ഗസ്സ: ഇസ്രായേല്‍ ആക്രമണത്തില്‍ തരിപ്പണമായ ഗസ്സയില്‍ ഇപ്പോള്‍ ദുരന്തമുഖം തുറന്നിരിക്കുന്നത് പ്രകൃതിയാണ്. 'ബൈറോണ്‍' എന്ന അതിശൈത്യ കൊടുങ്കാറ്റാണ് യുദ്ധബാധിതരെ മരണത്തിലേക്ക് തള്ളിവിടുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊടുങ്കാറ്റില്‍ 12 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇസ്രായേലിന്റെ തുടര്‍ച്ചയായ വംശഹത്യാ ശ്രമങ്ങള്‍ക്കിടയില്‍ ദുരിതത്തിലായ ഗസ്സക്കാര്‍ക്ക് ഈ ശൈത്യകാലത്തെ നേരിടാനുള്ള ഒരു തയ്യാറെടുപ്പും നടത്താന്‍ സാധിച്ചിരുന്നില്ല. അതിന്റെ ഭീകരഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ശരീരത്തിന്റെ താപനില ക്രമാതീതമായി കുറഞ്ഞതിനെ തുടര്‍ന്ന് മൂന്ന് കുഞ്ഞുങ്ങളാണ് മരണത്തിന് കീഴടങ്ങിയത്.
കൊടുങ്കാറ്റിലും പേമാരിയിലും ഗസ്സ മുനമ്പിലെ വീടുകളും താല്‍ക്കാലിക ടെന്റുകളും മതിലുകളും തകര്‍ന്നു. പലായനം ചെയ്‌തെത്തിയവര്‍ താമസിച്ചിരുന്ന ഏകദേശം 27,000 ടെന്റുകള്‍ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോവുകയോ ഉപയോഗശൂന്യമാവുകയോ ചെയ്തു. ഗസ്സ സിറ്റിയിലെ അല്‍-കരാമ, ഷെയ്ഖ് റദ്വാന്‍ എന്നിവിടങ്ങളില്‍ മാത്രം 13 വീടുകള്‍ തകര്‍ന്നു. മുന്‍ ഷെല്ലാക്രമണങ്ങളില്‍ ദുര്‍ബലമായ പന്ത്രണ്ടോളം കെട്ടിടങ്ങള്‍ ഈ കാറ്റില്‍ നിലംപൊത്തി.
ദുരിതത്തിലായ ആളുകളുമായി ബന്ധപ്പെടാന്‍ സിവില്‍ ഡിഫന്‍സ് ഫോഴ്സ് തീവ്രമായി ശ്രമിക്കുന്നുണ്ട്. സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള 4,300 വിളികളാണ് മേഖലയില്‍ നിന്ന് ലഭിച്ചതെന്ന് ഗസ്സയിലെ മിനിസ്ട്രി ഓഫ് ഇന്റീരിയര്‍ ആന്‍ഡ് നാഷ്ണല്‍ സെക്യൂരിറ്റി അറിയിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പോലീസ് സഹായത്തോടെ ഡിഫന്‍സ് ഫോഴ്സ് തുടരുകയാണ്.
അതിശൈത്യത്തില്‍ ദുരിതത്തിലായ ജനങ്ങള്‍ക്ക് അത്യാവശ്യ സഹായം എത്തിക്കുന്നതില്‍ ഇസ്രായേലിന്റെ നിയന്ത്രണങ്ങള്‍ ഇപ്പോഴും വലിയ തടസ്സമുണ്ടാക്കുന്നുണ്ടെന്ന് മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു.
Related News