റിയാദ്: സൗദി അറേബ്യയുടെ ആരോഗ്യ മേഖലയില്‍ വിപ്ലവകരമായ കുതിപ്പ് രേഖപ്പെടുത്തി. സൗദി പൗരന്മാരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 79.7 വയസ്സായി വര്‍ധിച്ചതായി ആരോഗ്യ മന്ത്രി ഫഹദ് അല്‍ ജലാജെല്‍ പ്രഖ്യാപിച്ചു. ലോകോത്തര ആരോഗ്യ നിലവാരത്തിലേക്ക് രാജ്യം നടന്നുകയറുന്നതിന്റെ വ്യക്തമായ സൂചനയാണിത്. റിയാദില്‍ നടന്ന 'ബജറ്റ് ഫോറം 2026' വേദിയിലാണ് മന്ത്രി സൗദിയുടെ ശ്രദ്ധേയമായ ആരോഗ്യ നേട്ടങ്ങള്‍ വിശദീകരിച്ചത്.
ആറ് വര്‍ഷം കൊണ്ട് ആറ് വയസ്സിന്റെ വര്‍ധനയുണ്ടായി. 2016-ല്‍ 74 വയസ്സായിരുന്ന ശരാശരി ആയുര്‍ദൈര്‍ഘ്യമാണ് 2025-ല്‍ 79.7 ആയി ഉയര്‍ന്നത്. കേവലം ആറ് വര്‍ഷത്തിനുള്ളില്‍ ആറ് വയസ്സിന്റെ വര്‍ധനവ് കൈവരിക്കാന്‍ കഴിഞ്ഞത് സൗദി ആരോഗ്യമേഖലയുടെ ചരിത്രനേട്ടമാണ്. മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷയുടെയും പ്രതിരോധ നടപടികളുടെയും ഫലമായി വിവിധ കാരണങ്ങളാലുള്ള മരണനിരക്കുകളില്‍ ഗണ്യമായ കുറവുണ്ടായി. ഇതില്‍ ഏറ്റവും പ്രധാനം റോഡപകടങ്ങളിലെ മരണനിരക്ക് 60 ശതമാനമായി കുറയ്ക്കാന്‍ രാജ്യത്തിന് സാധിച്ചു എന്നതാണ്. സുരക്ഷാ നടപടികളും ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കിയതുമാണ് ഈ നേട്ടത്തിന് പിന്നില്‍. പകര്‍ച്ചവ്യാധികള്‍, ജീവിതശൈലീ രോഗങ്ങള്‍ എന്നിവ മൂലമുള്ള മരണങ്ങളിലും കുറവ് വന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. രോഗപ്രതിരോധത്തിലും ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിന്റെ ഫലമാണിത്.
സൗദി വിഷന്‍ 2030-ന്റെ ഭാഗമായി ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതില്‍ രാജ്യം വലിയ വിജയം നേടി. മെച്ചപ്പെട്ട പൊതുജനാരോഗ്യത്തിനായി അടുത്ത വര്‍ഷവും തീവ്രമായ ശ്രമങ്ങള്‍ തുടരുമെന്ന് ഫഹദ് അല്‍ ജലാജെല്‍ കൂട്ടിച്ചേര്‍ത്തു. സൗദിയിലെ പൗരന്മാരുടെ ജീവിതനിലവാരവും ആരോഗ്യവും ഉറപ്പുവരുത്തുന്നതില്‍ ആരോഗ്യ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Related News