l o a d i n g

ഗൾഫ്

ജിദ്ദ മെട്രോ പദ്ധതിക്ക് പുനര്‍ജീവന്‍: ബ്ലൂ ലൈന്‍ രൂപകല്‍പ്പനയ്ക്കുള്ള ടെന്‍ഡര്‍ ക്ഷണിച്ചു, 15 സ്റ്റേഷനുകള്‍, ആയിരക്കണക്കിനു തൊഴിലവസരങ്ങള്‍

Thumbnail
Publisher By     പി.എം. മായിന്‍കുട്ടി
January 17, 2026

ജിദ്ദ: ദശകങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് സൗദി അറേബ്യയിലെ രണ്ടാമത്തെ വലിയ നഗരമായ ജിദ്ദയിലെ മെട്രോ പദ്ധതി പുനരുജ്ജീവിപ്പിക്കുന്നു. പദ്ധതിയുടെ ആദ്യഘട്ടമായ 'ബ്ലൂ ലൈനിന്റെ' പ്രാഥമിക രൂപകല്‍പ്പനയ്ക്കുള്ള ടെന്‍ഡര്‍ ജിദ്ദ ഡെവലപ്മെന്റ് അതോറിറ്റി പുറപ്പെടുവിച്ചു. വിഷന്‍ 2030-ന്റെ ഭാഗമായി ജിദ്ദയെ ഒരു ആഗോള ടൂറിസ്റ്റ്-ബിസിനസ് ഹബ്ബാക്കി മാറ്റുന്നതിലെ നിര്‍ണ്ണായക ചുവടുവെപ്പാണിത്.

ഏകദേശം 35 കിലോമീറ്റര്‍ നീളത്തില്‍ വിഭാവനം ചെയ്തിരിക്കുന്ന ബ്ലൂ ലൈന്‍, കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തെയും ഹറമൈന്‍ ഹൈ സ്പീഡ് റെയില്‍വേ സ്റ്റേഷനെയും തമ്മില്‍ നേരിട്ട് ബന്ധിപ്പിക്കും. 15 അത്യാധുനിക സ്റ്റേഷനുകളാണ് ഈ പാതയിലുള്ളത്. വിമാനമിറങ്ങുന്ന യാത്രക്കാര്‍ക്കും തീര്‍ത്ഥാടകര്‍ക്കും ട്രാഫിക് തടസ്സങ്ങളില്ലാതെ നഗരഹൃദയത്തിലേക്കും മക്ക, മദീന ട്രെയിനുകളിലേക്കും എത്താന്‍ ഇതിലൂടെ സാധിക്കും.

2010-ന്റെ തുടക്കത്തിലാണ് ജിദ്ദ മെട്രോ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്. 2013-14 കാലയളവില്‍ ഇത് വിപുലമായ പൊതുഗതാഗത പദ്ധതിയുടെ ഭാഗമാക്കി മാറ്റി. 2014-ല്‍ ഫ്രഞ്ച് കമ്പനിയായ സിസ്ട്രയെ എഞ്ചിനീയറിംഗ് ജോലികള്‍ക്കായും, യുഎസ് കമ്പനിയായ എക്കോമിനെ കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ക്കായും നിയോഗിച്ചിരുന്നു. 2015-ല്‍ ബ്രിട്ടീഷ് ആര്‍ക്കിടെക്ചറല്‍ സ്ഥാപനമായ ഫോസ്റ്റര്‍ + പാര്‍ട്നേഴ്സിനെ സ്റ്റേഷന്‍ രൂപകല്‍പ്പനയ്ക്കായി തിരഞ്ഞെടുത്തു. എന്നാല്‍ ആഗോളതലത്തില്‍ എണ്ണവില കുറഞ്ഞതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക ക്രമീകരണങ്ങളുടെ ഭാഗമായി പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു.

