വാഷിംഗ്ടണ്‍/ടെഹ്‌റാന്‍: വെള്ളിയാഴ്ച രണ്ട് യുഎസ് യുദ്ധവിമാനങ്ങള്‍ ഇറാന്‍ വെടിവെച്ചിട്ടു. തകര്‍ന്നുവീണ വിമാനങ്ങളിലെ രണ്ട് പൈലറ്റുമാരെ രക്ഷപ്പെടുത്തിയെങ്കിലും ഒരാളെ കണ്ടെത്താനായിട്ടില്ല. കാണാതായ പൈലറ്റിനായി ഇറാന്‍ സൈന്യം തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. യുദ്ധം 36-ാം ദിവസത്തിലേക്ക് കടക്കവെ, രണ്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ ഇറാന്‍ വെടിവെച്ചിട്ടതോടെ മേഖലയില്‍ സംഘര്‍ഷം അതീവ ഗുരുതരമായിരിക്കുകയാണ്. ഇറാനെ തങ്ങള്‍ തകര്‍ത്തുകഴിഞ്ഞുവെന്നും യുദ്ധം ഉടന്‍ അവസാനിക്കുമെന്നുമുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന വന്ന് ദിവസങ്ങള്‍ക്കകമാണ് ഈ തിരിച്ചടിയുണ്ടായിരിക്കുന്നത്. ഇതിനിടെ, സൈനിക നീക്കം ശക്തമാക്കുന്നതിന്റെ സൂചനയായി 1.5 ട്രില്യണ്‍ ഡോളറിന്റെ റെക്കോര്‍ഡ് പ്രതിരോധ ബജറ്റും ട്രംപ് പ്രഖ്യാപിച്ചു.
F-15E സ്‌ട്രൈക്ക് ഈഗിള്‍: ഇറാന്‍ ആകാശത്തു വെച്ചാണ് ഈ അത്യാധുനിക യുദ്ധവിമാനം വെടിവെച്ചിടപ്പെട്ടത്. A-10 വാര്‍ട്ടോഗ്: കുവൈത്തിന് മുകളില്‍ വെച്ച് വെടിയേറ്റ ഈ വിമാനം തകരുകയും പൈലറ്റ് പാരഷൂട്ട് വഴി പുറത്തേക്ക് ചാടി രക്ഷപ്പെടുകയും ചെയ്തു. കാണാതായ പൈലറ്റിനായുള്ള തിരച്ചിലില്‍ പങ്കെടുത്ത രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകള്‍ക്ക് നേരെയും ഇറാന്‍ ആക്രമണം നടത്തി. വെടിയേറ്റെങ്കിലും ഇവ സുരക്ഷിതമായി യുഎസ് നിയന്ത്രിത വ്യോമമേഖലയിലെത്തി. കൂടാതെ, കുവൈത്തിലെ ക്യാമ്പ് ബ്യൂറിംഗ് ബേസിലുണ്ടായിരുന്ന ഇഒ47 ചിനൂക്ക് ഹെലികോപ്റ്ററിനും ഇറാന്റെ ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചു.
വിമാനങ്ങള്‍ തകര്‍ന്നത് ഇറാനുമായുള്ള ചര്‍ച്ചകളെ ബാധിക്കില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. 'ഇതൊരു യുദ്ധമാണ്, ഇത്തരം സംഭവങ്ങള്‍ സ്വാഭാവികം,' എന്നായിരുന്നു എന്‍ബിസി ന്യൂസിനോട് ട്രംപിന്റെ പ്രതികരണം. എന്നാല്‍, ഇറാന്റെ സൈന്യം തകര്‍ന്നുവെന്നും ടെഹ്‌റാനു മുകളിലൂടെ യുഎസ് വിമാനങ്ങള്‍ വെല്ലുവിളികളില്ലാതെ പറക്കുകയാണെന്നും ട്രംപ് നടത്തിയ അവകാശവാദങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍.
