ജിദ്ദ: ചൊവ്വാഴ്ച രാജ്യത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ജിദ്ദ ഗവര്‍ണറേറ്റില്‍. ജിദ്ദയുടെ വടക്കന്‍ ഭാഗങ്ങളിലാണ് പെരുമഴ പെയ്തത്. അല്‍-ജൗഹറ സ്റ്റേഡിയം സ്റ്റേഷനില്‍ 135 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയപ്പോള്‍ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 51 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി.
ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പൊതുനിരത്തുകളിലെ ഗതാഗതം സുഗമമാക്കുന്നതിനും ജിദ്ദ മുനിസിപ്പാലിറ്റി അടിയന്തര ജാഗ്രത പ്രഖ്യാപിക്കുകയും വെള്ളക്കെട്ടുകള്‍ നീക്കം ചെയ്യുകയും നാശനഷ്ടം സംഭവിച്ച പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. 7,160 ഉദ്യോഗസ്ഥരുടെയും 1,621 ഉപകരണങ്ങളുടെയും സഹായത്തോടെ 11 മുനിസിപ്പാലിറ്റികളിലും 15 സഹായ കേന്ദ്രങ്ങളിലുമായി ഫീല്‍ഡ് ടീമുകള്‍ രംഗത്തിറങ്ങിയതായി മുനിസിപ്പാലിറ്റി അറിയിച്ചു.
മഴയെ നേരിടാന്‍ സഹായ കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തി. നിലവിലുള്ള മഴവെള്ള ഡ്രെയിനേജ് ശൃംഖല മെച്ചപ്പെടുത്തുകയും പമ്പുകളുടെയും ഉപകരണങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സജ്ജത ഉറപ്പാക്കുകയും ചെയ്തു. സുരക്ഷ ഉറപ്പാക്കാന്‍ ഔദ്യോഗിക ചാനലുകളിലൂടെ ബോധവല്‍ക്കരണ സന്ദേശങ്ങളും സജീവമാക്കിയിട്ടുണ്ട്. മക്ക മേഖലയിലെ സൗദി റെഡ് ക്രസന്റ് അതോറിറ്റിയും ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.
യാമ്പു ഗവര്‍ണറേറ്റിലും അസാധാരണമാംവിധം കനത്ത മഴ അനുഭവപ്പെടുകയും വന്‍ നാശനഷ്ടങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു. കഴിഞ്ഞ ദിവസം വൈകുന്നേരം തുടങ്ങി പുലര്‍ച്ചെ വരെ നീണ്ടുനിന്ന മഴയെ നേരിടാന്‍ വിവിധ അധികാരികള്‍ രംഗത്തിറങ്ങി. ഇടിമിന്നലോടുകൂടിയ മഴയില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിച്ചതായി ദേശീയ കാലാവസ്ഥാ കേന്ദ്രം രേഖപ്പെടുത്തി. യാമ്പു അല്‍-ബഹര്‍, യാമ്പു ഇന്‍ഡസ്ട്രിയല്‍ സിറ്റി, യാമ്പു അല്‍-നഖല്‍, സമീപ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ മഴ ബാധിച്ചു. ഇന്നും മഴ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കനത്ത കൊടുങ്കാറ്റില്‍ നിരവധി കടകളുടെ മുന്‍ഭാഗങ്ങള്‍ തകരുകയും ചില കെട്ടിടങ്ങളുടെ ഭിത്തികള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും വാഹനങ്ങള്‍ തകരുകയും ചെയ്തു. യാമ്പു അല്‍-നഖലില്‍ കുടുങ്ങിപ്പോയ നിരവധി പേരെ ഉടന്‍ രക്ഷപ്പെടുത്തി. യാമ്പു അല്‍-നഖലിനെയും അല്‍-വാസിതിനെയും ബന്ധിപ്പിക്കുന്ന റോഡിനും കേടുപാടുകള്‍ സംഭവിച്ചു.
റോഡുകള്‍ സുരക്ഷിതമാക്കുന്നതിനായി സിവില്‍ ഡിഫന്‍സ്, സുരക്ഷാ-ട്രാഫിക് പട്രോളിംഗ് ടീമുകള്‍ ഉള്‍പ്പെടെയുള്ളവര്‍ അടിയന്തര പദ്ധതികള്‍ നടപ്പിലാക്കി തുടങ്ങി. വാണിജ്യ കെട്ടിടങ്ങള്‍ക്ക് സംഭവിച്ച നാശനഷ്ടങ്ങള്‍ പരിഹരിക്കുകയും, യാമ്പു മുനിസിപ്പാലിറ്റി ടീമുകള്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് വെള്ളക്കെട്ടുകള്‍ നീക്കം ചെയ്യുകയും ചെയ്തു. മഴക്കെടുതിയില്‍ നാശനഷ്ടമുണ്ടായ കെട്ടിടങ്ങള്‍ കണക്കെടുക്കുന്നതിനായി ചുമതലപ്പെടുത്തിയ സമിതി യാന്‍ബുവില്‍ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
രാജ്യത്തെ മിക്ക പ്രദേശങ്ങളെയും ബാധിച്ച മഴയോട് ബന്ധപ്പെട്ട അധികാരികള്‍ വിജയകരമായി പ്രതികരിക്കുന്നതില്‍ ദേശീയ കാലാവസ്ഥാ കേന്ദ്രം നല്‍കിയ പ്രവചനങ്ങളും മുന്നറിയിപ്പുകളും നിര്‍ണായക പങ്ക് വഹിച്ചതായി സിഇഒ ഡോ. ഐമാന്‍ ഗുലാം പറഞ്ഞു. കൃത്യമായ വിവരങ്ങളും തുടര്‍ച്ചയായ അപ്‌ഡേറ്റുകളും വേഗത്തിലുള്ള തീരുമാനമെടുക്കുന്നതിനെ സഹായിച്ചു. കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഡാറ്റയോടുള്ള അധികാരികളുടെ വേഗത്തിലുള്ള പ്രതികരണം ഏകോപന നിലവാരം ഉയര്‍ത്താനും കാലാവസ്ഥാ മാറ്റങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യാനും സഹായിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മക്ക, മദീന, ഖസീം, ഹായില്‍, നോര്‍ത്തേണ്‍ ബോര്‍ഡേഴ്‌സ്, അല്‍-ജൗഫ്, കിഴക്കന്‍ പ്രവിശ്യ, റിയാദ്, തബൂക്ക്, അല്‍-ബാഹ എന്നിവിടങ്ങളിലും മഴ ലഭിച്ചു.
Related News