സൗദിയുടെ നിലവിലെ സാമ്പത്തിക രംഗത്തെ വളര്‍ച്ച കണക്കിലെടുത്തും രാജ്യം കൈവരിച്ചുകൊണ്ടിരിക്കുന്ന പുരോഗതി വിലയിരുത്തിയുമാണ് ജിദ്ദ മെട്രോ പുനരുജ്ജീവിപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ജിദ്ദയിലെ ഗതാഗതക്കുരുക്ക് 30 ശതമാനത്തോളം കുറയ്ക്കാന്‍ ലക്ഷ്യമിടുന്ന ഈ പദ്ധതിക്ക് വന്‍കിട ആഗോള കമ്പനികളുടെ നിരയാണ് നിലവില്‍ ടെന്‍ഡറിനായി കാത്തിരിക്കുന്നത്. കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ക്ക് പ്രൊപ്പോസലുകള്‍ സമര്‍പ്പിക്കാന്‍ മാര്‍ച്ച് വരെ സമയം അനുവദിച്ചിട്ടുണ്ട്.

ബ്ലൂ ലൈനിനു പുറമെ മറ്റു മൂന്നു ലൈനുകള്‍ കൂടി ജിദ്ദ മെട്രോ ശൃംഖല ലക്ഷ്യമിടുന്നു. മറ്റു പാതകളായ ഓറഞ്ച് ലൈന്‍ മദീന റോഡ് - പഴയ മക്ക റോഡുമായി ബന്ധിപ്പിച്ചും, ഗ്രീന്‍ ലൈന്‍ നഗരമധ്യത്തിലൂടെയും റെഡ് ലൈന്‍ കിംഗ് അബ്ദുള്ള സ്റ്റേഡിയത്തെ പഴയ മക്ക സ്ട്രീറ്റുമായി ബന്ധിപ്പിച്ചുമായിരിക്കും. ആകെ 161 കിലോമീറ്റര്‍ നീളത്തില്‍ 81 സ്റ്റേഷനുകളും 197 ട്രെയിനുകളും ഉള്‍പ്പെടുന്നതാണ് ഈ ബൃഹത്തായ പദ്ധതി. നഗരത്തിലെ ബസ് സര്‍വീസുകളുമായി സംയോജിപ്പിച്ചാകും മെട്രോ പ്രവര്‍ത്തിക്കുക.

ജിദ്ദയിലെ പഴയ നഗരമായ 'അല്‍ ബലദിലെ' ചരിത്രപ്രധാനമായ വാസ്തുവിദ്യയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സ്റ്റേഷനുകള്‍ രൂപകല്‍പ്പന ചെയ്യുക. ജിദ്ദയിലെ കഠിനമായ ചൂടില്‍ നിന്ന് യാത്രക്കാര്‍ക്ക് സംരക്ഷണം നല്‍കുന്നതിനായി 'പാസീവ് സോളിര്‍ ഡിസൈന്‍' ആകും ഉപയോഗിക്കുക. സ്റ്റേഷനുകള്‍ക്കുള്ളില്‍ സ്വാഭാവികമായി തണുപ്പ് നിലനിര്‍ത്താന്‍ പ്രത്യേക തരം മേല്‍ക്കൂരകളും വെന്റിലേഷന്‍ സംവിധാനങ്ങളും ഉണ്ടാകും. എല്ലാ സ്റ്റേഷനുകള്‍ക്കും ഒരേ ഡിസൈന്‍ ഭാഷയായിരിക്കും. ഇത് യാത്രക്കാര്‍ക്ക് മെട്രോ ശൃംഖല തിരിച്ചറിയാന്‍ എളുപ്പമാക്കും.

