വാഷിംഗ്ടണ്‍: ഇറാനെതിരെയുള്ള സൈനിക നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായി മിഡില്‍ ഈസ്റ്റിലേക്ക് കൂടുതല്‍ സൈനികരെയും യുദ്ധസാമഗ്രികളെയും വിന്യസിക്കുമെന്ന് അമേരിക്ക. 'ഓപ്പറേഷന്‍ എപിക് ഫ്യൂറി' എന്ന് പേരിട്ടിരിക്കുന്ന സൈനിക നടപടി ദീര്‍ഘകാലം തുടരുമെന്ന് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്ന്‍ വ്യക്തമാക്കി. പെന്റഗണില്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇറാനെതിരെയുള്ള പോരാട്ടം എളുപ്പമായിരിക്കില്ലെന്ന് ഡാന്‍ കെയ്ന്‍ മുന്നറിയിപ്പ് നല്‍കി. 'ഇതൊരു ഒറ്റരാത്രികൊണ്ട് തീരുന്ന ഓപ്പറേഷനല്ല. സെന്‍ട്രല്‍ കമാന്‍ഡിന് നല്‍കിയിട്ടുള്ള ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സമയമെടുക്കും. അത് പ്രയാസമേറിയ ദൗത്യമാണ്,' അദ്ദേഹം പറഞ്ഞു.
യുദ്ധം ആരംഭിച്ചതിന് ശേഷം ഇതുവരെ ആറ് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി ഡാന്‍ കെയ്ന്‍ സ്ഥിരീകരിച്ചു. വരുംദിവസങ്ങളില്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായേക്കാമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. 'നഷ്ടങ്ങള്‍ കുറയ്ക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇതൊരു വലിയ യുദ്ധമാണെന്ന കാര്യം വിസ്മരിക്കരുത്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഡ്മിറല്‍ ബ്രാഡ് കൂപ്പറിന്റെ നേതൃത്വത്തിലുള്ള സെന്‍ട്രല്‍ കമാന്‍ഡിലേക്ക് പുതിയ സേനാവിഭാഗങ്ങള്‍ ഇന്ന് തന്നെ എത്തിച്ചേരുമെന്നും അദ്ദേഹം അറിയിച്ചു.
ഗ്രൗണ്ട് ട്രൂപ്പിനെ ഇറക്കിയേക്കും: ട്രംപ്
അതേസമയം, ഇറാന്റെ മണ്ണിലേക്ക് നേരിട്ടുള്ള സൈനിക നീക്കത്തിന് താന്‍ എതിരല്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ന്യൂയോര്‍ക്ക് പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
'മറ്റു പ്രസിഡന്റുമാരെപ്പോലെ 'ബൂട്ട്‌സ് ഓണ്‍ ദ ഗ്രൗണ്ട്' (നേരിട്ടുള്ള സൈനിക നീക്കം) ഉണ്ടാവില്ലെന്ന് ഞാന്‍ പറയില്ല. നിലവില്‍ അതിന്റെ ആവശ്യമില്ലെന്നാണ് കരുതുന്നത്, എന്നാല്‍ അനിവാര്യമാണെങ്കില്‍ സൈന്യത്തെ ഇറക്കാന്‍ മടിക്കില്ല,' ട്രംപ് പറഞ്ഞു.
ഇറാന്റെ ആണവ പദ്ധതികള്‍ തടയാനും ആ 'ക്രൂരമായ ഭരണകൂടം' ഉയര്‍ത്തുന്ന ഭീഷണികള്‍ ഇല്ലാതാക്കാനുമുള്ള അവസാന അവസരമാണിതെന്ന് വൈറ്റ് ഹൗസില്‍ നടത്തിയ പ്രസംഗത്തില്‍ ട്രംപ് കൂട്ടിച്ചേര്‍ത്തു.
Related News