അബുദാബി: യുഎഇയുടെ സ്വദേശിവല്‍ക്കരണ പദ്ധതിയായ 'നാഫിസ്' (Nafis) പ്രകാരമുള്ള ഈ വര്‍ഷത്തെ നിയമന ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇനി അവശേഷിക്കുന്നത് ദിവസങ്ങള്‍ മാത്രം. ഡിസംബര്‍ 31-നകം നിര്‍ദ്ദേശിച്ചിട്ടുള്ള സ്വദേശി നിയമനം പൂര്‍ത്തിയാക്കാത്ത കമ്പനികള്‍ക്കെതിരെ ജനുവരി 1 മുതല്‍ മാനവശേഷി മന്ത്രാലയം (MoHRE) നടപടികള്‍ ശക്തമാക്കും.
നിയമം പാലിക്കാത്ത കമ്പനികള്‍ക്ക് സാമ്പത്തികമായി വലിയ തിരിച്ചടിയുണ്ടാകും. സ്വദേശികളെ നിയമിക്കാത്ത കമ്പനികള്‍ക്ക് ഓരോ സ്വദേശിക്കും 96,000 ദിര്‍ഹം (വര്‍ഷത്തില്‍) പിഴ നല്‍കേണ്ടി വരും. ഒരാള്‍ക്ക് മാസം 8,000 ദിര്‍ഹം വീതം. (6 മാസത്തിലൊരിക്കല്‍ 48,000 ദിര്‍ഹം വീതം അടക്കാനുള്ള സൗകര്യമുണ്ട്). അടുത്ത വര്‍ഷം മുതല്‍ മാസാന്ത പിഴ 9,000 ദിര്‍ഹമായി വര്‍ധിപ്പിക്കും.
50 ശതമാനത്തിലധികമുള്ള വലിയ കമ്പനികള്‍ വര്‍ഷത്തില്‍ 2% വീതം സ്വദേശിവല്‍ക്കരണം നടപ്പാക്കണം. നാഫിസ് പദ്ധതിയുടെ 4 വര്‍ഷം പൂര്‍ത്തിയാകുന്നതോടെ മൊത്തം 8% സ്വദേശിവല്‍ക്കരണം കമ്പനികള്‍ കൈവരിച്ചിരിക്കണം.
20 മുതല്‍ 49 ജീവനക്കാരുള്ള ചെറുകിട കമ്പനികള്‍ വര്‍ഷാവസാനത്തോടെ ഒരു സ്വദേശിയെ എങ്കിലും നിയമിച്ചിരിക്കണം. കഴിഞ്ഞ വര്‍ഷം നിയമിച്ച ഒരാള്‍ക്ക് പുറമെയാണിത്. ഐടി, റിയല്‍ എസ്റ്റേറ്റ്, വിദ്യാഭ്യാസം, നിര്‍മ്മാണം, ആരോഗ്യം എന്നിവയുള്‍പ്പെടെ 14 മേഖലകളിലെ 68 തസ്തികകളില്‍ നിയമം ബാധകമാണ്.
സ്വദേശിവല്‍ക്കരണത്തില്‍ കൃത്രിമം കാണിച്ചാല്‍ കടുത്ത ശിക്ഷ ലഭിക്കും. ഒന്നാം തവണ: 1 ലക്ഷം ദിര്‍ഹമായിരിക്കും പിഴ. രണ്ടാം തവണ 3 ലക്ഷം ദിര്‍ഹവും
മൂന്നാം തവണ 5 ലക്ഷം ദിര്‍ഹവുമായിരിക്കും പിഴ. കമ്പനിയിലെ തൊഴിലാളികളുടെ എണ്ണം കുറച്ചുകാണിച്ച് നിയമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നവര്‍ക്കും ഇതേ പിഴ ബാധകമാണ്.
സ്വദേശിവല്‍ക്കരണം കൃത്യമായി നടപ്പാക്കുന്ന കമ്പനികളെ 'തൗത്തീന്‍ പാര്‍ട്‌ണേഴ്‌സ് ക്ലബില്‍' ഉള്‍പ്പെടുത്തും. ഇത്തരക്കാര്‍ക്ക് സര്‍ക്കാര്‍ സേവന ഫീസില്‍ 80% വരെ ഇളവുണ്ടാകും. സര്‍ക്കാര്‍ സേവനങ്ങളില്‍ മുന്‍ഗണനയും ലഭിക്കും. ജനുവരി 1 മുതല്‍ പരിശോധനകള്‍ കര്‍ശനമാക്കും. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് അധികൃതരെ അറിയിക്കാം ഫോണ്‍: 600 590000
യുഎഇ സ്വകാര്യമേഖലയില്‍ നിലവില്‍ 1.54 ലക്ഷം സ്വദേശികള്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 1.36 ലക്ഷം പേരും 'നാഫിസ്' പദ്ധതി വഴിയാണ് ജോലി നേടിയത്.
സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കിയ കമ്പനികളുടെ എണ്ണം 30,000 കടന്നു.
Related News