ടിക്കറ്റിംഗിനും യാത്ര വിവരങ്ങള്‍ക്കും പൂര്‍ണ്ണമായും ഡിജിറ്റല്‍ സംവിധാനമായിരിക്കും. മൊബൈല്‍ ആപ്പുകള്‍ വഴി യാത്ര മുന്‍കൂട്ടി പ്ലാന്‍ ചെയ്യാം. മെട്രോ സ്റ്റേഷനുകളില്‍ നിന്ന് ഇറങ്ങിയാലുടന്‍ ജിദ്ദ സിറ്റി ബസുകളിലേക്കോ ടാക്‌സി സര്‍വീസുകളിലേക്കോ മാറാന്‍ കഴിയുന്ന തരത്തിലാണ് സ്റ്റേഷനുകള്‍ വിഭാവനം ചെയ്യുക. പ്രധാന സ്റ്റേഷനുകള്‍ക്കുള്ളില്‍ ഷോപ്പിംഗ് മാളുകള്‍, കഫേകള്‍, ബിസിനസ് സെന്ററുകള്‍ എന്നിവയും ഉള്‍പ്പെടും.

നിലവില്‍ ടെന്‍ഡര്‍ വിളിച്ച ബ്ലൂ ലൈന്‍ ആണ് പദ്ധതിയുടെ ഏറ്റവും തന്ത്രപ്രധാനമായ ഭാഗം. പുതിയ ടെന്‍ഡര്‍ വഴി ഡിസൈന്‍ കണ്‍സള്‍ട്ടന്റിനെ തിരഞ്ഞെടുക്കും. ഇത് പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ സിവില്‍ നിര്‍മ്മാണത്തിനായുള്ള വന്‍കിട കരാറുകള്‍ വിളിക്കും. വിമാനത്താവളത്തില്‍ നിന്ന് നഗരത്തിലേക്ക് കാര്‍ ഉപയോഗിക്കാതെ എത്താം എന്നതാണ് ബ്ലൂ ലൈനിന്റെ സവിശേഷത. കൂടാതെ വിനോദ സഞ്ചാര മേഖലക്കു കരുത്തു പകര്‍ന്ന് വിദേശ ടൂറിസ്റ്റുകള്‍ക്ക് ഹറമൈന്‍ ട്രെയിനില്‍ നിന്ന് ഇറങ്ങി നേരിട്ട് നഗരത്തിലെ പ്രധാന ഹോട്ടലുകളിലേക്കും ഷോപ്പിംഗ് ഏരിയകളിലേക്കും എത്താന്‍ ബ്ലൂ ലൈന്‍ സഹായിക്കും.

മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന ഹറമൈന്‍ ഹൈ സ്പീഡ് ട്രെയിനുമായി മെട്രോ ബന്ധിപ്പിക്കുന്നത് വഴി മക്ക, മദീന, കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റി എന്നിവിടങ്ങളിലേക്കുള്ള യാത്ര സുഗമമാകും. തീര്‍ത്ഥാടകര്‍ക്ക് ലഗേജുകളുമായി എളുപ്പത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന മള്‍ട്ടി-മോഡല്‍ ഹബ്ബുകളായിരിക്കും മെട്രോ സ്റ്റേഷനുകള്‍.

ഈ ബൃഹത്തായ പദ്ധതി നടപ്പിലാക്കുമ്പോള്‍ നേരിട്ടും അല്ലാതെയും ആയിരക്കണക്കിന് തൊഴിലവസരങ്ങളാണ് സൗദി അറേബ്യയില്‍ സൃഷ്ടിക്കപ്പെടുക. കൃത്യമായ ഔദ്യോഗിക കണക്ക് നിലവില്‍ ലഭ്യമല്ലെങ്കിലും, സമാനമായ റിയാദ് മെട്രോ പദ്ധതിയുടെയും സൗദി വിഷന്‍ 2030-ന്റെയും പശ്ചാത്തലത്തില്‍ വ്യത്യസ്ത മേഖലകളില്‍ വലിയ തോതില്‍ തൊഴിവസരങ്ങള്‍ പ്രതീക്ഷിക്കാം.