അതേസമയം, അമേരിക്കയെ പരിഹസിച്ച് ഇറാന്റെ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഖര്‍ ഖാലിബാഫ് രംഗത്തെത്തി. ഭരണകൂടത്തെ അട്ടിമറിക്കാന്‍ വന്ന അമേരിക്കയുടെ ലക്ഷ്യം ഇപ്പോള്‍ സ്വന്തം പൈലറ്റുമാരെ തേടി നടക്കുക എന്നതിലേക്ക് ചുരുങ്ങിയെന്ന് അദ്ദേഹം പരിഹസിച്ചു.
കാണാതായ യുഎസ് പൈലറ്റിനെ ജീവനോടെ പിടികൂടുന്നവര്‍ക്ക് വലിയ പ്രതിഫലം നല്‍കുമെന്ന് ഇറാന്‍ ഔദ്യോഗിക ചാനല്‍ വഴി അറിയിച്ചു. ശത്രുസൈന്യത്തെ പിടികൂടുകയോ വധിക്കുകയോ ചെയ്യുന്നവര്‍ക്ക് ബഹുമതികള്‍ നല്‍കുമെന്ന് ഒരു ഇറാനിയന്‍ ഗവര്‍ണറും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കുപടിഞ്ഞാറന്‍ ഇറാനില്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് വലിയ തോതിലുള്ള തിരച്ചിലാണ് നടത്തുന്നത്.
യുദ്ധത്തില്‍ ഇതുവരെ 365 അമേരിക്കന്‍ സൈനികര്‍ക്ക് പരിക്കേറ്റതായി പെന്റഗണ്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 247 പേര്‍ കരസേനാംഗങ്ങളും, 63 പേര്‍ നാവികസേനാംഗങ്ങളുമാണ്. 19 മറീനുകള്‍ക്കും 36 വ്യോമസേനാംഗങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ഭൂരിഭാഗവും (200 പേര്‍) ഇടത്തരം-സീനിയര്‍ റാങ്കിലുള്ളവരാണ്.നിലവില്‍ 13 അമേരിക്കന്‍ സൈനികരാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ടത്.
േഹാര്‍മുസ് കടലിടുക്ക്: യുഎന്‍ പ്രമേയത്തില്‍ അനിശ്ചിതത്വം
ലോകത്തെ എണ്ണനീക്കത്തിന്റെ ജീവനാഡിയായ ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമായി തുറന്നുകൊടുക്കുന്നതുമായി ബന്ധപ്പെട്ട യുഎന്‍ സുരക്ഷാ സമിതിയിലെ വോട്ടെടുപ്പ് മാറ്റിവെച്ചു. സുരക്ഷാ സമിതി അധ്യക്ഷസ്ഥാനം വഹിക്കുന്ന ബഹ്റൈനാണ് വോട്ടെടുപ്പ് അടുത്ത ആഴ്ചത്തേക്ക് മാറ്റിയത്.
റഷ്യയുടെയും ചൈനയുടെയും ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് പ്രമേയത്തിലെ പല കടുത്ത നിബന്ധനകളും ഒഴിവാക്കിയിരുന്നു. ഗള്‍ഫ് രാജ്യങ്ങളും അമേരിക്കയും ആദ്യം ആവശ്യപ്പെട്ട 'ആക്രമണാത്മക നടപടികള്‍ക്ക്' പകരം 'പ്രതിരോധ നടപടികള്‍' മാത്രമാണ് പുതിയ കരട് പ്രമേയത്തിലുള്ളത്. എന്നിട്ടും റഷ്യയും ചൈനയും അനുകൂലിക്കാത്തതാണ് വോട്ടെടുപ്പ് നീളാന്‍ കാരണം. എല്ലാ 15 അംഗരാജ്യങ്ങളുടെയും പിന്തുണ ഉറപ്പാക്കാനാണ് ബഹ്റൈന്റെ ശ്രമം.
Related News