തിരുവനന്തപുരം: പ്രവാസ കൈരളിക്ക് വികസന ചര്‍ച്ചകള്‍ക്കായി പുതിയ വേദിയൊരുക്കി അഞ്ചാം ലോക കേരള സഭയ്ക്ക് തലസ്ഥാനത്ത് തുടക്കമായി. 500-ലധികം പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തില്‍, നാടിന്റെ സ്വപ്ന പദ്ധതിയായ കെ-റെയില്‍ (സില്‍വര്‍ ലൈന്‍) യാഥാര്‍ത്ഥ്യമാകാത്തതിലുള്ള നിരാശ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കുവെച്ചു. സില്‍വര്‍ ലൈനിന് പകരമായി കേന്ദ്രത്തിന്റെ പരിഗണനയിലുള്ള ആര്‍.ആര്‍.ടി.എസ് (റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം) പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരത്ത് നിന്ന് നാല് മണിക്കൂര്‍ കൊണ്ട് കാസര്‍കോട് എത്തുന്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുന്ന ഒന്നായിരുന്നിട്ടും കേന്ദ്രത്തില്‍ നിന്ന് അനുകൂല നിലപാടുണ്ടായില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 'ഇതൊന്നും വെറും സ്വപ്നങ്ങളല്ല. കേന്ദ്ര റെയില്‍വേ മന്ത്രാലയം അനുമതി നല്‍കാത്തതാണ് തിരിച്ചടിയായത്. ഇ. ശ്രീധരന്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാനും കേന്ദ്രത്തെ കണ്ട് ചര്‍ച്ചകള്‍ നടത്താനും സംസ്ഥാനം തയ്യാറായെങ്കിലും ഫലമുണ്ടായില്ല,' അദ്ദേഹം പറഞ്ഞു.
കെ-റെയില്‍ എന്ന പേരില്‍ സര്‍ക്കാരിന് വാശിയില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, ഡല്‍ഹി-മീററ്റ് മാതൃകയിലുള്ള ആര്‍.ആര്‍.ടി.എസ് പദ്ധതിക്കായി ബജറ്റില്‍ 100 കോടി രൂപ വകയിരുത്തിയതായും അറിയിച്ചു. കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന് ഈ പദ്ധതിയില്‍ അനുകൂല നിലപാടുള്ളത് പ്രതീക്ഷ നല്‍കുന്നു. കേന്ദ്രം അനുമതി നല്‍കിയാല്‍ എല്ലാ സഹകരണവും ഉറപ്പാക്കുമെന്ന് ധനമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്.
ഗതാഗത രംഗത്തെ മറ്റൊരു നിര്‍ണ്ണായക നാഴികക്കല്ലായ തിരുവനന്തപുരം-ബേക്കല്‍ ജലപാതയുടെ കോവളം-ചേറ്റുവ ഭാഗം അടുത്ത മാസം നാടിന് സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കനാലുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ കേരളത്തിലുടനീളം ജലഗതാഗതം സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക കേരള സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷ നിലപാടിനെ മുഖ്യമന്ത്രി ശക്തമായി വിമര്‍ശിച്ചു. പ്രവാസികള്‍ നാടിന്റെ ഭാഗമാണെന്നും അവരുടെ പാര്‍ലമെന്റായ കേരള സഭയെ ബഹിഷ്‌കരിക്കുന്നത് ശരിയാണോ എന്ന് പ്രതിപക്ഷം ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ ക്ഷേമത്തിനും വികസനത്തിനുമായി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
Related News