.എ സഖ്യത്തിനെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന ഉവൈസി, ഇവിടെ നിതീഷ് കുമാര്‍ സര്‍ക്കാറിന് പിന്തുണ വാഗ്ദാനം ചെയ്യുന്നത് വലിയൊരു രാഷ്ട്രീയ മാറ്റമാണ്. സീമാഞ്ചലിന്റെ വികസനമാണ് പ്രധാനമെന്നും, അതിനായി ഭരിക്കുന്ന സര്‍ക്കാര്‍ (എന്‍.ഡി.എ) ആരുടേതായാലും സഹകരിക്കാന്‍ തയ്യാറാണെന്നും വ്യക്തമാക്കുന്നതിലൂടെ രാഷ്ട്രീയത്തിലെ 'ഫ്‌ലെക്‌സിബിലിറ്റി' തെളിയിക്കാനുള്ള ശ്രമമാണ് ഉവൈസി നടത്തുന്നത്.
ഈ നീക്കത്തിലൂടെ ഉവൈസി കേവലം ഒരു മതപ്പാര്‍ട്ടി നേതാവ് എന്നതിലുപരി, പ്രാദേശിക ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി വിലപേശാന്‍ ശേഷിയുള്ള തന്ത്രശാലിയായ രാഷ്ട്രീയക്കാരനായി മാറുകയാണ്. എതിര്‍പക്ഷത്തുള്ള എന്‍.ഡി.എയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് പറയുന്നതിലൂടെ, സീമാഞ്ചലിലെ ജനങ്ങള്‍ക്ക് 'വികസനം കൊണ്ടുവരുന്ന നേതാവ്' എന്ന ഇമേജ് സൃഷ്ടിക്കാന്‍ കൂടിയാണ് ശ്രമം.
Related News