വാഷിംഗ്ടണ്‍- ഇറാനെതിരായ സൈനിക ആക്രമണം പശ്ചിമേഷ്യയില്‍ മറ്റൊരു ദീര്‍ഘകാല യുദ്ധത്തിലേക്ക് നയിക്കുമെന്ന് ഉപദേശകര്‍ മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ തീരുമാനത്തില്‍ നിന്ന് പിന്‍മാറിയതെന്ന് റിപ്പോര്‍ട്ട്. ഇറാന്‍ ഭരണകൂടത്തിന് കടുത്ത മുന്നറിയിപ്പ് നല്‍കുകയും സൈനിക നടപടിക്ക് തയ്യാറെടുക്കുകയും ചെയ്ത ശേഷമായിരുന്നു ട്രംപിന്റെ ഈ പിന്‍മാറ്റം.
ഈ ആഴ്ചയുടെ തുടക്കത്തില്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ താന്‍ പൂര്‍ണ്ണ സജ്ജനാണെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇറാനിലെ പ്രതിഷേധക്കാരോട് 'സഹായം ഉടന്‍ എത്തും' എന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.
ബുധനാഴ്ച ഇറാന്‍ തങ്ങളുടെ വ്യോമപാത അടച്ചതോടെ അമേരിക്കന്‍ ആക്രമണം ഉടന്‍ ഉണ്ടാകുമെന്ന് പലരും കരുതി. ആക്രമണം നടത്താന്‍ പ്രതിരോധ ഉദ്യോഗസ്ഥര്‍ തയാറെടുത്തിരുന്നെങ്കിലും, ഉപദേശകരുടെ ഇടപെടല്‍ മൂലം ട്രംപ് അത് വേണ്ടെന്ന് വെക്കുകയായിരുന്നു.
ഇറാനില്‍ നടപ്പാക്കാന്‍ നിശ്ചയിച്ചിരുന്ന 800-ഓളം വധശിക്ഷകള്‍ ഭരണകൂടം റദ്ദാക്കിയതാണ് തന്നെ പിന്തിരിപ്പിച്ചതെന്ന് ട്രംപ് പിന്നീട് പറഞ്ഞു. 'ആരും എന്നെ നിര്‍ബന്ധിച്ചതല്ല, ഞാന്‍ സ്വയം തീരുമാനമെടുത്തതാണ്,' എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ അതല്ല സത്യം. കേവലം വ്യോമാക്രമണങ്ങള്‍ കൊണ്ട് ഇറാനിലെ ഭരണകൂടത്തെ താഴെയിറക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയമുണ്ടായിരുന്നു. ഖത്തര്‍, സൗദി അറേബ്യ, യുനൈറ്റഡ് അറബ് എമിറേറ്റ്സ് തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്റെ പ്രത്യാക്രമണം ഉണ്ടാകുമെന്ന് സഖ്യകക്ഷികള്‍ ഭയപ്പെട്ടതും ട്രംപിനെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിച്ചു.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ആക്രമണത്തിനെതിരെ ഉപദേശം നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇറാനിലെ ജനകീയ പ്രക്ഷോഭത്തെ സഹായിക്കാന്‍ വൈകിപ്പോയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അമേരിക്കയുടെ സഹായം ലഭിക്കാത്തത് ഇറാനിലെ പ്രതിഷേധക്കാരെ നിരാശരാക്കിയിട്ടുണ്ട്. ഇത് അമേരിക്കയുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഇറാനില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ ഇതുവരെ ഏകദേശം 3,090 പേര്‍ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 1979-ലെ വിപ്ലവത്തിന് ശേഷം ഇറാന്‍ നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര വെല്ലുവിളിയാണിത്. ഇറാനിലെ മുന്‍ രാജാവിന്റെ മകന്‍ റെസ പഹ്ലവി അമേരിക്കന്‍ ഇടപെടലിനായി സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെങ്കിലും, ഇറാനില്‍ അദ്ദേഹത്തിന് എത്രത്തോളം സ്വാധീനമുണ്ടെന്ന കാര്യത്തിലും ട്രംപിന് സംശയമുണ്ട്.
Related News