ആലപ്പുഴ: കേരളത്തിലെ സാമുദായിക ഐക്യത്തില്‍ വിള്ളലുണ്ടാക്കിയത് മുസ്ലിം ലീഗാണെന്ന ഗുരുതര ആരോപണവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്‍.എസ്.എസിനെയും എസ്.എന്‍.ഡി.പിയെയും തമ്മിലകറ്റാന്‍ ലീഗ് ആസൂത്രിത നീക്കം നടത്തിയെന്നും, പുതിയ കാലഘട്ടത്തില്‍ 'നായാടി മുതല്‍ നസ്രാണി വരെ' ഒന്നിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും ഒന്നിക്കുന്നത് തങ്ങളുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് കരുതി ലീഗ് നേതൃത്വം ഇടപെട്ട് ഇരുവിഭാഗങ്ങളെയും തമ്മിലടിപ്പിച്ചു. ഭരണ പങ്കാളിത്തം ഉണ്ടായിരുന്ന സമയത്ത് ഭൂരിപക്ഷ സമുദായങ്ങളെ ലീഗ് അവഗണിച്ചുവെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
മുമ്പ് ഉയര്‍ത്തിയ 'നായാടി മുതല്‍ നമ്പൂതിരി വരെ' എന്ന മുദ്രാവാക്യം വെള്ളാപ്പള്ളി പരിഷ്‌കരിച്ചു. ക്രൈസ്തവ വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി 'നായാടി മുതല്‍ നസ്രാണി വരെ' എന്ന വിശാലമായ ഐക്യമാണ് ഇനി വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഭിന്നിച്ചു നില്‍ക്കുന്നത് തിരിച്ചടിയാകുമെന്ന തിരിച്ചറിവിലാണ് ഈ മാറ്റം.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ 'ഇന്നലെ പൂത്ത തകര' എന്ന് വിശേഷിപ്പിച്ചായിരുന്നു വെള്ളാപ്പള്ളിയുടെ പരിഹാസം. തന്നെ വര്‍ഗീയവാദിയായി ചിത്രീകരിക്കാന്‍ സതീശന്‍ ശ്രമിക്കുകയാണെന്നും, എന്നാല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എ.കെ ആന്റണിയോ രമേശ് ചെന്നിത്തലയോ തനിക്കെതിരെ ഇത്തരമൊരു ആരോപണം ഉന്നയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താന്‍ മുസ്ലിം വിരുദ്ധനല്ലെന്നും മുസ്ലിം ലീഗിന്റെ രാഷ്ട്രീയ ശൈലിയെയാണ് എതിര്‍ത്തതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. മലപ്പുറത്തെ തന്റെ പ്രസംഗത്തെ വക്രീകരിച്ച് തന്നെ 'പേപ്പട്ടിയാക്കി തല്ലിക്കൊല്ലാന്‍' ശ്രമിക്കുകയാണെന്നും, കാന്തപുരം എ.പി അബൂബക്കര്‍ മുസല്യാര്‍ തന്നെ സതീശന് താക്കീത് നല്‍കിയത് ഇതിനുള്ള തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
*മാറുന്ന രാഷ്ട്രീയ ചിത്രം*
അടുത്ത കാലത്തായി ക്രൈസ്തവ വിഭാഗങ്ങളുമായി കൂടുതല്‍ അടുക്കാന്‍ എസ്.എന്‍.ഡി.പി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ മുദ്രാവാക്യം വിലയിരുത്തപ്പെടുന്നത്. മുസ്ലിം ലീഗിനെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങളിലൂടെ കേരളത്തിലെ യു.ഡി.എഫ് രാഷ്ട്രീയത്തിലും പുതിയ ചര്‍ച്ചകള്‍ക്ക് വെള്ളാപ്പള്ളി വഴിമരുന്നിട്ടിരിക്കുകയാണ്.
വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമര്‍ശങ്ങളോട് രാഷ്ട്രീയ കേരളം രൂക്ഷമായാണ് പ്രതികരിച്ചത്. തനിക്കെതിരെയുള്ള 'തകര' പ്രയോഗത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്തെത്തി. വെള്ളാപ്പള്ളിയുടെ സര്‍ട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഭൂരിപക്ഷ വര്‍ഗ്ഗീയതയെയും ന്യൂനപക്ഷ വര്‍ഗ്ഗീയതയെയും ഒരുപോലെ എതിര്‍ക്കുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു.
വെള്ളാപ്പള്ളി നടേശന്‍ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്നും, സാമുദായിക ഐക്യം തകര്‍ക്കുന്ന ഇത്തരം പ്രസ്താവനകള്‍ കേരളീയ സമൂഹം തള്ളിക്കളയുമെന്നും സതീശന്‍ പറഞ്ഞു.
എന്‍.എസ്.എസിനെയും എസ്.എന്‍.ഡി.പിയെയും തമ്മിലകറ്റിയത് ലീഗാണെന്ന ആരോപണത്തെ പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കള്‍ തള്ളിക്കളഞ്ഞു. മുസ്ലിം ലീഗ് ഒരിക്കലും ഒരു സമുദായത്തിനും എതിരല്ലെന്നും, എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയമാണ് ലീഗിന്റേതെന്നും അവര്‍ വ്യക്തമാക്കി. സ്വന്തം സമുദായത്തിനുള്ളില്‍ നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധികളില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് വെള്ളാപ്പള്ളി ലീഗിനെ വലിച്ചിഴക്കുന്നതെന്ന് ലീഗ് നേതൃത്വം ആരോപിച്ചു.
'നായാടി മുതല്‍ നസ്രാണി വരെ' എന്ന വെള്ളാപ്പള്ളിയുടെ പുതിയ മുദ്രാവാക്യത്തെ രാഷ്ട്രീയ നിരീക്ഷകര്‍ പലവിധത്തിലാണ് കാണുന്നത്. മുസ്ലിം ലീഗിനെ ലക്ഷ്യം വെച്ചുകൊണ്ട് ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗങ്ങളെ ഒരുമിപ്പിക്കാനുള്ള നീക്കം ബി.ജെ.പിക്ക് അനുകൂലമായ സാഹചര്യമുണ്ടാക്കുമോ എന്ന ആശങ്ക കോണ്‍ഗ്രസിലുണ്ട്.
സതീശനെ താക്കീത് ചെയ്‌തെന്ന വെള്ളാപ്പള്ളിയുടെ അവകാശവാദം പൂര്‍ണ്ണമായും ശരിയല്ലെന്നാണ് കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാരുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. വര്‍ഗീയതയെ എതിര്‍ക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ട എന്ന പൊതു നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.
വെള്ളാപ്പള്ളി ഉയര്‍ത്തിയ ഈ പുതിയ സാമുദായിക സമവാക്യം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിന്റെ വോട്ട് ബാങ്കിനെ ബാധിക്കുമോ എന്നതാണ് പ്രധാന ചര്‍ച്ചാവിഷയം.
Related News