റിയാദ്: സൗദി അറേബ്യയില്‍ നിക്ഷേപകര്‍ക്ക് അനുവദിക്കുന്ന പ്രീമിയം ഇഖാമ (Investor Premium Residency) നിബന്ധനകളില്‍ നിര്‍ണ്ണായക മാറ്റം വരുത്തി സൗദി ഭരണകൂടം. നിക്ഷേപം നടത്താമെന്ന ഉറപ്പിന്മേല്‍ നേരത്തെ ലഭിച്ചിരുന്ന ഇളവുകള്‍ ഒഴിവാക്കി, നിക്ഷേപം പൂര്‍ണ്ണമായും എത്തിയെന്ന് ബോധ്യപ്പെടുത്തിയാല്‍ മാത്രമേ ഇനി ഇഖാമ അനുവദിക്കൂ.
നിക്ഷേപകര്‍ക്കുള്ള പ്രീമിയം ഇഖാമ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളിലാണ് പുതിയ മാറ്റം വന്നിരിക്കുന്നത്. 7 ദശലക്ഷം (7 Million) സൗദി റിയാല്‍ നിക്ഷേപം സൗദിയില്‍ ഉണ്ടായിരിക്കണമെന്നതാണ് പുതിയ നിബന്ധന. മുന്‍പ് നിക്ഷേപം നടത്താം എന്ന ഉറപ്പിന്മേല്‍ അപേക്ഷിക്കാമായിരുന്നുവെങ്കില്‍, ഇനി മുതല്‍ ഈ തുക സൗദിയില്‍ നിക്ഷേപിച്ചുവെന്ന് വ്യക്തമാക്കുന്ന ഔദ്യോഗിക ഓഡിറ്റ് റിപ്പോര്‍ട്ട് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. മൂലധനം പൂര്‍ണ്ണമായും രാജ്യത്തെത്തിയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടിലൂടെ ബോധ്യപ്പെടുത്തിയാല്‍ മാത്രമേ പ്രീമിയം റെസിഡന്‍സി സെന്റര്‍ അപേക്ഷ അംഗീകരിക്കുകയുള്ളൂ. മുന്‍പ് ഇഖാമ ലഭിച്ച് രണ്ട് വര്‍ഷത്തിനകം നിക്ഷേപം കാണിച്ചാല്‍ മതിയായിരുന്നു. ഈ ആനുകൂല്യമാണ് ഇപ്പോള്‍ നിര്‍ത്തലാക്കിയത്.
നിക്ഷേപകരുടെ മറവില്‍ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് സൗദി അധികൃതര്‍ ഈ നീക്കം നടത്തുന്നതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. യഥാര്‍ത്ഥ നിക്ഷേപകരെ മാത്രം പ്രോത്സാഹിപ്പിക്കുകയും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിലേക്ക് നേരിട്ട് പണം എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
നിക്ഷേപകര്‍ക്കുള്ള വിഭാഗത്തിലല്ലാതെ, നിലവിലുള്ള മറ്റ് പ്രീമിയം ഇഖാമകളുടെ നിബന്ധനകള്‍ മാറ്റമില്ലാതെ തുടരും. പ്രതിവര്‍ഷം 1 ലക്ഷം റിയാല്‍ ഫീസ് നല്‍കി പുതുക്കാവുന്നതും ഒറ്റത്തവണയായി 8 ലക്ഷം റിയാല്‍ നല്‍കി ആജീവനാന്തം സ്വന്തമാക്കാവുന്നതുമാണ് മറ്റു പ്രീമിയം ഇഖാമകള്‍. ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങിയ പ്രൊഫഷണലുകള്‍ക്കും , കല-കായിക മേഖലയിലുള്ളവര്‍ക്കും, സംരംഭകര്‍ക്കും നിശ്ചിത മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള പ്രീമിയം ഇഖാമകള്‍ തുടരും.
സൗദി പൗരന്മാര്‍ക്ക് ലഭിക്കുന്നതിന് സമാനമായ നിരവധി ആനുകൂല്യങ്ങള്‍ പ്രീമിയം ഇഖാമ ഉടമകള്‍ക്ക് ലഭിക്കും. സ്‌പോണ്‍സര്‍ (കഫീല്‍) ഇല്ലാതെ സൗദിയില്‍ താമസിക്കാം. സ്വന്തമായി വസ്തുവകകള്‍ വാങ്ങാം. ബിസിനസ് ലൈസന്‍സുകള്‍ സ്വന്തം പേരില്‍ എടുക്കാം. കുടുംബത്തോടൊപ്പം താമസിക്കാനും ആശ്രിത വിസയില്‍ ആളുകളെ കൊണ്ടുവരാനും അനുമതി. സൗദിയില്‍ നിന്ന് പുറത്തുപോകാനും തിരിച്ചുവരാനും (Exit & Entry) പ്രത്യേക അനുമതിയുടെ ആവശ്യമില്ല എന്നിവയാണ് നേട്ടങ്ങള്‍.
