ദോഹ: സോമാലിലാന്‍ഡിനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച ഇസ്രായേല്‍ നടപടിക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച് ഖത്തര്‍. സോമാലിയയുടെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും നേരെയുള്ള നഗ്‌നമായ കടന്നുകയറ്റമാണിതെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. വിഷയത്തില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി സോമാലി പ്രസിഡന്റിനെ നേരിട്ട് വിളിച്ച് പിന്തുണ അറിയിച്ചു.
ഇസ്രായേലും സോമാലിലാന്‍ഡും തമ്മിലുള്ള സംയുക്ത പ്രഖ്യാപനം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഖത്തര്‍ ചൂണ്ടിക്കാട്ടി. സോമാലി റിപ്പബ്ലിക്കിന്റെ ഐക്യത്തെ ദുര്‍ബലപ്പെടുത്തുന്ന ഇത്തരം നീക്കങ്ങള്‍ ആഫ്രിക്കന്‍ മേഖലയില്‍ കൂടുതല്‍ അസ്ഥിരതയുണ്ടാക്കുമെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. സോമാലി ജനതയുടെ സുരക്ഷയും താല്‍പ്പര്യവും സംരക്ഷിക്കാന്‍ ഖത്തര്‍ പ്രതിജ്ഞാബദ്ധമാണെന്നും അധികൃതര്‍ അറിയിച്ചു.
നിലവിലെ സാഹചര്യത്തില്‍ ഇസ്രായേല്‍ ചെയ്യേണ്ടത് സോമാലിലാന്‍ഡിന് അംഗീകാരം നല്‍കുകയല്ല, മറിച്ച് സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുകയാണെന്ന് ഖത്തര്‍ ഓര്‍മ്മിപ്പിച്ചു. അന്താരാഷ്ട്ര സമൂഹം അംഗീകരിച്ച ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ ഇസ്രായേല്‍ വകവെച്ചു നല്‍കണം.
ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാന്‍ അടിയന്തരവും സുസ്ഥിരവുമായ നടപടികള്‍ സ്വീകരിക്കണം. മേഖലയില്‍ സംഘര്‍ഷം വര്‍ദ്ധിപ്പിക്കുന്ന പ്രകോപനപരമായ നിലപാടുകളില്‍ നിന്ന് ഇസ്രായേല്‍ പിന്തിരിയണം.
സോമാലി പ്രസിഡന്റ് ഹസന്‍ ശൈഖ് മഹ്‌മൂദുമായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ഫോണില്‍ സംസാരിച്ചു. സോമാലിയുടെ നിലപാടുകള്‍ക്ക് ഖത്തറിന്റെ പൂര്‍ണ്ണ പിന്തുണ അദ്ദേഹം ഉറപ്പുനല്‍കി. 1991-ല്‍ സോമാലിയില്‍ നിന്ന് ഏകപക്ഷീയമായി പിരിഞ്ഞ സൊമാലിലാന്‍ഡിനെ അംഗീകരിക്കുന്ന ആദ്യ രാജ്യമാണ് ഇസ്രായേല്‍. ഈ നടപടി ആഫ്രിക്കന്‍ കൊമ്പിലെ (Horn of Africa) രാഷ്ട്രീയ സാഹചര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Related News