റിയാദ്: ആധുനിക സൗദി അറേബ്യയുടെ ജനനം മുതല്‍ ഇന്നുവരെയുള്ള ഓരോ ചരിത്രമുഹൂര്‍ത്തങ്ങള്‍ക്കും സാക്ഷിയായ, സൗദിയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന് അറിയപ്പെടുന്ന നാസര്‍ ബിന്‍ റദാന്‍ ആലുറാശിദ് അല്‍വാദഇ (142) അന്തരിച്ചു. ജീവിതത്തിന്റെ ഒന്നര നൂറ്റാണ്ടോളം ദീര്‍ഘിച്ച ഈ അത്ഭുത യാത്ര റിയാദിലാണ് അവസാനിച്ചത്.
അല്‍വാദഇയുടെ ജീവിതത്തിലെ ഏറ്റവും കൗതുകകരമായ അധ്യായം അദ്ദേഹത്തിന്റെ വൈകിയ വേളയിലുള്ള വിവാഹമാണ്. തന്റെ 110-ാം വയസ്സില്‍ മൂന്നാം വിവാഹം കഴിച്ച അദ്ദേഹം ലോകത്തെ തന്നെ അത്ഭുതപ്പെടുത്തി. വെറുമൊരു വിവാഹത്തില്‍ ഒതുങ്ങിയില്ല ആ വിശേഷം; ഈ ബന്ധത്തില്‍ അദ്ദേഹത്തിന് ഒരു പെണ്‍കുഞ്ഞ് പിറക്കുകയും ചെയ്തു. വാര്‍ധക്യത്തിലും തളരാത്ത അദ്ദേഹത്തിന്റെ പ്രസരിപ്പിന്റെയും ആത്മവിശ്വാസത്തിന്റെയും തെളിവായിരുന്നു ഈ നിമിഷം.
ഹിജ്റ 1305-ല്‍ ദക്ഷിണ സൗദിയിലെ അസീര്‍ പ്രവിശ്യയില്‍ ജനിച്ച അല്‍വാദഇ, സൗദി അറേബ്യയുടെ സ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവ് രാജ്യം ഏകീകരിക്കുന്നത് നേരില്‍ കണ്ട വ്യക്തിയാണ്. അബ്ദുല്‍ അസീസ് രാജാവ് മുതല്‍ നിലവിലെ ഭരണാധികാരി സല്‍മാന്‍ രാജാവ് വരെയുള്ള എല്ലാ കാലഘട്ടങ്ങളിലൂടെയും അദ്ദേഹം കടന്നുപോയി.
ഭരണാധികാരികളെ നേരില്‍ കാണാന്‍ താല്പര്യം കാണിച്ചിരുന്ന അദ്ദേഹത്തിന് അബ്ദുല്‍ അസീസ് രാജാവ് ഉപഹാരങ്ങള്‍ നല്‍കിയിരുന്നു. ഏറ്റവും ഒടുവില്‍ അന്തരിച്ച അബ്ദുള്ള രാജാവ് ഒരു ലക്ഷം റിയാലാണ് അദ്ദേഹത്തിന് സമ്മാനമായി നല്‍കിയത്. ജീവിതകാലത്തിനിടയില്‍ 40 തവണ അദ്ദേഹം വിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ചു.
മൂന്ന് ആണ്‍മക്കളും പത്ത് പെണ്‍മക്കളും ഉള്‍പ്പെടെ മക്കളും പേരമക്കളുമായി 134 അംഗങ്ങളടങ്ങുന്ന വലിയൊരു കുടുംബത്തിന്റെ നാഥനായിരുന്നു അദ്ദേഹം.
പിതാവ് മരിക്കും മുന്‍പേ ജനിച്ച നാസര്‍ അല്‍വാദഇ, ചെറുപ്പത്തില്‍ ജീവിതമാര്‍ഗ്ഗം തേടി യെമനിലും സൗദിയുടെ വിവിധ ഭാഗങ്ങളിലും അലഞ്ഞുതിരിഞ്ഞ കഠിനാധ്വാനിയായ ഒരു മനുഷ്യനായിരുന്നു. ഒരു രാജ്യത്തിന്റെ വളര്‍ച്ച മുഴുവന്‍ കണ്ണുകളില്‍ ആവാഹിച്ചാണ് ആ 142 വയസ്സുകാരന്‍ വിടവാങ്ങിയത്.
Related News