പ്രീമിയം ഇഖാമ നിബന്ധനയിലെ മാറ്റം പ്രവാസികളായ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഗുണപരവും എന്നാല്‍ വെല്ലുവിളികള്‍ നിറഞ്ഞതുമാണ്. മുന്‍പ് അപേക്ഷ നല്‍കിയ ശേഷം രണ്ട് വര്‍ഷത്തെ സാവകാശം നിക്ഷേപം നടത്താന്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ 7 മില്യണ്‍ റിയാല്‍ (ഏകദേശം 15 കോടിയിലധികം ഇന്ത്യന്‍ രൂപ) തുടക്കത്തില്‍ തന്നെ മുടക്കാന്‍ ശേഷിയുള്ളവര്‍ക്ക് മാത്രമേ ഈ ഇഖാമയ്ക്ക് അപേക്ഷിക്കാന്‍ സാധിക്കൂ. ഇത് ചെറിയ തോതിലുള്ള നിക്ഷേപകര്‍ക്ക് തുടക്കത്തില്‍ വലിയ സാമ്പത്തിക ഭാരമുണ്ടാക്കും.
ഓഡിറ്റ് റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കിയതോടെ, യഥാര്‍ത്ഥ നിക്ഷേപകര്‍ക്ക് മാത്രമായി ഈ മേഖല പരിമിതപ്പെടും. ഇത് വിപണിയിലെ ആരോഗ്യകരമായ മത്സരത്തിന് സഹായിക്കും. രേഖകള്‍ കൃത്യമായവര്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്ന് വേഗത്തില്‍ അംഗീകാരം ലഭിക്കാനും ഇത് കാരണമാകും.
നിക്ഷേപം നടത്തിയ ശേഷം മാത്രം ഇഖാമ ലഭിക്കുമെന്നതിനാല്‍, ബിസിനസ് പ്ലാനുകള്‍ കൂടുതല്‍ കൃത്യമായിരിക്കണം. പണം രാജ്യത്തേക്ക് എത്തിക്കഴിഞ്ഞാല്‍ അത് തിരികെ കൊണ്ടുപോകുന്നത് പ്രായോഗികമല്ലാത്തതിനാല്‍, ദീര്‍ഘകാലാടിസ്ഥാനത്തില്‍ സൗദിയില്‍ തന്നെ ബിസിനസ് ഉറപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാത്രമേ ഇത് പ്രയോജനപ്പെടൂ.
പ്രീമിയം ഇഖാമയുടെ മറവില്‍ സൗദിയില്‍ തങ്ങാന്‍ വേണ്ടി മാത്രം നിക്ഷേപ വാഗ്ദാനം നല്‍കുന്ന പ്രവണത കുറയും. വിസ കച്ചവടം അല്ലെങ്കില്‍ വ്യാജ നിക്ഷേപ വാഗ്ദാനങ്ങള്‍ നല്‍കുന്ന ഇടനിലക്കാരുടെ സ്വാധീനം ഇല്ലാതാകുന്നത് സാധാരണക്കാരായ പ്രവാസി ബിസിനസുകാര്‍ക്ക് ഗുണകരമാകും.
ഒരിക്കല്‍ നിക്ഷേപം നടത്തി ഇഖാമ സ്വന്തമാക്കിയാല്‍, സ്‌പോണ്‍സര്‍ഷിപ്പ് (കഫീല്‍) സംവിധാനത്തിന്റെ തടസ്സങ്ങളില്ലാതെ സ്വന്തം പേരില്‍ പൂര്‍ണ്ണ ബിസിനസ്സ് നിയന്ത്രണം ലഭിക്കുന്നത് നിക്ഷേപത്തിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കും. പ്രവാസികള്‍ക്ക് ഇത് വലിയൊരു ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്.
ഈ നിയമം വലിയ നിക്ഷേപകര്‍ക്ക് കൂടുതല്‍ വ്യക്തതയും നിയമപരമായ സുരക്ഷയും നല്‍കുന്നുണ്ടെങ്കിലും, സാമ്പത്തികമായി അത്ര കരുത്തരല്ലാത്ത പ്രവാസി സംരംഭകര്‍ക്ക് 7 മില്യണ്‍ റിയാല്‍ എന്ന കടമ്പ കടക്കുന്നത് അല്‍പം പ്രയാസകരമായേക്കാം.
Related News