തൃശൂര്‍: സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന് തയ്യാറെടുക്കുമ്പോള്‍, ഇത്തവണ ഏറ്റവും കൂടുതല്‍ ദൂരം താണ്ടി, ഏറ്റവും ചെലവേറിയ വോട്ട് രേഖപ്പെടുത്തിയ പൗരനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ശ്രദ്ധ നേടുന്നത്. ലുലു ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ എം.എ. യൂസഫലിയാണ് തന്റെ സമ്മതിദാനാവകാശം രേഖപ്പെടുത്താനായി ഏകദേശം 3,000 കിലോമീറ്ററോളം യാത്ര ചെയ്ത് സ്വദേശമായ നാട്ടികയിലെത്തിയത്.
തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ ലുലുവിന്റെ പുതിയ ഭക്ഷ്യസംസ്‌കരണ ലോജിസ്റ്റിക്‌സ് കേന്ദ്രത്തിന്റെ ഉദ്ഘാടനം തായ്‌ലാന്റ് വാണിജ്യ മന്ത്രി നിര്‍വഹിച്ചതിന് തൊട്ടുപിന്നാലെയാണ് യൂസഫലി വോട്ട് ചെയ്യാനായി പറന്നത്. ബാങ്കോക്കില്‍ നിന്ന് ബിസിനസ് ജെറ്റില്‍ അദ്ദേഹം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ നെടുമ്പാശ്ശേരിയിലെത്തിയ അദ്ദേഹം, അവിടെ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം ഉച്ചയ്ക്ക് മൂന്ന് മണിയോടെ നാട്ടികയിലേക്ക് തിരിച്ചു. നാട്ടിക ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ ഒന്നാം ബൂത്തായ എം.എല്‍.പി. സ്‌കൂളില്‍ വൈകീട്ടോടെ യൂസഫലി എത്തി വോട്ട് രേഖപ്പെടുത്തി.
ഇവിടെ തന്റെ ബാല്യകാല സുഹൃത്തുക്കളെയും നാട്ടുകാരെയും കണ്ട അദ്ദേഹം സ്ഥാനാര്‍ത്ഥികളുമായി കുശലാന്വേഷണം നടത്തി. യുഡിഎഫ് സ്ഥാനാര്‍ഥി കെ.എ. ഷൗക്കത്തലി, ബി.ജെ.പി. സ്ഥാനാര്‍ഥി പി.വി. സെന്തില്‍ കുമാര്‍, എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ.പി. മുരളി എന്നിവര്‍ അദ്ദേഹത്തെ ബൂത്തിന് മുന്നില്‍ കാത്തുനിന്നിരുന്നു.
വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെ, തന്റെ യാത്രയുടെ പ്രാധാന്യം യൂസഫലി ഊന്നിപ്പറഞ്ഞു. 'ഒരു പൗരനെന്ന നിലയില്‍ തന്റെ കടമയും ബാധ്യതയുമാണ് വോട്ട് രേഖപ്പെടുത്തുക എന്നത്. ലോകത്തിലെ ഏറ്റവും വലുതും ശക്തിയുള്ളതുമായ ഭരണഘടനയാണ് ഇന്ത്യയുടേത്. ഞാന്‍ പഠിച്ച സ്‌കൂളില്‍ തന്നെയാണ് വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്,' അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയ്ക്ക് ആശംസകള്‍ നേര്‍ന്നാണ് എം.എ. യൂസഫലി ബൂത്തില്‍നിന്ന് മടങ്ങിയത്. അദ്ദേഹത്തിന്റെ ഈ 'ചെലവേറിയ' യാത്ര, സമ്മതിദാനാവകാശത്തിന്റെ പ്രാധാന്യം വീണ്ടും ഓര്‍മ്മിപ്പിക്കുന്നതായി.
Related News