റിയാദ്: സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് പരസ്പരം സന്ദര്‍ശിക്കാനുള്ള വിസകളില്‍ ഇളവ് നല്‍കുന്ന സുപ്രധാന കരാറില്‍ ഒപ്പുവെച്ചു. റിയാദില്‍ നടന്ന സൗദി-റഷ്യന്‍ നിക്ഷേപ, ബിസിനസ് ഫോറത്തിനിടെയായിരുന്നു കരാര്‍ ഒപ്പിടല്‍ ചടങ്ങ്. സൗദി വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാനും റഷ്യന്‍ ഉപപ്രധാനമന്ത്രി അലക്‌സാണ്ടര്‍ നൊവാക്കുമാണ് ചരിത്രപരമായ ഈ ഉടമ്പടിയില്‍ ഒപ്പുവെച്ചത്. സൗദി ഊര്‍ജ മന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
സൗഹൃദ രാജ്യങ്ങളുമായുള്ള സഹകരണം വര്‍ദ്ധിപ്പിക്കാനുള്ള സൗദി ഭരണകൂടത്തിന്റെ താല്‍പര്യത്തിന്റെയും ഇരുരാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന വിശിഷ്ട ബന്ധങ്ങളുടെയും വെളിച്ചത്തിലാണ് ഈ നടപടി. കരാര്‍ പ്രകാരം ടൂറിസം, ബിസിനസ് സന്ദര്‍ശനങ്ങള്‍, ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കല്‍ തുടങ്ങിയ പ്രത്യേക ആവശ്യങ്ങള്‍ക്ക് ഇനി മുന്‍കൂര്‍ വിസ ആവശ്യമില്ല. ഇരു രാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് എളുപ്പത്തില്‍ അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യാന്‍ ഇത് സഹായിക്കും.
സാധാരണ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ തുടര്‍ച്ചയായോ അല്ലാതെയോ 90 ദിവസം വരെ താമസിക്കാന്‍ ഈ ഇളവ് അനുവദിക്കുന്നു. എന്നാല്‍ ജോലി, പഠനം, സ്ഥിരതാമസം, ഹജ്ജ് എന്നിവക്കായി എത്തുന്നവര്‍ നിലവിലെ നടപടിക്രമങ്ങള്‍ക്കനുസൃതമായി ഉചിതമായ വിസ നേടേണ്ടത് അത്യാവശ്യമാണ്. ഈ വിസ ഇളവ് കരാര്‍ ഇവര്‍ക്കു ബാധകമല്ല.
സാധാരണ പാസ്പോര്‍ട്ടുകള്‍ കൈവശമുള്ളവരെ ഉള്‍പ്പെടുത്തിക്കൊണ്ട് സൗദിയുമായി വിസ ഇളവ് കരാറില്‍ ഒപ്പുവെക്കുന്ന ആദ്യ രാജ്യമാണ് റഷ്യ. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള യാത്രാനുഭവങ്ങള്‍ സുഗമമാക്കുന്നതിലെ ഒരു സുപ്രധാന നാഴികക്കല്ലായി വിദേശകാര്യ മന്ത്രാലയം വിലയിരുത്തുന്നു. ഈ കരാര്‍ ടൂറിസം, സാമ്പത്തികം, സാംസ്‌കാരികം എന്നീ രംഗങ്ങളിലെ വിനിമയം വര്‍ദ്ധിപ്പിക്കാനും പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താനും അവസരമൊരുക്കും.
Related News