ദുബായ്: സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ധനസ്രോതസ്സ് കണ്ടെത്തുന്നതിനുള്ള സാമ്പത്തിക മാര്‍ഗ്ഗമാണ് കിഫ്ബി (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്) എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി സംഗമങ്ങളുടെ സമാപന പരിപാടി ദുബായില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ 96,000 കോടി രൂപയുടെ വികസന പദ്ധതികളാണ് കിഫ്ബിയിലൂടെ പൂര്‍ത്തിയാക്കിയത്. ദേശീയപാത വികസനത്തിന് സമയബന്ധിതമായി ഭൂമി ഏറ്റെടുത്തു നല്‍കാത്തതിന്റെ പിഴ അടച്ചതുപോലും കിഫ്ബി ഫണ്ട് ഉപയോഗിച്ചാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കിഫ്ബി ഫണ്ട് ഉള്‍പ്പെടെ കഴിഞ്ഞ ദശകത്തില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി സര്‍ക്കാര്‍ 1.5 ലക്ഷം കോടി രൂപ ചെലവഴിച്ചെന്നും, അതിന്റെ ഫലമായ മാറ്റങ്ങളാണ് കേരളത്തില്‍ ദൃശ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം പദ്ധതിയുടെ രണ്ടും, മൂന്നും, നാലും ഘട്ടങ്ങള്‍ 2028-ല്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. യഥാര്‍ത്ഥത്തില്‍ 2045-ല്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട നിര്‍മ്മാണമാണ് 17 വര്‍ഷം മുന്‍പ് പൂര്‍ത്തിയാക്കുന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ ഭാഗമായി ഒരു തുറമുഖ നഗരം വികസിപ്പിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
കോവളം മുതല്‍ ബേക്കല്‍ വരെയുള്ള ജലപാതയില്‍ കോവളം മുതല്‍ ചേറ്റുവ വരെയുള്ള ഭാഗം അടുത്ത മാസം ഗതാഗതത്തിനായി തുറന്നു കൊടുക്കും. ജലമാര്‍ഗ്ഗം കേരളത്തെ അടുത്തറിയാന്‍ വിനോദ സഞ്ചാരികള്‍ക്ക് ഇതിലൂടെ സാധിക്കും. ഇത് ടൂറിസം രംഗത്ത് പുതിയ ഉണര്‍വ് നല്‍കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
ലോക കേരള സഭ അടുത്ത മാസം ചേരുമെന്നും, അതിനോട് സഹകരിക്കാതിരിക്കുന്ന 'ബുദ്ധിമോശം ഇനിയാരും കാണിക്കില്ലെന്ന്' വിശ്വസിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
സ്വാഗത സംഘം ചെയര്‍മാന്‍ കെ.പി. ഹുസൈന്‍ അധ്യക്ഷനായി. മന്ത്രി സജി ചെറിയാന്‍ 2026-ലും പിണറായി വിജയന്‍ തന്നെ മുഖ്യമന്ത്രിയായി തുടര്‍ഭരണമുണ്ടാകുമെന്ന് പ്രത്യാശിച്ചു. ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ്‌കുമാര്‍ ശിവന്‍, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി, എന്‍.കെ. മുഹമ്മദ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
Related News