റിയാദ്: താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിന് ഒരാഴ്ചക്കിടെ 18,054 പേരെ സൗദി അധികൃതര്‍ അറസ്റ്റ് ചെയ്തതായി സൗദി പ്രസ് ഏജന്‍സി (ടജഅ) ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ട് പ്രകാരം, താമസ നിയമലംഘനങ്ങള്‍ക്കായി 11,343 പേരും, നിയമവിരുദ്ധ അതിര്‍ത്തി കടന്നുകയറ്റ ശ്രമങ്ങളുമായി ബന്ധപ്പെട്ട് 3,858 പേരും, തൊഴില്‍ നിയമലംഘനങ്ങള്‍ക്കായി 2,853 പേരുമാണ് പിടിയിലായത്.
രാജ്യത്തിലേക്ക് നിയമവിരുദ്ധമായി പ്രവേശിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പിടിയിലായ 1,491 പേരില്‍ 59 ശതമാനം എത്യോപ്യന്‍ പൗരന്മാരും, 40 ശതമാനം യമന്‍ പൗരന്മാരും, ശേഷിക്കുന്ന 1 ശതമാനം മറ്റ് രാജ്യക്കാരുമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അടുത്തിടെ 18 പേര്‍ അയല്‍രാജ്യങ്ങളിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ചതിന് പിടിയിലായതായും, നിയമലംഘകര്‍ക്ക് ഗതാഗതവും താമസ സൗകര്യവും ഒരുക്കിയെന്ന കുറ്റത്തിന് 23 പേരെ കൂടി അറസ്റ്റ് ചെയ്തതായും SPA അറിയിച്ചു.
രാജ്യത്തിലേക്ക് നിയമവിരുദ്ധ പ്രവേശനത്തിന് സഹായിക്കുന്നവര്‍, ഗതാഗതവും താമസവും ഉള്‍പ്പെടെ ഏത് വിധത്തിലുള്ള സഹായവും നല്‍കിയാല്‍, പരമാവധി 15 വര്‍ഷം വരെ തടവ്, 10 ലക്ഷം സൗദി റിയാല്‍ വരെ പിഴ, കൂടാതെ വാഹനങ്ങളും സ്വത്തുക്കളും പിടിച്ചെടുക്കല്‍ എന്നിവയ്ക്ക് വിധേയരാകുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
സംശയാസ്പദമായ നിയമലംഘനങ്ങള്‍ മക്ക, റിയാദ് മേഖലകളില്‍ 911 എന്ന ടോള്‍ഫ്രീ നമ്പറിലും, രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളില്‍ 999 അല്ലെങ്കില്‍ 996 നമ്പറുകളിലും അറിയിക്കാമെന്നും മന്ത്രാലയം അറിയിച്ചു.
Related News