റിയാദ്- സൗദി അറേബ്യയിലെ കലര്‍പ്പറ്റ അറേബ്യന്‍ കുതിരകളുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട പുതിയ നിബന്ധനകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും പരിസ്ഥിതി, ജല, കൃഷി മന്ത്രി അബ്ദുള്‍റഹ്‌മാന്‍ അല്‍-ഫദ്ലി അംഗീകാരം നല്‍കി. കിംഗ് അബ്ദുല്‍ അസീസ് സെന്റര്‍ ഫോര്‍ പ്യുവര്‍ബ്രെഡ് അറേബ്യന്‍ ഹോഴ്സസിലും വേള്‍ഡ് അറേബ്യന്‍ ഹോഴ്സ് ഓര്‍ഗനൈസേഷനിലും രേഖപ്പെടുത്തിയിട്ടുള്ള മുന്‍ഗാമികളില്‍നിന്നുള്ള കുതിരകളെയാണ് പ്രധാനമായും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്യാനുദ്ദേശിക്കുന്ന കുതിരയുടെ മാതാപിതാക്കള്‍ കുതിരകളുടെ വംശാവലി രേഖകളില്‍ നേരത്തെ തന്നെ ഔദ്യോഗികമായി ഉള്‍പ്പെട്ടവരായിരിക്കണം എന്നത് രജിസ്‌ട്രേഷനുള്ള പ്രധാന നിബന്ധനയാണ്.
കുതിരകള്‍ക്ക് പേരിടുന്നതിനും ജനനവിവരങ്ങള്‍ അറിയിക്കുന്നതിനും വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അതോറിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്. കുതിരയുടെ പേര് മതവിശ്വാസങ്ങള്‍ക്കോ ആചാരങ്ങള്‍ക്കോ വിരുദ്ധമാകാന്‍ പാടില്ലെന്നും അത് 25 അക്ഷരങ്ങളില്‍ കൂടരുത് എന്നും നിയമം വ്യക്തമാക്കുന്നു. കുതിര ജനിച്ചു 90 ദിവസത്തിനുള്ളില്‍ തന്നെ ജനനവിവരം അറിയിച്ചിരിക്കണം. സാധാരണഗതിയില്‍ അമ്മക്കുതിരയുടെ ഉടമയാണ് രജിസ്ട്രേഷന് അപേക്ഷിക്കേണ്ടതെങ്കിലും, ഉടമയുടെ സമ്മതപത്രം ഹാജരാക്കിയാല്‍ മറ്റൊരാള്‍ക്കും കുതിരക്കുട്ടിയെ സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്നതാണ്.
'നാമ' (Nama) പ്ലാറ്റ്ഫോമിലെ 'അസീല്‍ സര്‍വീസസ്' വഴി ഇലക്ട്രോണിക് സംവിധാനത്തിലൂടെയാണ് രജിസ്ട്രേഷന്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. അപേക്ഷയോടൊപ്പം കുതിരയുടെ അറബിയിലും ഇംഗ്ലീഷിലുമുള്ള പേര്, വംശാവലി രേഖകള്‍, എംബ്രിയോ ട്രാന്‍സ്ഫര്‍ വഴിയാണെങ്കില്‍ അതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ എന്നിവ നല്‍കണം. വിദേശത്തുള്ള കുതിരകളുമായാണ് പ്രജനനം നടത്തിയതെങ്കില്‍ വിദേശ രജിസ്ട്രേഷന്‍ അതോറിറ്റിയുടെ സാക്ഷ്യപത്രവും ഡിഎന്‍എ പരിശോധനാ റിപ്പോര്‍ട്ടും ഹാജരാക്കേണ്ടത് അനിവാര്യമാണ്. രജിസ്റ്റര്‍ ചെയ്ത കുതിര ഫാമുകളുടെ പേരുകളുമായി സാമ്യമുള്ള പേരുകള്‍ കുതിരകള്‍ക്ക് നല്‍കാന്‍ പാടില്ലെന്നും നിബന്ധനയുണ്ട്.
അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ 30 ദിവസത്തിനുള്ളില്‍ കിംഗ് അബ്ദുല്‍ അസീസ് സെന്റര്‍ അതിന്മേല്‍ അന്തിമ തീരുമാനമെടുക്കും. അപേക്ഷ അംഗീകരിച്ചാല്‍ നിശ്ചിത ഫീസ് അടച്ച് 30 ദിവസത്തിനുള്ളില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റേണ്ടതാണ്. അപേക്ഷയിലെ വിവരങ്ങള്‍ കൃത്യമാണെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം അപേക്ഷകനാണ്. രജിസ്ട്രേഷന്‍ നടപടികളില്‍ ഏതെങ്കിലും തരത്തിലുള്ള ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നിലവിലുള്ള നിയമങ്ങള്‍ പ്രകാരം കര്‍ശനമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Related News