ദുബായ്/റിയാദ്: ഇറാനുമായുള്ള സംഘര്‍ഷം ഗള്‍ഫ് മേഖലയിലുടനീളം വ്യാപിക്കുന്നു. തിങ്കളാഴ്ച ഖത്തര്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ), സൗദി അറേബ്യ എന്നിവിടങ്ങളില്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളുണ്ടായതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണങ്ങളെത്തുടര്‍ന്ന് മേഖലയില്‍ കനത്ത ജാഗ്രത തുടരുകയാണ്.
ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ ശക്തമായ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖത്തര്‍ പ്രതിരോധ മന്ത്രാലയം മിസൈല്‍ ആക്രമണം വിജയകരമായി പ്രതിരോധിച്ചതായി സ്ഥിരീകരിച്ചു.
യുഎഇയില്‍ തിങ്കളാഴ്ച 15 ബാലിസ്റ്റിക് മിസൈലുകളും 18 ഡ്രോണുകളും കണ്ടെത്തി. ഇതില്‍ 12 മിസൈലുകളും 17 ഡ്രോണുകളും പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തു. മൂന്ന് മിസൈലുകള്‍ കടലിലും ഒരു ഡ്രോണ്‍ കരയിലും പതിച്ചു. യുദ്ധം ആരംഭിച്ചത് മുതല്‍ ഇതുവരെ 253 ബാലിസ്റ്റിക് മിസൈലുകളും 1440 ഡ്രോണുകളും യുഎഇ ലക്ഷ്യമാക്കി വന്നിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, യുഎഇയില്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ ഹെലികോപ്റ്റര്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു.
സൗദി അറേബ്യയിലെ ഷൈബ എണ്ണപ്പാടത്തിന് നേരെ വന്ന 9 ഡ്രോണുകള്‍ തകര്‍ത്തതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച അല്‍-ഖര്‍ജ് മേഖലയിലുണ്ടായ ഷെല്‍ ആക്രമണത്തില്‍ രണ്ട് ബംഗ്ലാദേശ് സ്വദേശികള്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു.
ഇറാന്റെ തുടര്‍ച്ചയായ അക്രമങ്ങളെ അതിരൂക്ഷമായ ഭാഷയിലാണ് സൗദി വിദേശകാര്യ മന്ത്രാലയം വിമര്‍ശിച്ചത്. 'ഇറാന്‍ ആക്രമണവുമായി മുന്നോട്ട് പോകുകയാണെങ്കില്‍ അതിന്റെ നയതന്ത്ര, സാമ്പത്തിക, തന്ത്രപരമായ പ്രത്യാഘാതങ്ങള്‍ അവര്‍ അനുഭവിക്കേണ്ടി വരും. ഈ സംഘര്‍ഷത്തിലെ ഏറ്റവും വലിയ നഷ്ടം ഇറാനായിരിക്കും.' - സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
യുഎഇ, കുവൈറ്റ് എന്നീ രാജ്യങ്ങളിലെ സൈനികരുടെ വിയോഗത്തില്‍ സൗദി അറേബ്യ അനുശോചനം രേഖപ്പെടുത്തുകയും ഇരു രാജ്യങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ പാകിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളും ഉള്‍പ്പെടുന്നു.
Related News