പദ്ധതിയുടെ നിര്‍മ്മാണ ഘട്ടത്തില്‍ മാത്രം 20,000 മുതല്‍ 40,000 വരെ തൊഴിലാളികളും സാങ്കേതിക വിദഗ്ധരും ആവശ്യമായി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ടണലുകള്‍, പാലങ്ങള്‍, സ്റ്റേഷനുകള്‍ എന്നിവയുടെ നിര്‍മ്മാണത്തിന് സിവില്‍ എഞ്ചിനീയര്‍മാരെയും കണ്‍സ്ട്രക്ഷന്‍, പ്ലംബിംഗ്, ഇലക്ട്രിക്കല്‍ ജോലികള്‍ക്കായി ആയിരക്കണക്കിനു വിദഗ്ധ തൊഴിലാളികളെയും സ്റ്റേഷനുകളുടെയും പരിസരങ്ങളുടെയും രൂപകല്‍പ്പനയ്ക്ക് ആര്‍ക്കിടെക്റ്റുകളെയും ട്രെയിന്‍ ഓപ്പറേഷന്‍സ്, സിഗ്‌നലിംഗ്, ടെലികമ്മ്യൂണിക്കേഷന്‍ സിസ്റ്റംസ്, ട്രെയിനുകളുടെയും സ്റ്റേഷനുകളിലെ എസ്‌കലേറ്ററുകള്‍, എയര്‍ കണ്ടീഷനിംഗ് തുടങ്ങിയവയുടെയും അറ്റകുറ്റപ്പണികള്‍ക്ക് മെക്കാനിക്കല്‍ എന്‍ജിനീയര്‍മാരെയും സ്മാര്‍ട്ട് ടിക്കറ്റിംഗ്, ആപ്പ് വികസനം, ഓട്ടോമേറ്റഡ് സിസ്റ്റംസ് എന്നിവ കൈകാര്യം ചെയ്യാന്‍ ഐടി വിദഗ്ധരെയും ആവശ്യമായി വരും. ഇതിനു പുറമെ മെട്രോ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞാല്‍ സ്ഥിരമായ തൊഴിലവസരങ്ങള്‍ വേറെയുമുണ്ടാകും.

ട്രെയിന്‍ ഡ്രൈവര്‍മാര്‍ കണ്‍ട്രോളര്‍മാര്‍, സെക്യൂരിറ്റി, കസ്റ്റമര്‍ സര്‍വീസ്, ടിക്കറ്റിംഗ് കൗണ്ടര്‍ ജീവനക്കാര്‍, സ്റ്റേഷനുകളുടെയും ട്രെയിനുകളുടെയും പരിപാലനത്തിന് ശുചീകരണ തൊഴിലാളികള്‍ മെട്രോ സ്റ്റേഷനുകള്‍ക്കുള്ളില്‍ വരുന്ന ഷോപ്പിംഗ് മാളുകള്‍, കഫേകള്‍ എന്നിവിടങ്ങളിലും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.

സൗദി അറേബ്യയുടെ നിയമമനുസരിച്ച് ഇത്തരം പദ്ധതികളില്‍ ഭൂരിഭാഗം തസ്തികകളും സ്വദേശികള്‍ക്കായി മാറ്റിവെക്കുമെങ്കിലലും, വിദേശികള്‍ക്കും പ്രവാസികള്‍ക്കും പ്രത്യേകിച്ച് എഞ്ചിനീയറിംഗ്, സ്‌പെഷ്യലൈസ്ഡ് ടെക്‌നിക്കല്‍ മേഖലകളില്‍ വലിയ അവസരങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ജിദ്ദയുടെ സാമ്പത്തിക രംഗത്ത് വന്‍ ചലനമുണ്ടാക്കുന്ന ഈ പദ്ധതി അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സൗദിയിലെ ഏറ്റവും വലിയ തൊഴില്‍ദാതാവായി മാറും.

Latest News

ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
May 30, 2026
 ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
May 30, 2026
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
May 30, 2026
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
May 30, 2026
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
May 30, 2026
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
May 30, 2026
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
April 11, 2026
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
April 11, 2026
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
April 11, 2026
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍  ജിദ്ദ യാത്രയയപ്പ് നല്‍കി
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ജിദ്ദ യാത്രയയപ്പ് നല്‍കി
April 11, 2026