ചെന്നൈ: തിരുത്തണിയില്‍ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ പിതാവിനെ വിഷപ്പാമ്പിനെക്കൊകൊണ്ടു കടിപ്പിച്ചു കൊന്ന കേസില്‍ രണ്ട് മക്കള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ പിടിയില്‍. സര്‍ക്കാര്‍ സ്‌കൂള്‍ ലാബ് അസിസ്റ്റന്റായിരുന്ന ഇ.പി.ഗണേശന്റെ (56) മരണമാണ് 2 മാസത്തിനു ശേഷം ആസൂത്രിത കൊലപാതകമാണെന്നു തെളിഞ്ഞത്. സംഭവത്തില്‍ മക്കളായ ജി.മോഹന്‍ രാജ്, ഹരിഹരന്‍ എന്നിവരെയും മൂന്നംഗ വാടകഗുണ്ടാ സംഘങ്ങളെയുമാണ് അറസ്റ്റ് ചെയ്തത്.
ഒക്ടോബര്‍ 22നാണു ഗണേശന്‍ പാമ്പുകടിയേറ്റു മരിച്ചത്. പിതാവിന്റെ മരണത്തിനു പിന്നാലെ മക്കള്‍ ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ അസാധാരണ വേഗത്തില്‍ നടപടികള്‍ ആരംഭിച്ചു. മൂന്നു കോടിയോളം രൂപയുടെ ഇന്‍ഷുറന്‍സാണ് ഗണേശന്റെ പേരിലുണ്ടായിരുന്നത്. ചെറിയ കുടുംബമായിട്ടും 13 ഇന്‍ഷുറന്‍സുകള്‍ കുടുംബാംഗങ്ങള്‍ക്കുണ്ടായിരുന്നു. ഗണേശനു മാത്രം 3 ഇന്‍ഷുറന്‍സാണുണ്ടായിരുന്നത്. കുടുംബാംഗങ്ങള്‍ ഉന്നയിച്ച അവകാശവാദങ്ങളില്‍ സംശയം തോന്നിയ ഇന്‍ഷുറന്‍സ് കമ്പനി പൊലീസിനു നല്‍കിയ പരാതിയില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു.
പിതാവിനെ കൊല്ലാന്‍ മക്കള്‍ ആദ്യം മൂര്‍ഖനെ കൊണ്ടുവന്നെങ്കിലും പരാജയപ്പെട്ടു. ഒടുവില്‍ ഒക്ടോബര്‍ 22ന് പുലര്‍ച്ചെ കഴുത്തില്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു മരണം ഉറപ്പാക്കി. തെളിവ് നശിപ്പിക്കാന്‍ പാമ്പിനെ അപ്പോള്‍ തന്നെ തല്ലിക്കൊല്ലുകയും ചെയ്തു. ഗണേശനെ ആശുപത്രിയിലെത്തിക്കുന്നതു മനഃപൂര്‍വം വൈകിച്ചതായും കണ്ടെത്തി. തുടര്‍ന്നാണു പാമ്പിനെ കൈമാറിയവരെ അറസ്റ്റ് ചെയ്തത്.
അമിതമായ സാമ്പത്തിക ലാഭത്തിനായി സ്വന്തം പിതാവിനെ ഇല്ലാതാക്കിയ ആസൂത്രിത കൊലപാതകമാണ് തിരുത്തണിയില്‍ പുറത്തുവന്നിരിക്കുന്നത്. ഒരു സാധാരണ കുടുംബമായിട്ടും 13 ഓളം ഇന്‍ഷുറന്‍സ് പോളിസികള്‍ ഇവര്‍ക്കുണ്ടായിരുന്നു എന്നത് ഗൂഢാലോചനയുടെ ആഴം വ്യക്തമാക്കുന്നു. പാമ്പുകടിയേറ്റ ഉടനെ തന്നെ തെളിവ് നശിപ്പിക്കാനായി പാമ്പിനെ കൊലപ്പെടുത്തിയതും, ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതും ക്രിമിനല്‍ ബുദ്ധിയോടെ നടപ്പിലാക്കിയതാണ്. ഇന്‍ഷുറന്‍സ് ക്ലെയിമുകളിലെ അസ്വാഭാവികത ശ്രദ്ധിച്ച കമ്പനിയുടെ കൃത്യമായ ഇടപെടലാണ് ഈ കൊടുംക്രൂരത പുറംലോകത്തെത്തിച്ചത്.
ഫോട്ടോ: അറസ്റ്റിലായ മക്കളും കൊല്ലപ്പെട്ട ഗണേശനും.
Related News