മക്ക: 2025-ല്‍ വിദേശത്തുനിന്നുള്ള ഹജ്ജ്-ഉംറ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ മെഷറിംഗ് പെര്‍ഫോമന്‍സ് ഓഫ് പബ്ലിക് ഏജന്‍സീസ് വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം 1.95 കോടി തീര്‍ത്ഥാടകരാണ് വിദേശത്തുനിന്ന് എത്തിയത്. ഇവര്‍ക്ക് നല്‍കിയ സേവനങ്ങളില്‍ 90 ശതമാനത്തിലധികം പേരും സംതൃപ്തി രേഖപ്പെടുത്തി.
തീര്‍ത്ഥാടകര്‍ക്ക് നല്‍കിയ സേവനങ്ങളുടെ ഗുണനിലവാരത്തില്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കിടയില്‍ 91 ശതമാനവും ഉംറ തീര്‍ത്ഥാടകര്‍ക്കിടയില്‍ 94 ശതമാനവും സംതൃപ്തി രേഖപ്പെടുത്തി. ഇത് കൃത്യമായ ആസൂത്രണത്തിന്റെയും പ്രവര്‍ത്തനങ്ങളുടെയും ഫലമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
തീര്‍ത്ഥാടകര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ 60-ലധികം സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ ഏകോപനത്തോടെ പ്രവര്‍ത്തിച്ചു. യാത്രയുടെ ഓരോ ഘട്ടത്തിലും സുഗമമായ അനുഭവം നല്‍കാന്‍ ഈ കൂട്ടായ പരിശ്രമം സഹായിച്ചു. ഏകദേശം 1,84,000 പുരുഷ-വനിതാ വോളന്റിയര്‍മാരാണ് തീര്‍ത്ഥാടകരെ സഹായിക്കാനും വഴികാട്ടാനും മുന്നോട്ടുവന്നത്. മക്കയിലും മദീനയിലുമായി പ്രവാചക ചരിത്രവുമായി ബന്ധപ്പെട്ട 18 ചരിത്ര സ്ഥലങ്ങള്‍ വികസിപ്പിച്ചു.
സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് തീര്‍ത്ഥാടകര്‍ക്കുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നത്. ആധുനിക സാങ്കേതിക വിദ്യകളും ലോകോത്തര നിലവാരത്തിലുള്ള ഹോസ്പിറ്റാലിറ്റിയും സംയോജിപ്പിച്ച് 'ഗസ്റ്റ് ഓഫ് ഗോഡ് സര്‍വീസ് പ്രോഗ്രാം' വഴി വരും വര്‍ഷങ്ങളില്‍ കൂടുതല്‍ തീര്‍ത്ഥാടകരെ സ്വീകരിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്.
Related News