കൊളംബോ: ശ്രീലങ്ക കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തമായി മാറിയ 'ദിത്വ' ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും പെട്ട് 355 പേര്‍ മരിച്ചതായി ശ്രീലങ്കന്‍ ദുരന്തനിവാരണ സേന സ്ഥിരീകരിച്ചു. നാനൂറോളം പേരെ ഇനിയും കണ്ടെത്താനുണ്ട്. രക്ഷാപ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തില്‍ തുടരുകയാണ്.
മധ്യ ശ്രീലങ്കയിലെ തേയിലത്തോട്ടങ്ങള്‍ നിറഞ്ഞ കാന്‍ഡി, ബദുല്ല, നുവാര ഏലിയ തുടങ്ങിയ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രണ്ട് ലക്ഷത്തിലധികം ആളുകളെ 1,500 സര്‍ക്കാര്‍ സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗത്തും വൈദ്യുതിയും കുടിവെള്ള വിതരണവും തടസ്സപ്പെട്ടിരിക്കുകയാണ്.
കാന്‍ഡിയിലെ അകുരണ സ്വദേശിയായ അസ്മി ഷെരീഫ് പറയുന്നതനുസരിച്ച്, റംബുക്കെ-ഏല എന്ന സ്ഥലത്ത് വന്‍ മണ്ണിടിച്ചിലുണ്ടായി. 'ഇരുപതോളം വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഏകദേശം 50 പേരോളം മണ്ണിനടിയില്‍പ്പെട്ടിട്ടുണ്ട്. ചില മൃതദേഹങ്ങള്‍ പുറത്തെടുത്തെങ്കിലും ബാക്കിയുള്ളവരെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ പാടുപെടുകയാണ്,' അദ്ദേഹം പറഞ്ഞു.
നവംബര്‍ 28-ന് വീശിയടിച്ച ദിത്വ ചുഴലിക്കാറ്റ്, 31,000-ത്തോളം പേരുടെ ജീവനെടുത്ത 2004-ലെ സുനാമിക്ക് ശേഷം ശ്രീലങ്ക നേരിടുന്ന ഏറ്റവും വലിയ പ്രളയദുരന്തമാണ്.
കുരുണഗലയിലെ തറവാട്ടിലെത്തിയ അധ്യാപികയായ സില്‍മിയ യൂസഫ് തിങ്കളാഴ്ചയാണ് പുറംലോകവുമായി ബന്ധപ്പെടാന്‍ സാധിച്ചതെന്ന് പറയുന്നു. 'അല്ലാഹുവിന് സ്തുതി, ഞങ്ങള്‍ ജീവനോടെയുണ്ട്. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഇരുട്ടിലായിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയ കണ്ടപ്പോഴാണ് ചുറ്റും നടന്ന ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലായത്,' അവര്‍ പറഞ്ഞു.
ഞായറാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രസിഡന്റ് അനുര കുമാര ദിസനായകെ, രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയതും വെല്ലുവിളി നിറഞ്ഞതുമായ പ്രകൃതിദുരന്തത്തെയാണ് നേരിടുന്നതെന്നും അന്താരാഷ്ട്ര സഹായം ആവശ്യമാണെന്നും വ്യക്തമാക്കി.
ചുഴലിക്കാറ്റ് ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീങ്ങിയെങ്കിലും കനത്ത മഴ തുടരുന്നതിനാല്‍ തലസ്ഥാനമായ കൊളംബോയിലെ വടക്കന്‍ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണിയുണ്ട്. കേളനി നദീതട പ്രദേശത്തുള്ളവര്‍ക്ക് ജലസേചന വകുപ്പ് ഒഴിപ്പിക്കല്‍ മുന്നറിയിപ്പ് നല്‍കി.
Related News