റിയാദ്: ഇറാനെച്ചൊല്ലിയുള്ള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍, പശ്ചിമേഷ്യയില്‍ സമാധാനവും സുസ്ഥിരതയുമാണ് അനിവാര്യമെന്ന് സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍-ജുബൈര്‍. റിയാദില്‍ നടന്ന ഒരു വ്യവസായ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലയിലെ വിഭവങ്ങള്‍ ജനങ്ങളുടെ മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കുന്നതിനായി വിനിയോഗിക്കണമെങ്കില്‍ സമാധാനപരമായ അന്തരീക്ഷം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇറാന്‍ ഭരണകൂടത്തിന്റെ ഭാവി സംബന്ധിച്ച ചോദ്യങ്ങള്‍ക്ക്, മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് സൗദി അറേബ്യയുടെ നയമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 'ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഇറാന്റെ ജനങ്ങളാണ്. മറ്റൊരു രാജ്യം എങ്ങനെ ഭരിക്കപ്പെടണം എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല'. ഇറാനിലെ സംഭവവികാസങ്ങള്‍ ലോകം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും നാശനഷ്ടങ്ങള്‍ കുറഞ്ഞ രീതിയില്‍ പ്രശ്‌നപരിഹാരം ഉണ്ടാകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുദ്ധമല്ല, മറിച്ച് ചര്‍ച്ചകളാണ് പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗ്ഗമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. അമേരിക്കന്‍ സൈനിക നടപടിയെക്കുറിച്ചുള്ള മുന്നറിയിപ്പുകളെ സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കവേ, സമാധാനപരമായ മാര്‍ഗ്ഗങ്ങളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കണമെന്നതാണ് രാജ്യത്തിന്റെ എക്കാലത്തെയും നിലപാടെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി സിറിയ, ലെബനന്‍, ഗസ്സ, സുഡാന്‍, യമന്‍ തുടങ്ങിയ മേഖലകളില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ വലിയ മാനുഷിക-വികസന ആഘാതങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇത്തരം തര്‍ക്കങ്ങള്‍ ലഘൂകരിക്കാന്‍ സാധ്യമായ ഇടങ്ങളിലെല്ലാം സൗദി അറേബ്യ മധ്യസ്ഥത വഹിക്കുന്നുണ്ട്. ഗസ്സയിലെ പ്രശ്‌നപരിഹാരത്തിനായി അന്താരാഷ്ട്ര സമൂഹത്തോടൊപ്പം സൗദി സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. സുഡാന്‍, സൊമാലിയ, യമന്‍ എന്നിവിടങ്ങളിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ രാജ്യം മുന്‍കൈ എടുത്തതായിും അദ്ദേഹം സൂചിപ്പിച്ചു.
അസ്ഥിരത വികസനത്തിന് തടസ്സമാണെന്നും ചര്‍ച്ചാ മേശകളില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കണമെന്നും പറഞ്ഞ അദ്ദേഹം, മേഖലയിലുടനീളം ശാന്തിയും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുക എന്നതാണ് സൗദി അറേബ്യയുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
Related News